
പാലക്കാട്: മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. കന്യാകുമാരി കളിയിൽ സ്വദേശിയായ പ്രമോദ് (33) നെയാണ് കോടതി ശിക്ഷിച്ചത്. കെഎസ്ആർടിസി ബസിൽ 11.330 കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ട് വന്ന കേസിലാണ് നടപടി. 2022 ജനുവരി 11ന് ആണ് പാലക്കാട് വെച്ച് പ്രമോദിനെ എക്സൈസ് പിടികൂടുന്നത്.
പാലക്കാട് - വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആർടിസി ബസ്സിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജീവ് എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രമോദിനെ പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പ്രമോദിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് വലിയ അളവിലുള്ള ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ബസിൽ വന്നാൽ പരിശോധന ഉണ്ടാകില്ലെന്ന് കരുതിയാണ് പ്രതി മയക്കുമരുന്ന് കടത്താൻ കെഎസ്ആർടിസി ബസ് യാത്ര സ്വീകരിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി - 4 ജഡ്ജി ജയവന്ത്.എൽ ആണ് പ്രതിക്ക് പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എം.രാകേഷ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ വിജയകുമാറും മുൻ അഡീഷണൽ പ്രോസിക്യൂട്ടർ റെഡ്സൺ സ്കറിയയും ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam