
ഏറ്റുമാനൂര്‍: കൊവിഡ് വ്യാപനം തടയാന്‍ മാസ്കുകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ തിരിച്ചറിയുന്നില്ലെന്ന പരാതിക്ക് പരിഹാരവുമായി കോട്ടയം സ്വദേശിയായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍. ഏറ്റുമാനൂര്‍ സ്വദേശിയായ ബിനേഷ് ജി പോളാണ് വേറിട്ട മാസ്ക് നിര്‍മ്മാണ ആശയത്തിന് പിന്നില്‍. ബിനേഷിന്‍റെ ബീന സ്റ്റുഡിയോയില്‍ ഫോട്ടോയും അറുപത് രൂപയുമായി എത്തിയാല്‍ 20 മിനിറ്റില്‍ മുഖം വ്യക്തമാകുന്ന മാസ്ക് റെഡി.
മാസ്ക് ധരിക്കുമ്പോള്‍ മറഞ്ഞ് പോകുന്ന ഭാഗം തുണി മാസ്കില്‍ സൂപ്പര്‍ ഇംപോസ് ചെയ്താണ് ഈ വെറൈറ്റി മാസ്കിന്‍റെ നിര്‍മ്മാണം. ഇതിനോടകം ആയിരം മാസ്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ബിനീഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. അയ്യായിരം മാസ്കുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് മാസ്കിന്‍റെ നിര്‍മ്മാണ രീതിയും മറ്റ് വിവരങ്ങളും തിരക്കി സ്റ്റുഡിയോയിലേക്ക് വിളിക്കുന്നതെന്ന് ബിനീഷ് പറയുന്നു.
പത്ത് വര്‍ഷത്തിലേറെയായി ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ബിനീഷ്. സ്വന്തം മുഖം വേണ്ട പ്രിയപ്പെട്ട താരങ്ങളുടെ മുഖമാണ് വേണ്ടെതെങ്കില്‍ അതും ഇവിടെ റെഡിയാണ്. കുട്ടികള്‍ക്കായി ടോം ആന്‍ഡ് ജെറി, ഡോറ, ഛോട്ടാ ഭീം, ടെഡി ബിയര്‍ എന്നിവയും ഉപഭോക്താവിന് ലഭിക്കും. എടിഎം, ചെക്കിംഗ് പോയിന്‍റുകള്‍, വിമാനത്താവളം, പരീക്ഷ ഹാളുകള്‍ എന്നിവയില്‍ മുഖം തിരിച്ചറിയാന്‍ മാസ്ക് ഒരു തടസമാകുന്ന ഈ സമയത്ത് ബിനീഷിന്‍റെ മാസ്ക് സഹായകരമാകുമെന്നാണ് നിരീക്ഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam