
ഇറാൻ യുദ്ധത്തിന്‍റെ പ്രത്യാഘാതം അമേരിക്കൻ മണ്ണിൽ ഏറ്റുതുടങ്ങിയിരിക്കുന്നു. രണ്ട് ആക്രമണങ്ങൾ, ആദ്യത്തേത് യൂണിവേഴ്സിറ്റിയിൽ. രണ്ടാമത്തേത് ഇസ്രയേലി ആരാധനകേന്ദ്രമായ സിനഗോഗിൽ. അതിനുമുമ്പൊരു ആക്രമണശ്രമം, ന്യൂയോർക്ക് മേയറുടെ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധപ്രകടനത്തിനുനേരെ രണ്ടുപേർ ബോംബെറിഞ്ഞു. അതിനും രണ്ടാഴ്ചമുമ്പ് ടെക്സസിൽ ഇറാനിയൻ പതാകയുടെ ചിത്രം പതിച്ച വസ്ത്രവുമിട്ട് മൂന്നുപേരെ വെടിവച്ചുകൊന്നു. ആറോളം പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ചയാണ് രണ്ടാക്രമണങ്ങൾ നടന്നത്. ഒന്ന് വിർജീനിയയിലെ സൈനിക മേഖലയിലെ പഴയ ഡൊമിനിയൻ സർവകലാശാലയിൽ (Old Dominion University). 36 -കാരനായ മുൻ സൈനികൻ മുഹമ്മദ് ബെയ്‌ലർ ജല്ലോ (Mohamed Bailor Jalloh) ആണ് വെടിവച്ചത്. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. സൈനിക വിദ്യാർത്ഥികൾ തന്നെ ഇയാളെ കീഴ്പ്പെടുത്തി. പിടിവലിക്കിടെ ഇയാൾക്ക് കുത്തേറ്റു. വിർജീനിയ നാഷണൽ ഗാർഡ് അംഗമായിരുന്നു കൊലയാളി. സൈനികസേവനത്തിന് ശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിച്ചതിന്‍റെ പേരിൽ ശിക്ഷിക്കപ്പെട്ടത്.
2016 -ൽ റമദാൻ കാലത്ത് ആക്രമണത്തിന് അന്നയാൾ പദ്ധതിയിട്ടിരുന്നു. ഇയാളെ നിരീക്ഷിച്ചിരുന്ന FBI ഉദ്യോഗസ്ഥനോട് ഇയാൾ അതെല്ലാം പറഞ്ഞു. എഫ്ബിഐ എന്നറിയാതെ. 11 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. കുറ്റമേറ്റ്, മാപ്പുപറഞ്ഞ് 2024 -ൽ പുറത്തിറങ്ങി. എന്നിട്ടാണ് ഇപ്പോഴത്തെ ആക്രമണം. 2009 -ലെ ഫോർട്ട് ഹുഡ് (Fort Hood) സൈനികാസ്ഥാനത്ത് നടന്ന ആക്രമണമാണ് ഇയാൾക്ക് പ്രേരണയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അന്ന് 13 പേരാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വെടിയേറ്റ് മരിച്ചത് സൈനിക ഇൻസ്ട്രക്ടറായിരുന്ന ലെഫ്റ്റനൻറ് കേണൽ ബ്രാൻഡൻ ഷാ (Lt. Col. Brandon Shah) ആണ്.
അതേദിവസം തന്നെ രണ്ടാമത്തെ ആക്രമണം നടന്നത് 700 മൈലകലെ മിഷിഗണിലാണ്. ടെംമ്പിൾ ഇസ്രയേൽ (Temple Israel) എന്നുപേരുള്ള ജൂത ആരാധനാകേന്ദ്രം തന്നെ തെരഞ്ഞെടുത്തതിന്‍റെ കാരണം വ്യക്തം. ലബനണിൽ ജനിച്ച് 2011 -ൽ അമേരിക്കയിലെത്തി. പൌരത്വം നേടിയ 41 കാരനായ അയ്മാൻ മുഹമ്മദ് ഗസാലി (Ayman Mohamad Ghazali) ആണ് കൊലയാളിയായത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം അയാൾ സിനഗോഗിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സിനഗോഗ് കത്തിയെരിഞ്ഞു, പുക ശ്വസിച്ച് 30 പൊലീസുകാർ ആശുപത്രിയിലായി.
അമേരിക്കയിലെ ഏറ്റവും വലിയ റിഫോം സിനഗോഗുകളിലൊന്നാണ് ടെംമ്പിൾ ഇസ്രയേൽ. 1941 -ൽ സ്ഥാപിച്ചത്, 3,500 ഓളം കുടുംബങ്ങളുണ്ട് അംഗങ്ങളായി. ജൂതരുടെതന്നെ ഒരു വിഭാഗമാണ് പരിഷ്കരണ ജൂതന്മാർ (Reform Judaism - URJ), പുരോഗമന ജൂതന്മാർ (Progressive Judaism), ലിബറൽ ജൂതന്മാർ (Liberal Judaism).
കടുത്ത യാഥാസ്ഥിതിക രീതികൾ പിന്തുടരാതെ, ആചാരങ്ങൾ ആധുനിക ജീവിതവുമായി സമന്വയിപ്പിച്ച്, ജീവിക്കുന്നവരാണ് റിഫോം ജൂതർ. ജർമ്മനിയിലാണ് ഉത്ഭവം. അമേരിക്കയിലെ ഏറ്റവും വലിയ ജൂതസമുഹം ഇന്നിവരാണ്. 71,000 ജൂതർ ഈ പരിസരത്തുതന്നെ താമസിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങൾക്കുള്ള പ്രീ സ്കൂൾ കേന്ദ്രവുമുണ്ട്. കുട്ടികളെയെല്ലാം ഒഴിപ്പിക്കാനായി. ആക്രമിച്ചയാൾ മരിച്ചു.
വാഹനം തീപിടിച്ച് ഇയാൾക്ക് കനത്ത പൊള്ളലേറ്റിരുന്നു. അതിലാണ് മരണമെന്നാണ് നിഗമനം. ലബനണിൽ നടന്ന ഇസ്രയേലി ആക്രമണത്തിൽ ഇയാളുടെ ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. അതാവാം ആക്രമണത്തിന് കാരണം. മിഷിഗണും ഡെട്രോയിറ്റും ജൂതർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ്. 2023 -ലെ ഇസ്രയേൽ - ഹമാസ് ആക്രമണ സമയത്ത് തന്നെ ഇവിടെ സുരക്ഷക്കായി ഗാർഡുകളെ നിയോഗിച്ചിരുന്നു. ജൂത വിരുദ്ധത കൂടിവരുന്നതിന്‍റെ ആശങ്കയിലാണ് ജനം. ഇപ്പോൾ രാജ്യം മുഴുവൻ ജൂതസമൂഹങ്ങൾ താമസിക്കുന്നയിടങ്ങളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഈ രണ്ടാക്രമണവും നടന്നത് വ്യാഴാഴ്ച. അതിന് രണ്ടുദിവസം മുമ്പാണ് ന്യൂയോർക്ക് മേയറുടെ ഓഫീസിന് മുമ്പിൽ ഒത്തുകൂടിയ പ്രതിഷേധക്കാർക്ക് നേരെ രണ്ടുപേർ ബോംബെറിഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളെന്ന് കണ്ടെത്തിയിരുന്നു. അതിനും രണ്ടാഴ്ച മുമ്പാണ് ടെക്സസിലെ ഓസ്റ്റിനിൽ ഇറാനിയൻ പതാകയുടെ ചിത്രമുള്ള ഹൂഡി ഇട്ടയാൾ മൂന്ന് പേരെ വെടിവച്ച് കൊന്നത്. അന്വേഷണം നടക്കുകയാണ്. ഇറാൻ യുദ്ധം തന്നെയാണ് പ്രകോപനമെന്ന് കരുതുന്നെങ്കിലും.