Latest Videos

കടമായി പറഞ്ഞുവെച്ച ടിക്കറ്റിന് ബമ്പറടിച്ചു; ചന്ദ്രനെ കോടീശ്വരനാക്കിയത് സ്മിജയുടെ സത്യസന്ധത !

By Web TeamFirst Published Mar 23, 2021, 4:03 PM IST
Highlights

പൂന്തോട്ട പരിപാലകനായി ജോലി ചെയ്തു വരികയാണ് ചന്ദ്രൻ. വർഷങ്ങളായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട് ചന്ദ്രൻ. എന്നാൽ, ഇത് ആദ്യമായാണ് ഇത്രയും വലിയ ഒരു സമ്മാനം ചന്ദ്രന് ലഭിക്കുന്നത്. 

നിനച്ചിരിക്കാതെ ഭാ​ഗ്യമെത്തിയ സന്തോഷത്തിലാണ് ആലുവ സ്വദേശി പി.കെ. ചന്ദ്രൻ. ഞായറാഴ്ച നറുക്കെടുത്ത സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ആറ് കോടിയാണ് ഈ മധ്യവയസ്കനെ തേടി എത്തിയത്. ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച എസ്.ഡി. 316142 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 

വലമ്പൂർ സ്വദേശിയായ സ്മിജ കെ. മോഹന്റെ പക്കലാണ് ടിക്കറ്റ് കടമായി ചന്ദ്രൻ പറഞ്ഞുവച്ചത്. ഞയറാഴ്ച നറുക്കെടുപ്പിന് സമയമായപ്പോൾ സ്മിജയുടെ കയ്യിൽ 12 ബമ്പർ ടിക്കറ്റുകൾ ബാക്കി വന്നിരുന്നു. പിന്നാലെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ സ്മിജ അഭ്യർഥിച്ചു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ നൽകാമെന്ന് പറയുകയായിരുന്നു.

പിന്നാലെ ഞയറാഴ്ച വൈകുന്നേരം താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചു. ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്ന തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിഞ്ഞു. തന്റെ കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ ചന്ദ്രന്റെ വീട്ടിലെത്തി നൽകി തുകയായ 200 രൂപയും കൈപ്പറ്റി. സ്മിജ കാണിച്ച സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമായതെന്ന് ചന്ദ്രൻ പറയുന്നു.

പൂന്തോട്ട പരിപാലകനായി ജോലി ചെയ്തു വരികയാണ് ചന്ദ്രൻ. വർഷങ്ങളായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട് ചന്ദ്രൻ. എന്നാൽ, ഇത് ആദ്യമായാണ് ഇത്രയും വലിയ ഒരു സമ്മാനം ചന്ദ്രന് ലഭിക്കുന്നത്. ലീലയാണ് ചന്ദ്രന്റെ ഭാര്യ. മൂത്ത മകൾ ചലിതയുടെ ഭർത്താവിന്റെ വീട്ടിൽ വീടുപണി നടക്കുകയാണ്. അവരെ സാമ്പത്തികമായി സഹായിക്കണമെന്നും രണ്ടാമത്തെ മകളുടെ വിവാഹത്തിനും മകന്റെ പഠന ആവശ്യങ്ങൾക്കും പണം ചെലവഴിക്കണമെന്നുമാണ് ചന്ദ്രന്റെ ആ​ഗ്രഹം.

പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്. ഭർത്താവ് രാജേശ്വരനൊപ്പമാണ് ലോട്ടറി കച്ചവടം.

click me!