സിദ്ധിഖും ലളിതയും നടത്തിയ വാർത്താസമ്മേളനം ഒരു ക്ലാസ്സിക് പീസാണ്, എന്തുകൊണ്ടെന്നാല്‍...

By Sindhu SindhusooryakumarFirst Published Oct 22, 2018, 1:40 PM IST
Highlights

വിവരക്കേട് ഒരു കുറ്റമല്ല സിദ്ധിഖേ, പക്ഷേ അത് ഇങ്ങനെ വിളിച്ച് പറ‌ഞ്ഞ് സ്വയം പരിഹാസ്യനാകരുത്. ഏഷ്യാനെറ്റ് ന്യൂസടക്കം തൊഴിൽസ്ഥലങ്ങളിൽ പരാതിപരിഹാരസമിതികളുണ്ട്. നിരന്തരം സ്ത്രീപീഡനം നടക്കുന്നത് കൊണ്ടല്ല അത്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയും ഉത്തരവാദിത്തവും ഉള്ളതുകൊണ്ടാണ്. 

സ്ത്രീകൾ ഒരു പ്രശ്‍നമുണ്ടായാൽ അടക്കിപ്പിടിച്ചിരിക്കണം, പുറത്ത് പറയരുത്. ഇതാണ് നിലപാട്. പുരോഗമനപ്പാർട്ടിയായ സി.പി.എമ്മിന്‍റെ പ്രിയങ്കരിയാണ്, ഇപ്പോഴും സംഗീതനാടക അക്കാദമി ചെയർപേഴ്‍സൺ കൂടിയായ കെ.പി.എ.സി ലളിത. സ്ത്രീനീതിയെക്കുറിച്ച് ലളിതയുടെ നിലപാട് എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു. ദിലീപിന്‍റെ കാര്യം പറഞ്ഞ വാർത്താ സമ്മേളനത്തിൽ ഇരിക്കുന്ന നായകൻമാരുടെ പിന്നിൽ ഓടി നടന്ന് അവർക്ക് വേണ്ടി കൈയടിച്ച് ആ‍ർപ്പുവിളിച്ച കുക്കു പരമേശ്വരൻ, സ്ത്രീസുരക്ഷ, തുല്യനീതി എന്നിവയെക്കുറിച്ച് ഇതുവരെ ഒരക്ഷരം പറഞ്ഞുകേട്ടിട്ടില്ലാത്ത പൊന്നമ്മബാബു എന്നിവരാണ് മറ്റംഗങ്ങൾ.

താരസംഘടനയെപ്പറ്റി ഏറെയൊന്നും പറയാനില്ല. ഒരു സംഘടന എന്ന നിലയ്ക്ക് അവരുടെ സംഘടനാസംവിധാനം കൊണ്ടുനടക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവർക്കുണ്ട്. ആരെ വേണമെങ്കിലും പുറത്താക്കുകയോ തിരിച്ചെടുക്കുകയോ അപേക്ഷ വാങ്ങുകയോ മാപ്പ് പറയിപ്പിക്കുകയോ ചെയ്യട്ടെ. പക്ഷേ, ആളുകളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്. സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി പഠിയ്ക്കാൻ കെ.പി.എ.സി ലളിതയും പൊന്നമ്മ ബാബുവും കുക്കു പരമേശ്വരനുമടങ്ങുന്ന സമിതി ഉണ്ടാക്കി എന്ന് ആ സമിതിയുടെ വക്താക്കൾ പറയുമ്പോൾ ആൺ-പെൺ ഭേദമില്ലാതെ, വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ മനുഷ്യരെല്ലാം പൊട്ടിച്ചിരിച്ചു പോകും. 

''നമ്മുടെയൊരു സംഘടനയാണ്. ഒരു കുടുംബമാണ്. സംഘടനയിൽ നടക്കുന്ന ഒരു കാര്യങ്ങളും പുറത്ത് വിളിച്ച് പറയാമ്പാടില്ല. അങ്ങനെയൊക്കെയാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത്. വല്യൊരു ഭൂകമ്പമുണ്ടാക്കി, എല്ലാർക്കും കൈകൊട്ടിച്ചിരിക്കാൻ... ഇപ്പം എല്ലാരും നോക്കിയിരിക്കുവാണ്. ഒരു പ്രശ്നമുണ്ടോ എന്ന് നോക്കാൻ''. വനിതാസെല്ലിലെ അംഗം കെ.പി.എ.സി ലളിത പറയുകയാണ്.

