
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡില്‍. കുഞ്ഞിനെ ഉപദ്രവിച്ചതായി അമ്മയുടെ പങ്കാളി അഷ്കർ പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്കർ കുറ്റം സമ്മതിച്ചത്. അഷ്കർ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോൾ പ്രകോപിതനായി മർദ്ദിച്ചു. തല ഭിത്തിയിലിപ്പിച്ചു എന്നായിരുന്നു അഷ്കറിന്റെ മൊഴി.
ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമാകുന്നത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും കാലിലും ഉൾപ്പെടെ 51 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവ്. കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളങ്ങൾ ഇങ്ങനെ കുഞ്ഞ് അർഷിദ് നേരിട്ടത് തങ്ങാനാവാത്ത വേദനകളാണ്. കുട്ടിയെ മരണത്തിൽ അമ്മയുടെ പങ്കിലാണ് ഇനി വ്യക്തത വരേണ്ടത്. അഷ്കറിനെ പീഡനം അറിയാമായിരുന്നെന്നാണ് അഖില പൊലീസിന് നൽകിയ മൊഴി. എന്നിട്ടും എന്ത് കൊണ്ട് തടഞ്ഞില്ലെന്ന ചോദ്യം ബാക്കിയാണ്. അഖില പറയുന്നത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.
കുഞ്ഞിനെ വിട്ടുകിട്ടാൻ അപ്പൂപ്പനും അമ്മൂമ്മയും നിരന്തരം ശ്രമിച്ചിട്ടും കുഞ്ഞിനെ നൽകാൻ അമ്മ അഖില തയാറായിരുന്നില്ല. കരിക്കുഴിയിലെ വാടകവീട്ടിൽ ആരുമായും അടുപ്പമില്ലാതെയായിരുന്നു അഷ്കറും അഖിലയും താമസിച്ചിരുന്നത്. ആരോടും മിണ്ടാൻ പോലും കുഞ്ഞിനെ അനുവദിച്ചിരുന്നില്ല. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അഷ്കറിന്റെ അമ്മയും സഹോദരിയും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെളിവെടുപ്പിനിടെ രോഷാകുലരായ നാട്ടുകാർ അഷ്കറിനെ കയ്യേറ്റം ചെയ്തു.
അർഷിദിനെ അച്ഛന്റെ മാതാപിതാക്കൾ ഒരിക്കൽ പോലും ജീവനോടെ നേരിൽ കണ്ടിരുന്നില്ല. മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് അഖില ഭർത്താവിനെയും ഭർതൃവീടിനെയും, ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. പിന്നാലെ കുഞ്ഞിന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. അതിനും ഒമ്പത് വർഷം മുമ്പ് അച്ഛന്റെ മൂത്ത സഹോദരിയും മരിച്ചു. രണ്ട് മക്കളെയും നഷ്ടപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഇപ്പോൾ നഷ്ടമായത് ആകെ അവശേഷിച്ചിരുന്ന കൊച്ചുമകനെ. കുഞ്ഞിന്റെ ജനനമോ നൂലുകെട്ടോ ഒന്നും കുടുംബക്കാരെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞതോടെ കുടുംബത്തിന് സംശയമായി. കുഞ്ഞിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിനിടയിലാണ് അച്ഛന്റെ വീട്ടുകാരെ തേടി കുഞ്ഞിന്റെ മരണവിവരം എത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam