1.83 കോടിയുടെ ലംബോർഗിനിയും 18 ലക്ഷം രൂപയും: കൊവിഡ് കാലത്ത് മലയാളി ദമ്പതികൾക്ക് സ്വപ്ന സമ്മാനം

By Web TeamFirst Published Jul 9, 2020, 5:28 PM IST
Highlights

സൗണ്ട് എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു ഷിബു. എന്നാൽ കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ജോലി നഷ്ടമായി. പുതിയ ജോലിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെ ആയിരുന്നു സ്വപ്ന ഭാഗ്യം ഷിബുവിനെ തേടിയെത്തിയത്. 

ലണ്ടൻ: കൊവിഡ് കാലത്ത് യുകെയിലെ പ്രശസ്തമായ ഓൺലൈൻ ഗെയിമിലൂടെ സ്വപ്ന സമ്മാനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഷിബു പോളും കുടുംബവും. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറി ഗെയിമിലൂടെ ഇരുപതിനായിരം പൗണ്ടും (18.87 ലക്ഷം ഇന്ത്യൻ രൂപ) ഒരു ലംബോര്‍ഗിനി കാറുമാണ് കോട്ടയംകാരായ ഈ ദമ്പതികൾക്ക് സ്വന്തമായത്. 

ലണ്ടനിലെ നോട്ടിംഗ്ഹാമിലാണ് ഷിബു പോളും ഭാ​ര്യ ലെനറ്റ് ജോസഫും താമസിക്കുന്നത്. ഒരു വർഷം മുൻപായിരുന്നു പിറവം സ്വദേശിയായ ഷിബു പോളും കോട്ടയം സ്വദേശിയായ ലിനറ്റും  ലണ്ടനിലെത്തിയത്. നോട്ടിങ്ഹാമിലെ സിറ്റി ആശുപത്രിയിൽ നഴ്‌സ്‌ ആണ് ലിനറ്റ്. സൗണ്ട് എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു ഷിബു. എന്നാൽ കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ജോലി നഷ്ടമായി. പുതിയ ജോലിക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെ ആയിരുന്നു സ്വപ്ന ഭാഗ്യം ഷിബുവിനെ തേടിയെത്തിയത്. 

അപ്രതീക്ഷിതമായെത്തിയ നേട്ടത്തിന്‍റെ ഞെട്ടലിലാണ് ഷിബുവും ലിനറ്റും. എന്തു ചെയ്യണമെന്നറിയില്ലെന്നാണ് ഇരുവരും പറയുന്നത്. പലരും കൊതിക്കുന്ന ഭാ​ഗ്യമാണ് തനിക്ക് ലഭിച്ചതെങ്കിലും ലംബോർഗിനിയുടെ മെയ്‌ന്റെനൻസ് തന്നെ കൊണ്ട് താങ്ങാനാവില്ലെന്നും ഷിബു പറയുന്നു. 

തിങ്കൾ മുതൽ വെള്ളി വരെയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഗെയിം നടക്കുന്നത്. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രണ്ടുപേരുടെ മുഖഭാവത്തിൽ നിന്നും അവർക്കിടയിലുള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് ​ഗെയിം. ഓരോ ക്ലിക്കിനും പണം നൽകണം എന്നതാണ് ഈ മത്സരത്തിന്‍റെ മറ്റൊരു പ്രത്യേകത.

click me!