
മാന്നാര്‍: എല്ലുപൊടിയുന്ന അപൂര്‍വരോഗത്തിന്റെ വേദന കടിച്ചമര്‍ത്തി ഉറങ്ങാന്‍ പോലും കഴിയാതെ ഒരു യുവാവ് ചികില്‍യ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. മാന്നാര്‍ പൊതുവൂര്‍ തെക്ക് കന്നിമേല്‍തറയില്‍ താഴ്ചയില്‍ ലാലു (46) അണ് വര്‍ഷങ്ങളായി എല്ലുപൊടിയുന്ന അപൂര്‍വ രോഗത്തിന്റെ വേദനയുമായി കഴിയുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ലാലുവിന് 2012ല്‍ പണിസ്ഥലത്തുവെച്ച് വലതുകാലിന് വേദന അനുഭവപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും വേദന കുടി വന്നു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പരിശോധനയില്‍ ക്ഷയരോഗബാധിതനാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പരിശോധനയില്‍ ഇടുപ്പിലെ എല്ലിന്റെ മജ്ജയിലാന്ന് ക്ഷയരോഗം ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ലാലുവിന്റെ ഇടുപ്പെല്ല് ഇപ്പോള്‍ പൂര്‍ണമായും പൊടിഞ്ഞ് ഏതു സമയവും വേദനയില്‍ പുളയുകയാണ്. ജോലിക്ക് പോകാന്‍സാധിക്കാതെ വന്നതോടെ ലാലുവിന്റെ കുടുംബം പട്ടിണിയിലായി.ഭാര്യ രമ (38), മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ രഞ്ജു, മകള്‍ അഞ്ചു വയസുള്ള രമ്യ എന്നിവരടങ്ങുന്ന ഈകുടുംബത്തിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ഇപ്പോള്‍ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലത്ത് കുടില്‍കെട്ടിയാണ് താമസിക്കുന്നത്.
ലാലുവിന് കൃത്രിമ ഇടുപ്പ് എല്ല് മാറ്റിവെയ്ക്കാണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താല്‍ കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. കഴിഞ്ഞ മഹാപ്രളയ ദുരന്തത്തില്‍ വെള്ളം കയറി താമസിക്കുന്ന ഷെഡും വീട്ടുപകരണങ്ങളും നശിച്ചു. ഒന്നര ആഴ്ചയോളം അസഹ്യമായ വേദന സഹിച്ചാണ് ലാലുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞത്. നാട്ടുകാര്‍ ചികിത്സസഹായനിധി രൂപികരിച്ച് ലാലുവിന്റെ പേരില്‍ കാനറാ ബാങ്ക് മാന്നാര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 3534108000713, ഐ.എഫ്.എസ്.സി. കോഡ് CNRBO003534.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam