വംശനാശഭീഷണിയില്‍ നിന്ന് ഇങ്ങനെ സംരക്ഷിക്കപ്പെട്ടത് 48 ഇനം ജീവികൾ...

By Web TeamFirst Published Sep 13, 2020, 9:47 AM IST
Highlights

ലോകത്തെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന 73 ഇനങ്ങളെ (48 പക്ഷികളും 25 സസ്‍തനികളും) കുറിച്ച് 137 വിദഗ്ധർ നടത്തിയ നിരീക്ഷണങ്ങൾ സമാഹരിച്ചാണ് ഡോ. ബോളാമും സഹപ്രവർത്തകരും പഠനം നടത്തിയത്.

മനുഷ്യന്‍റെ സ്വാർത്ഥമായ ഇടപെടൽ മൂലം ഇന്ന് ഒരുപാട് ജീവിവർഗങ്ങൾ വംശനാശഭീഷണിയുടെ വക്കിലാണ്. എന്നാൽ, അടുത്തിടെ നടന്ന ഒരു പഠനം പുത്തൻ പ്രതീക്ഷയ്ക്ക് വഴിയൊരുക്കുകയാണ്. അതനുസരിച്ച് 1993 മുതൽ സംരക്ഷണശ്രമങ്ങൾ കുറഞ്ഞത് 28 ഇനം പക്ഷി, സസ്‍തനജീവികളെ വംശനാശമുണ്ടാവുന്നതില്‍ നിന്ന് രക്ഷിച്ചുവെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും ഭീഷണി നേരിടുന്ന 73 ഇനങ്ങളെ യുകെയിൽ നിന്നുള്ള ഗവേഷകർ വിശകലനം ചെയ്യുകയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. രക്ഷിച്ച ഇനങ്ങളിൽ പ്യൂർട്ടോ റിക്കൻ തത്ത, മംഗോളിയൻ കാട്ടുകുതിര, ഐബീരിയൻ ലിൻക്സ്, ന്യൂസിലാൻഡിലെ ഒരു ഇനം പക്ഷിയായ ബ്ലാക്ക് സ്റ്റിൽറ്റ് എന്നിവ ഉൾപ്പെടുന്നു.

ഈ മൃഗങ്ങളെ വംശനാശത്തിന്‍റെ വക്കിലെത്തിച്ചത് മനുഷ്യന്റെ വിവേചനരഹിതമായി പ്രവൃത്തികൾ തന്നെയാണ്. അവയുടെ ആവാസവ്യവസ്ഥകളുടെ നാശം, വേട്ട, കാലാവസ്ഥാ വ്യതിയാനം, രോഗങ്ങൾ തുടങ്ങിയവയാണ് ഈ മൃഗങ്ങൾക്ക് ഭീഷണിയായത്. എഴുപതുകൾക്കുശേഷം ആഗോള വന്യജീവികളുടെ എണ്ണം മൂന്നിൽ രണ്ട് ഭാഗത്തോളം കുറഞ്ഞുവെന്ന ഡബ്ല്യുഡബ്ല്യുഎഫ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിന് പിന്നാലെയാണ് ഈ കണ്ടെത്തലുകൾ.  

"ഞങ്ങൾ നിരീക്ഷിച്ച ചില ജീവിവർഗങ്ങൾ വളരെ വേഗത്തിൽ തന്നെ വംശനാശത്തിന്റെ വക്കിൽ നിന്ന് കരകയറി എന്നത് പ്രോത്സാഹജനകമാണ്. ഞങ്ങളുടെ വിശകലനത്തിൽ പക്ഷികളുടെയും സസ്‍തനികളുടെയും വംശനാശത്തിന്‍റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് നല്ലൊരു സന്ദേശമാണ് നൽകുന്നത്” ന്യൂകാസിൽ സർവകലാശാലയിലെ പേപ്പർ രചയിതാവും ജൈവവൈവിധ്യ വിദഗ്ധനുമായ റൈക്ക് ബോലം പറഞ്ഞു. ഇതിനോടൊപ്പം തന്നെ വംശനാശവും സംഭവിച്ചിട്ടുണ്ടെങ്കിലും, വംശനാശം തടയാൻ കഴിയുമെന്ന് ഞങ്ങളുടെ പഠനം തെളിയിക്കുന്നു, അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന 73 ഇനങ്ങളെ (48 പക്ഷികളും 25 സസ്‍തനികളും) കുറിച്ച് 137 വിദഗ്ധർ നടത്തിയ നിരീക്ഷണങ്ങൾ സമാഹരിച്ചാണ് ഡോ. ബോളാമും സഹപ്രവർത്തകരും പഠനം നടത്തിയത്. ഓരോ ജീവിവർഗത്തിന്റെയും എണ്ണം, വലുപ്പം, പ്രവണതകൾ, അവർ നേരിടുന്ന ഭീഷണികൾ, അവയെ പരിരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ തുടങ്ങിയ വിവരങ്ങൾ അവർ ശേഖരിച്ചു. 1993 മുതൽ 21 മുതൽ 32 ഇനം പക്ഷികളും 7 മുതൽ 16 ഇനം സസ്തന ജീവികളും അപ്രത്യക്ഷമാകുന്നതിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.  

ആക്രമണകാരികളായ ജീവജാലങ്ങളെ നിയന്ത്രിച്ചതും, സൂ സംരക്ഷണം നടത്തിയതും, ആവാസ വ്യവസ്ഥ സംരക്ഷിച്ചതും പക്ഷികൾക്ക് രക്ഷയായി. അതേസമയം നിയമനിർമ്മാണം, മൃഗശാലയുമായി ബന്ധപ്പെട്ട് നടത്തി നടപടികൾ എന്നിവയും സസ്‍തനികളെയും സഹായിച്ചു. “ഇത് പ്രതീക്ഷയുടെ തിളക്കമാണ്. ഇതുപോലെയുള്ള നടപടികൾ ജീവിവർഗ്ഗത്തിന്‍റെ നഷ്ടത്തെ തടയാൻ സഹായിക്കും” ഐ‌യു‌സി‌എന്റെ സ്‍പീഷിസ് സർവൈവൽ കമ്മീഷനെ നയിക്കുന്ന പേപ്പർ രചയിതാവും ന്യൂകാസിൽ യൂണിവേഴ്സിറ്റി ബയോളജിസ്റ്റുമായ ഫിൽ മക്ഗൊവാൻ പറഞ്ഞു. എന്നിരുന്നാലും, ഇതേ കാലയളവിൽ 15 പക്ഷി, സസ്‍തന ജീവികൾക്ക് വംശനാശം സംഭവിച്ചതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

click me!