
പൊന്നൂക്കര: മൂന്ന് തവണ കൊവിഡ് ബാധിച്ചിട്ടും രോഗമുക്തി നേടിയ സന്തോഷത്തിലാണ് തൃശ്ശൂർ പൊന്നൂക്കര സ്വദേശി സാവിയോ ജോസഫ്. ഗൾഫിൽ നിന്നും രോഗമുക്തനായി നാട്ടിലെത്തിയ ഈ യുവാവിന് വീണ്ടും രണ്ട് തവണ രോഗം ബാധിച്ചു. തുടർച്ചയായി കൊവിഡ് നിരീക്ഷണത്തിലായതിനാൽ സ്വന്തം ഇരട്ടക്കുട്ടികളെ അഞ്ച് മാസമായിട്ടും സാവിയോ കണ്ടിട്ടില്ല.
മസ്കറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സാവിയോക്ക് സഹപ്രവർത്തകനിൽ നിന്നാണ് ആദ്യം കൊവിഡ് ബാധിക്കുന്നത്. രുചിയും മണവും നഷ്ടപ്പെട്ടു. ശ്വാസ തടസ്സമുണ്ടായി. പരിശോധന നടത്തിയപ്പോൾ പോസിറ്റീവ്. രോഗം ഭേദമായങ്കിലും സഹപ്രവർത്തകരിൽ പലരും മരിച്ചപ്പോൾ ജോലി കളഞ്ഞ് നാട്ടിലെത്തി. പിന്നീട് ജൂലൈയിൽ രോഗലക്ഷണങ്ങൾ കണ്ടു. വീണ്ടും പോസിറ്റീവ്. ആഗസ്റ്റിൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി ആശുപത്രി വിട്ടു.
മൂന്നാഴ്ച കഴിഞ്ഞ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽതെറ്റിച്ച് മൂന്നാമതും കൊവിഡിന്‍റെ വരവ്. ഇതിനിടയില്‍ ഏപ്രിലിൽ ഇരട്ടപ്പെൺകുട്ടികളുടെ അച്ഛനായി സാവിയോ. കുഞ്ഞുങ്ങളെ കാണാൻ മോഹമുണ്ടെങ്കിലും ഇപ്പോൾ കാണാൻ പോകുന്നില്ല. ഭാര്യ കോഴിക്കോട് നഴ്സാണ്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് വീണ്ടും രോഗം വരാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇത്തരം കേസുകൾ ആരോഗ്യ വകുപ്പ്കൂടുതൽ പഠനത്തിന് വിധേയമാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam