ലോകനേതാക്കളെ, ഒഴികഴിവുകള്‍ പറഞ്ഞ് എത്ര നാള്‍ നിങ്ങള്‍ പ്രകൃതിയെ വഞ്ചിക്കും?

By Gopika SureshFirst Published Dec 19, 2019, 6:14 PM IST
Highlights

പ്രിയ മിസ്റ്റര്‍ മോഡി, നിലവിലുള്ള പാര്‍ലിമെന്റ് സെഷനില്‍ കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കുക- ഇന്ത്യയില്‍നിന്നുള്ള 8 വയസ്സുകാരി ലിസിപ്രിയ കങ്കുജം കാലാവസ്ഥ സമ്മേളനത്തില്‍ പറഞ്ഞത് ഇക്കാര്യമാണ്. 
 

കാര്‍ബണ്‍ ഏറ്റവുമധികം പുറംതള്ളുന്ന രാജ്യങ്ങളായ ഇന്ത്യ,യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയവരുടെ നിസ്സഹകരണമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസ്സമായത്. കാലാവസ്ഥാ വ്യതിയാനം എത്ര മാത്രം ഗുരുതരമായ അവസ്ഥയിലേക്കാണ് മാറുന്നതെന്ന് ഇനിയും ബോധ്യമാവാത്തതാണ് ഇത്തരം നിസ്സകാരണ തീരുമാനങ്ങള്‍ക്ക് പിന്നില്‍, ഭൂമിയുടെ മുറിവുണക്കാനെന്ന പേരില്‍ ഇങ്ങനെയുള്ള വഴിപാടുയോഗങ്ങള്‍ കൂടിപ്പിരിഞ്ഞു എത്ര നാള്‍ നമുക്ക് പ്രകൃതിയെ പറ്റിക്കാനാവും.

 

പതിവുപോലെ ഐക്യരാഷ്ട്ര സഭയുടെ 25-ം കാലാവസ്ഥാ വ്യതിയാന സമ്മേളനവും (CO-P25) വഴിപാടായി സമാപിച്ചു. ഐക്യരാഷ്ട്രസഭയുടെ  ഏറ്റവും ദൈര്‍ഘ്യമേറിയ കാലാവസ്ഥാ വ്യതിയാന സമ്മേളനം സ്‌പെയിനിലെ മാഡ്രിഡില്‍  ഡിസംബര്‍ രണ്ടിനാണു തുടങ്ങിയത്. 196 ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ രണ്ടാഴ്ചക്കാലം ചര്‍ച്ച ചെയ്തിട്ടും ഒരു അടിയന്തരതീരുമാനവും ധാരണയും എടുക്കാന്‍ അവര്‍ക്കായില്ല. പതിവു പോലെ ഗ്രൂപ്പ് ഫോട്ടോയെടുത്ത് അവര്‍ പിരിയുമ്പോഴും കാലാവസ്ഥാവ്യതിയാനം അതിന്റെ തനിനിറം കാട്ടിക്കൊണ്ടിരിക്കുക തന്നെയാണ്. ശുദ്ധജലക്ഷാമം, ഭക്ഷ്യോത്പാദന ശേഷി കുറയല്‍, ഭക്ഷ്യക്ഷാമം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗം, ശീതതരംഗം, വരള്‍ച്ച തുടങ്ങിയവയില്‍ നിന്നുള്ള ദുരിതങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വലിയതോതിലുള്ള നിയന്ത്രണവും മുന്‍കരുതലും അടിയന്തിരമായി കൈക്കൊള്ളേണ്ട സമയമാണ് ഇതെന്ന് ഉറപ്പ്. ഇനിയും ഇടപെട്ടില്ലെങ്കില്‍, ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും എന്ന അവസ്ഥയെ, ഒഴികഴിവുകള്‍ കൊണ്ട് അവഗണിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് എങ്ങെനയാണ് കഴിയുന്നത്? 

നിശ്ചയിച്ചതിലും രണ്ടു ദിവസം കൂടുതല്‍ നടന്നിട്ടും എല്ലാ തവണയും പോലെ അടുത്ത ഉച്ചകോടിയില്‍ ധാരണയുണ്ടാക്കാമെന്ന ഉറപ്പില്‍ സമ്മേളനം പര്യവസാനിക്കുകയാണ് ഉണ്ടായത്. കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരിക എന്ന ധാരണയില്‍ എത്തുകയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കാര്‍ബണ്‍ ഏറ്റവുമധികം പുറംതള്ളുന്ന രാജ്യങ്ങളായ ഇന്ത്യ,യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയവരുടെ നിസ്സഹകരണമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസ്സമായത്. കാലാവസ്ഥാ വ്യതിയാനം എത്ര മാത്രം ഗുരുതരമായ അവസ്ഥയിലേക്കാണ് മാറുന്നതെന്ന് ഇനിയും ബോധ്യമാവാത്തതാണ് ഇത്തരം നിസ്സകാരണ തീരുമാനങ്ങള്‍ക്ക് പിന്നില്‍. ഭൂമിയുടെ മുറിവുണക്കാനെന്ന പേരില്‍ ഇങ്ങനെയുള്ള വഴിപാടുയോഗങ്ങള്‍ കൂടിപ്പിരിഞ്ഞു എത്ര നാള്‍ നമുക്ക് പ്രകൃതിയെ പറ്റിക്കാനാവും.

 

.................................................................................

നിശ്ചയിച്ചതിലും രണ്ടു ദിവസം കൂടുതല്‍ നടന്നിട്ടും എല്ലാ തവണയും പോലെ അടുത്ത ഉച്ചകോടിയില്‍ ധാരണയുണ്ടാക്കാമെന്ന ഉറപ്പില്‍ സമ്മേളനം പര്യവസാനിക്കുകയാണ് ഉണ്ടായത്.


ഐക്യരാഷ്ട്ര സഭയുടെ 25-ം കാലാവസ്ഥാ വ്യതിയാന സമ്മേളനം  Photo: Getty Images

 

കാലാവസ്ഥാ വ്യതിയാനം: എന്താണ് നിലവിലെ അവസ്ഥ? 
കാലാവസ്ഥക്ക് വന്ന മാറ്റങ്ങള്‍ എത്ര ഗുരുതരമാണെന്ന് അടയാളപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളുമാണ് അടുത്ത കാലത്തായി ആഗോള ഗവേഷണ ജേണലുകളില്‍ പ്രസിദ്ധീകരിച്ചത്. ഈ വിഷയത്തില്‍, ലോകരാജ്യങ്ങള്‍ അടിയന്തരമായി തീരുമാനം എടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. 2019 ലെ ആഗോള ശരാശരി താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍  1.1 ഡിഗ്രി കൂടുതലാണെന്നാണ് ആഗോള കാലാവസ്ഥയെക്കുറിച്ചുള്ള ലോക കാലാവസ്ഥ ഓര്‍ഗനൈസേഷന്റെ (WMO) പ്രസ്താവനയില്‍ പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത 2018 ല്‍  407.8 ppm ആയി  റെക്കോര്‍ഡ് നിലയിലെത്തി, 2019ലും ഈ പുറംതള്ളല്‍ തുടരുകയാണ്. അന്റാര്‍ട്ടിക്കയിലെയും ആര്‍ട്ടിക്കിലെയും മഞ്ഞുരുകലും സമുദ്രനിരപ്പിലെ വര്‍ധനവും റെക്കോര്‍ഡിലെത്തി. സമുദ്രതാപനില ഉയരുന്നത് അമ്ലത്വം കൂടാനും തന്മൂലം സമുദ്രത്തിലെ ജീവികളെയും പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നു. 

അടിയന്തിര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, നൂറ്റാണ്ടിന്റെ അവസാനത്തോടെ 3 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില വര്‍ദ്ധനവിലേക്ക് നമ്മള്‍ എത്തിച്ചേരും. ഇതെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെയാണെന്നാണ് ലോക കാലാവസ്ഥ ഓര്‍ഗനൈസേഷന്റെ സെക്രട്ടറി ജനറല്‍ പെട്ടേരി ടാലസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതൊക്കെയാണെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാനോ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനോ തയ്യാറാകുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.  

 

..........................................................................

ഭൂമിയുടെ മുറിവുണക്കാനെന്ന പേരില്‍ ഇങ്ങനെയുള്ള വഴിപാടുയോഗങ്ങള്‍ കൂടിപ്പിരിഞ്ഞു എത്ര നാള്‍ നമുക്ക് പ്രകൃതിയെ പറ്റിക്കാനാവും.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മാഡ്രിഡില്‍ നടന്ന  ഐക്യരാഷ്ട്ര സഭയുടെ 25-ം കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയവര്‍  Photo: Getty Images

 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മാഡ്രിഡില്‍ നടന്ന  ഐക്യരാഷ്ട്ര സഭയുടെ 25-ം കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയവര്‍  Photo: Getty Images



ഉച്ചകോടിയില്‍ നടന്നത്
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷന്റെ (UNFCCC) 25-ാം സെഷനാണ് മാഡ്രിഡില്‍ നടന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാന്‍ എന്തൊക്കെ അടിയന്തിര നടപടികകള്‍ സ്വീകരിക്കാന്‍ പറ്റും എന്നതായിരുന്നു മുഖ്യ അജണ്ട. വരുംകാലങ്ങളിലെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഭാവിയില്‍ സ്ഥിരതയാര്‍ന്നതും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിനുമുള്ള നിരവധി നയങ്ങളാണ് ഇപ്രാവശ്യത്തെ സമ്മേളനം മുന്നോട്ട് വെച്ചിരുന്നത്. ആഗോളതാപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള നിലവാരത്തേക്കാള്‍ 1.5 ഡിഗ്രി സെന്റിഗ്രേഡ്  ആയി കുറയ്ക്കുക, 2050 ന് മുന്‍പ് ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഇല്ലാതാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ്  യോഗത്തിനുണ്ടായിരുന്നത്. സമ്പദ്വ്യവസ്ഥയിലേക്കുള്ള നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ ഹ്രസ്വ, ദീര്‍ഘകാല നയങ്ങള്‍ സ്വീകരിച്ച് പൂജ്യം പുറംതള്ളലിന്  അടിയന്തര നടപടികള്‍ കൈക്കൊള്ളുക എന്നതും ഉച്ചകോടിയുടെ അജണ്ടയായിരുന്നു.

