
കോഴിക്കോട്: മദ്യപിക്കുന്നതിനിടയില്‍ എലിവിഷം ചേര്‍ത്ത ബീഫ് വിഭവം കഴിച്ച യുവാവ് അവശനായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ഭക്ഷണാവശിഷ്ടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുഹൃത്ത് നല്‍കിയ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് ഗുരുതരാവസ്ഥയിലായത്. വടകര വൈക്കിലിശ്ശേരി കുറിഞ്ഞാലിയോട് സ്വദേശി പോത്തുകണ്ടിമീത്തല്‍ നിധീഷാണ് പൊലീസില്‍ പരാതി നല്‍കിയത്.
വൈക്കിലിശ്ശേരി സ്വദേശി തന്നെയായ മുള്ളന്‍മഠത്തില്‍ മഹേഷിനെതിരെയാണ് പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നിധീഷിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിധീഷിന്റെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ഭക്ഷ്യാവശിഷ്ടമാണ് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി അയച്ചത്.
മഹേഷും നിധീഷും ഉള്‍പ്പെടെ ആറ് പേര്‍ ഒരുമിച്ചാണ് മദ്യപിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടില്ല. മദ്യപിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് അവസാനമായി എത്തിയത് നിധീഷ് ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ അന്വേഷണം എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ് സംഘം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam