അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

Published : Jul 09, 2026, 09:20 AM IST
China's secret police in 53 countries

Synopsis

ചൈനയിൽ നിലവിൽ വന്ന 'എത്നിക് യൂണിറ്റി' നിയമം, ഹാൻ ചൈനീസ് സംസ്കാരത്തിന് കീഴിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിടുന്നു. ഈ നിയമം ഉയിഗറുകൾ, ടിബറ്റുകാർ തുടങ്ങിയവരുടെ സാംസ്കാരിക സ്വാതന്ത്ര്യം ഇല്ലാതാക്കുകയും രാജ്യത്തിന് പുറത്തുള്ള വിമത ശബ്ദങ്ങളെപ്പോലും നിയമപരമായി നിശബ്ദരാക്കാൻ ബീജിംഗിന് അധികാരം നൽകുകയും ചെയ്യുന്നു.

 

രു പുതിയ ചൈനീസ് നിയമം നിലവിൽ വന്നിരിക്കുന്നു. എത്നിക് യൂണിറ്റി. ഭൂരിപക്ഷമായ ഹാൻ ചൈനീസ് വംശജരുടെ സംസ്കാരവുമായി ഇഴചേർന്ന് ജീവിക്കുക. ബാക്കിയുള്ള സംസ്കാരങ്ങൾക്ക് ഇനി സ്ഥാനമില്ല, നിയമപരമായി തന്നെ. അതുമാത്രമല്ല താനും. നിയമം ബാധിക്കുന്നത്. ചൈനയിൽ ജീവിക്കുന്നവരെ മാത്രമല്ല, രാജ്യത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്‍റെ പരിധിയിൽ വരും. എതിർശബ്ദങ്ങൾ പാടില്ല. ബീജിംഗ് മുമ്പും വിമതശബ്ദങ്ങൾ അനുവദിച്ചിട്ടില്ല. രാജ്യത്തിന് പുറത്തുതാമസിക്കുന്നവരെയും നിശബ്ദരാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അതിനെല്ലാം നിയമത്തിന്‍റെ മേലങ്കിയും കൂടി നൽകുന്നതാണ്. യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിരിക്കയാണ്.

ഒരൊറ്റ ദേശീയ വ്യക്തിത്വം

സാമൂഹിക ഐക്യം, ഒരൊറ്റ ദേശീയ വ്യക്തിത്വം എന്നാണ് പുതിയ നിയമത്തിന് ബീജിംഗ് നൽകുന്ന വ്യാഖ്യാനം. രാജ്യത്തെ 56 ഓളം വരുന്ന വംശീയവിഭാഗങ്ങളുടെ ഇഴയടുപ്പം ലക്ഷ്യമെന്ന് അതിന്‍റെ വിശദീകരണം. പക്ഷേ, വിമർശകരുടെ വിശദീകരണം അതല്ല. വംശീയ, സാംസ്കാരിക, ഭാഷാ സ്വാതന്ത്ര്യത്തിന്‍റെ അവസാനം എന്നാണ്.

ഹാൻ

രാജ്യത്ത് ഭൂരിപക്ഷം ഹാൻ ചൈനീസ് വംശജരാണ്. 1.4 ബില്യൻ വരുന്ന ജനസംഖ്യയുടെ 90 ശതമാനം. ഹാൻ ചൈനീസ് സംസ്കാരം എല്ലാവരും പിന്തുടരുക. അതാണ് അർത്ഥമെന്നാണ് വിമർശകരുടെ വ്യാഖ്യാനം. ന്യൂനപക്ഷങ്ങളുടെ, അതായത് Wigher -കളുടെയും മംഗോളിയൻ വംശജരുടെയും ടിബറ്റൻ വംശജരുടെയും അവകാശങ്ങൾ ഇല്ലാതെയാകുമെന്നും അവർ ആരോപിക്കുന്നു. ഭാഷകളിലെ വൈവിധ്യവും ഇല്ലാതെയാകും. മൻഡാറിന് കൂടുതൽ പ്രാമുഖ്യം നൽകാൻ നേരത്തെ തന്നെ സമ്മർദ്ദമുണ്ട്. സൈനിസൈസേഷൻ (Sinicisation) 2000 -ങ്ങളിൽ തന്നെ തുടങ്ങിയതാണ്. ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുക എന്ന പേരിൽ അവരുടെ വംശീയ സാംസ്കാരിക വ്യക്തിത്വവും ഭാഷാവൈവിധ്യവും മായ്ച്ചുകളയുക. മാതള നാരങ്ങളുടെ വിത്തുകൾ പോലെ ഒരുമിച്ചുനിൽക്കൂ എന്ന് ഷീയുടെ ആഹ്വാനം.

സ്വാതന്ത്ര്യം അകലുന്ന ടിബറ്റ്

ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിൽ സ്വാതന്ത്ര്യം ബീജിംഗ് പറയുന്ന പരിധിക്കുള്ളിൽ മാത്രമെന്നാണ് വിമർശനം. ബുദ്ധവിഹാരങ്ങൾ ബീജിംഗിന്‍റെ നിയന്ത്രണത്തിലാണ്. അവിടെ ദലായ് ലാമയെ ആരാധിക്കാൻ സമ്മതിക്കില്ല. ബുദ്ധഭിക്ഷുക്കൾ ഭയന്നാണ് ജീവിക്കുന്നത്. ബീജിംഗിനെതിരെ സംസാരിക്കാൻ പേടിയാണെന്ന് ബിബിസി സംഘത്തോട് അവർ പറഞ്ഞതായാണ് റിപ്പോർട്ട്. കുട്ടികൾ സർക്കാർ സ്കൂളുകളിലാണ് പഠിക്കുന്നത്. മൻഡാറിനാണ് ഭാഷ. ചൈനീസ് സംസ്കാരമാണ് ശീലിക്കുന്നതും. ടിബറ്റൻ ഭാഷയോ വിശ്വാസങ്ങളോ സംസ്കാരമോ അറിയാതെ വളരുന്ന തലമുറകൾ.

മംഗോളിയ

മംഗോളിയൻ വംശജരുമുണ്ട് ചൈനയിൽ. അവരുടെ കുട്ടികളെ മംഗോളിയൻ ഭാഷ പഠിപ്പിക്കുന്നത് കുറച്ച്, മൻഡാരിന് കൂടുതൽ പ്രാമുഖ്യം നൽകാൻ തീരുമാനിച്ചിരുന്നു നേരത്തെ. 2020 -ൽ അതിനെതിരെ അവർ പ്രതിഷേധിച്ചു. പക്ഷേ, അധികം താമസിയാതെ പ്രതിഷേധം അവസാനിച്ചു. പിന്നെ റാലികളോ പ്രകടനങ്ങളോ ഉണ്ടായിട്ടില്ല.

ഉഗ്വേർ

സൈനിസൈസേഷന്‍റെ ഭാഗമായി ഇസ്ലാം മതവിശ്വാസികളായ ഉഗ്വേറുകളെ പുനർവിദ്യാഭ്യാസം ചെയ്യിക്കുകയാണ് സർക്കാർ. ഏതാണ്ട് 10 ലക്ഷത്തോളം ഉഗ്വേറുകളെ ഇതിന്‍റെ ഭാഗമായി തടവിൽ പാർപ്പിച്ചിരിക്കയാണ് സിൻജിയാങ്ങ് പ്രവിശ്യയിൽ. മനുഷ്യാവകാശ ലംഘനം എന്നാണ് യുഎന്നിന്‍റെയും മനുഷ്യാവകാശ സംഘടനകളുടെയും ആരോപണം. ഇതിനെല്ലാം നിയമത്തിന്‍റെ പരിരക്ഷ കൂടി കിട്ടുകയാണ് ഇപ്പോൾ.

അപ്രത്യക്ഷരാകുന്ന മനുഷ്യർ

നിയമത്തിലെ ഏറ്റവും അപകടകരമായ വസ്തുത മറ്റൊന്നാണ്. വിമതരെയും വിമർശകരെയും ലക്ഷ്യമിടാൻ ഇനി രാജ്യാതിർത്തികളും തടസമാകുന്നില്ല എന്നതാണ്. അതും നേരത്തെ തുടങ്ങിയ നീക്കമാണ്. യുകെയിൽ പഠിച്ചിരുന്ന ചൈനീസ് പെൺകുട്ടി അപ്രത്യക്ഷയായത് ചൈനയിലെ ടിബറ്റൻ ഗ്രാമങ്ങളിൽ സഞ്ചരിക്കുന്നതിനിടെയാണ്. ഹാൻ ചൈനീസ് വംശജയായിരുന്ന സാങ് പക്ഷേ, ടിബറ്റൻ ബുദ്ധമതമാണ് പിന്തുടർന്നത്. യൂറോപ്പിലെ പഠന കാലത്ത് ടിബറ്റൻ വംശജരെ പിന്തുണച്ച് എഴുതിയിരുന്നു. കഴിഞ്ഞ വർഷം ചൈനയിലെ ടിബറ്റൻ ഗ്രാമങ്ങളുള്ള സിഷ്വാൻ പ്രവിശ്യ സന്ദർശിച്ചു. അവിടത്തെയും ടിബറ്റൻ സംസ്കാരം അപ്പാടെ മായ്ച്ചുകളയുകയാണ് ചൈന എന്ന് മനസിലാക്കിയെന്നും അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് സാങ് അപ്രത്യക്ഷയായത് എന്നുമാണ് റിപ്പോർട്ട്. ജയിലിൽ എന്നാണ് വിവരം. അതും സ്വന്തം നഗരത്തിൽ. വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്ന് കുറ്റം. 15 വർഷമാണ് ശിക്ഷയെന്നും റിപ്പോർട്ടുണ്ട്.

മുന്നറിയിപ്പുമായി യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ

2008 -ലെ ടിബറ്റൻ, സിൻജിയാങ് പ്രതിഷേധങ്ങൾ ആരും മറന്നിട്ടില്ല. പ്രത്യേകിച്ച്, 2012 -ൽ അധികാരത്തിലെത്തിയ ഷീ, ഇത്തരം ഇഴചേർക്കൽ ശ്രമങ്ങൾ അന്നേ തുടങ്ങിയതാണ്. ഒരൊറ്റ ദേശീയ വ്യക്തിത്വത്തിന് കീഴിൽ ശക്തമായ രാജ്യമാണ് ഷീയുടെ സ്വപ്നം. അതിന്‍റെ പാരമ്യമാണ് ഇപ്പോഴത്തെ നിയമമെന്ന് വേണം വിചാരിക്കാൻ. ഒഴിച്ചുകൂടാനാവാത്തത് എന്നാണ് ബീജിംഗിന്‍റെ വിശദീകരണം. യൂറോപ്പിന് കടുത്ത ആശങ്കയുണ്ട്. ചൈനയുമായി കുറ്റവാളികളെ കൈമാറുന്ന ധാരണയിൽ യൂറോപ്യൻ രാജ്യങ്ങൾ ഒപ്പിട്ടിട്ടുണ്ട്. അത് റദ്ദാക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അംഗരാജ്യങ്ങൾക്ക് കത്തെഴുതി യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ.

ചൈനയുടെ രഹസ്യ പൊലീസ്

ചൈനയ്ക്ക് 53 രാജ്യങ്ങളിലായി 100 -ലേറെ രഹസ്യ പൊലീസ് സ്റ്റേഷനുകളുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ചൈന ടൌണിൽ ചൈനീസ് പൊതു സുരക്ഷാ മന്ത്രാലയത്തിന് വേണ്ടി രഹസ്യ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. അതിന്‍റെ മേധാവിയായ അമേരിക്കൻ പൌരൻ അറസ്റ്റിലുമായി.

അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ വ‍ർഷം തന്നെ ഫ്രാൻസിലും ഇത്തരം പൊലീസ് സ്റ്റേഷനുകൾ കണ്ടെത്തി നടപടിയെടുത്തു. ലണ്ടനിൽ ഇത്തരം നിരീക്ഷണങ്ങൾക്ക് നിയോഗിക്കപ്പെട്ടിരുന്ന രണ്ട് ചൈനാക്കാർ അറസ്റ്റിലായതും 2026 -ൽ തന്നെ. ഹോങ്കോങ് പൗരൻമാരായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ചൈനീസ് പൌരൻമാർക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്ന സേവന കേന്ദ്രങ്ങൾ മാത്രമാണിതെന്നാണ് ചൈനീസ് സർക്കാരിന്‍റെ വാദം.

ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ സഹായിയായിരുന്ന ലിൻഡാ സൺ 2024 -ൽ പിടിയിലായത് ചൈനീസ് സർക്കാരിന്‍റെ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിനാണ്. പകരം സമ്മാനങ്ങളും കൈപ്പറ്റിയിരുന്നു. ചൈനീസ് സുരക്ഷാ മന്ത്രാലയത്തിലെ 34 ഉദ്യോഗസ്ഥർ അമേരിക്കയിലെ ചൈനീസ് വിമതരെ വ്യാജ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കണ്ടെത്തി. കുറ്റവും ചുമത്തി.

വേട്ടയാടാൻ സർക്കാർ

പക്ഷേ, ചൈന ഇതൊല്ലാം നിഷേധിക്കുന്നു. പുതിയ നിയമം പലതിനും നിയമപരിരക്ഷ കൂടി നൽകുകയും ചെയ്യുന്നു. ചൈനയുടെ വാദത്തിൽ പക്ഷേ, ദേശീയ ഐക്യം ശക്തിപ്പെടും. അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടും. ആരുടെയും അവകാശം ഹനിക്കില്ല എന്നൊക്കെയാണ് നിയമത്തിന്‍റെ നല്ല വശങ്ങൾ. രാജ്യത്തെ 56 വംശീയ വിഭാഗങ്ങൾക്കിടയിൽ ഐക്യം, ഒരുമ എന്ന് പറയുമ്പോൾ വൈവിധ്യം ഇല്ലാതാക്കുകയാണ് ശരിയായ ഉദ്ദേശമെന്നാണ് വിമ‍ർശകപക്ഷം. ഡേറ്റ ശേഖരണം എല്ലാ സ‍ർക്കാരുകളും ചെയ്യുന്നുണ്ടെന്നത് സത്യം. ചൈന പക്ഷേ, പലപടികൾ കടന്ന് പൗരൻമാരുടെ ഭാവിയിലെ വാക്കും പ്രവർത്തിയും പ്രവചിക്കാൻ കഴിയുന്ന എഐ ടൂളിനായുള്ള അന്വേഷണത്തിലാണെന്നാണ് റിപ്പോ‍ർട്ട്.

 

PREV
Read more Articles on
click me!

Recommended Stories

ശമ്പളം വാങ്ങില്ല, പക്ഷേ പദവി 'വിറ്റ്' ശതകോടികൾ സമ്പാദിച്ച് പ്രസിഡന്‍റ് ട്രംപ്
250 -ാം പിറന്നാൾ ആഘോഷം; എല്ലാം പ്രസിഡന്‍റ് തീരുമാനിച്ചു, 'അതുകൊണ്ട് മാത്രം' പലരും വിട്ട് നിന്നു