ഉറച്ച വാക്കുകളുമായി ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടി പൊരുതുന്ന 13 വയസ്സുകാരി ഗ്രെറ്റ തുന്‍ബെര്‍ഗും ഇന്ത്യയിലെ മണിപ്പുരില്‍നിന്നുള്ള എട്ടു വയസ്സുകാരി ലിസിപ്രിയ കങ്കുജവും സമ്മേളനത്തില്‍ കടുത്ത സ്വരത്തില്‍ നിലപാട് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടത് പിന്നെയേതെങ്കിലും കാലത്തല്ല, മാറ്റം ഇപ്പോള്‍ തന്നെ തുടങ്ങണം എന്നവര്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടു. ലോകരാജ്യങ്ങള്‍ ഇനിയും ഒഴികഴിവുകള്‍ പറഞ്ഞാല്‍, ജീവയോഗ്യമല്ലാത്ത ഒരു ഭൂമിയിലേക്കാകും നമ്മുടെ പോക്ക് എന്നവര്‍ പറഞ്ഞു. 'പ്രിയപ്പെട്ട മോദി, നിലവിലുള്ള പാര്‍ലിമെന്റ് സെഷനില്‍ കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കുക, നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുക, ഉടന്‍ നടപടിയെടുക്കുക' എന്ന മുദ്രാവാക്യവുമേന്തിയാണ് പങ്കജം നിന്നത്. 

 

...............................................................

'പ്രിയപ്പെട്ട മോദി, നിലവിലുള്ള പാര്‍ലിമെന്റ് സെഷനില്‍ കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കുക, നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുക, ഉടന്‍ നടപടിയെടുക്കുക' എന്ന മുദ്രാവാക്യവുമേന്തിയാണ് പങ്കജം നിന്നത്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മാഡ്രിഡില്‍ നടന്ന  ഐക്യരാഷ്ട്ര സഭയുടെ 25-ം കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയ  മണിപ്പുരില്‍നിന്നുള്ള എട്ടു വയസ്സുകാരി ലിസിപ്രിയ കങ്കുജം
 

 

മാഡ്രിഡില്‍ തീരുമാനമെടുക്കേണ്ട പ്രധാന രാജ്യങ്ങള്‍  പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഉയര്‍ന്നില്ലെങ്കിലും ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍, യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പുരോഗമന സഖ്യങ്ങള്‍ തുടങ്ങിയവ അനുകൂലമായ നിലപാടാണെടുത്തത്.  കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്താന്‍ സഹായിക്കുന്നതിനായി 177 കമ്പനികള്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു പ്രതിജ്ഞ എടുത്തിട്ടുണ്ട്. എങ്കിലും,  ഉച്ചകോടിയുടെ ഫലങ്ങളില്‍ താന്‍ നിരാശനാണന്ന്  ഐക്യരാഷ്ട്രസഭ  സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനായി കാലാവസ്ഥാമാറ്റ ലഘൂകരണം, പൊരുത്തപ്പെടുത്തല്‍, ധനകാര്യം എന്നിവയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രധാന അവസരമാണ് അന്താരാഷ്ട്ര സമൂഹം കളഞ്ഞുകുളിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഗ്ലാസ്‌ഗോ സമ്മേളനത്തോടെ പുതിയതും മെച്ചപ്പെട്ടതുമായ കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്ന പദ്ധതികള്‍ കരാറാക്കാമെന്ന് അംഗീകരിച്ചാണ് പതിവുപോലെ പ്രതിനിധികള്‍ ഇത്തവണയും പിരിഞ്ഞത്. അടുത്ത വര്‍ഷവും ഇതേ പോലെ തന്ത്രപരമായ ഒഴികഴിവുകള്‍ പറഞ്ഞ് തടിതപ്പാമെന്നു തന്നെയാണ് അപ്പോഴും അവരുടെ മനസ്സിലിരിപ്പെന്ന് മുന്നനുഭവങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും പറയാതിരിക്കാനാവില്ല, അല്ലയോ രാഷ്ട്രനായകരെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തുേതാല്‍പ്പിക്കാന്‍ നിങ്ങളുടെ ആവനാഴിയിലുള്ള ഏത് ആയുധത്തിന് കഴിയുമെന്നാണ്  നിങ്ങള്‍ വ്യാമോഹിക്കുന്നത്? കൊടുങ്കാറ്റുകളെയും പ്രളയങ്ങളെയും തോല്‍പ്പിക്കാനുള്ള എന്ത് സജ്ജീകരണമാണ് നിങ്ങളുടെ കൈയിലുള്ളത്?

 

ഭൗമികം: ഗോപികാ സുരേഷിന്റെ കാലാവസ്ഥാ കോളം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!