സ്ത്രീകൾ ഒരു പ്രശ്‍നമുണ്ടായാൽ അടക്കിപ്പിടിച്ചിരിക്കണം, പുറത്ത് പറയരുത്. ഇതാണ് നിലപാട്. പുരോഗമനപ്പാർട്ടിയായ സി.പി.എമ്മിന്‍റെ പ്രിയങ്കരിയാണ്, ഇപ്പോഴും സംഗീതനാടക അക്കാദമി ചെയർപേഴ്‍സൺ കൂടിയായ കെ.പി.എ.സി ലളിത. സ്ത്രീനീതിയെക്കുറിച്ച് ലളിതയുടെ നിലപാട് എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു. ദിലീപിന്‍റെ കാര്യം പറഞ്ഞ വാർത്താ സമ്മേളനത്തിൽ ഇരിക്കുന്ന നായകൻമാരുടെ പിന്നിൽ ഓടി നടന്ന് അവർക്ക് വേണ്ടി കൈയടിച്ച് ആ‍ർപ്പുവിളിച്ച കുക്കു പരമേശ്വരൻ, സ്ത്രീസുരക്ഷ, തുല്യനീതി എന്നിവയെക്കുറിച്ച് ഇതുവരെ ഒരക്ഷരം പറഞ്ഞുകേട്ടിട്ടില്ലാത്ത പൊന്നമ്മബാബു എന്നിവരാണ് മറ്റംഗങ്ങൾ. ചുരുക്കത്തിൽ നായകൻമാർക്ക് കീഴ്‍പെട്ട് നിൽക്കുന്ന, വ്യക്തമായ കാഴ്ചപ്പാടില്ലാത്ത സ്ത്രീകളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കി പോലും! ആരെ പറ്റിക്കാൻ!

താരസംഘടന തൊഴിൽദാതാവല്ല. പക്ഷേ ഒരേ സിനിമാസെറ്റും തൊഴിൽസ്ഥലമാണ്. പക്ഷേ, അവിടെ നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പരാതിപരിഹാരസംവിധാനം വേണ്ടതല്ലേ?

''ആഷിഖ് അബുവിന്‍റെ സെറ്റിൽ ഇന്‍റേണൽ കംപ്ലെയ്‍ന്‍റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിൽ അവിടെ അത്രയും പ്രശ്നമുണ്ടാകുമെന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഞാൻ ജോലി ചെയ്യുന്ന സെറ്റിൽ അങ്ങനെയൊരു പ്രശ്നം നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല'' എന്നാണ് സിദ്ധിഖ് പറഞ്ഞത്.

വിവരക്കേട് ഒരു കുറ്റമല്ല സിദ്ധിഖേ, പക്ഷേ അത് ഇങ്ങനെ വിളിച്ച് പറ‌ഞ്ഞ് സ്വയം പരിഹാസ്യനാകരുത്. ഏഷ്യാനെറ്റ് ന്യൂസടക്കം തൊഴിൽസ്ഥലങ്ങളിൽ പരാതിപരിഹാരസമിതികളുണ്ട്. നിരന്തരം സ്ത്രീപീഡനം നടക്കുന്നത് കൊണ്ടല്ല അത്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയും ഉത്തരവാദിത്തവും ഉള്ളതുകൊണ്ടാണ്. ആ ബാധ്യത ലളിതയും സിദ്ധിഖുമടങ്ങുന്ന സിനിമാലോകത്തിനും ഉണ്ട് എന്ന് മനസ്സിലാക്കണം. 

രാജി വച്ചവരെ തിരിച്ചെടുക്കാൻ ഓരോ സംഘടനയ്ക്കും ഓരോ ചട്ടമുണ്ട്. അത് അതനുസരിച്ച് നടന്നോട്ടെ. പക്ഷെ, പൊതുപ്രസ്താവനകൾ ആവേശപൂർവം നടത്തുമ്പോൾ കേട്ടിരിക്കുന്നവർ വിഡ്ഢികളല്ല എന്നുകൂടി ഓർക്കണം. ദിലീപ് എന്ന നടൻ കുറ്റാരോപിതനല്ല, പ്രതിയാണ്. ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്ന് കുറ്റപത്രത്തിൽ പേരുള്ള, മൂന്ന് മാസം ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ പ്രതി.

#മീ ടൂ ആരോപണകാലത്ത്, ആരോപണവിധേയർ മാറ്റിനിർത്തപ്പെടുന്ന കാലത്ത്, സിദ്ധിഖ് ഒരു ബലാത്സംഗക്കേസ് പ്രതിയുടെ തൊഴിലവകാശത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്. നിങ്ങളെവിടെ നിൽക്കുന്നു എന്നാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്? ആ അടയാളപ്പെടുത്തലുകളിൽ സിദ്ധിഖ്, ലളിത എന്നീ മനുഷ്യർ വളരെ പരിഹാസ്യമായ അവസ്ഥയിലാണ്. നിങ്ങളെല്ലാം നല്ല അഭിനേതാക്കളാണ്. ആ ഗുണം പക്ഷേ ജീവിതത്തിലില്ല എന്ന് മാത്രം. 

സിദ്ധിഖും ലളിതയും നടത്തിയ വാർത്താസമ്മേളനം ഒരു ക്ലാസ്സിക് പീസാണ്. ദിലീപ് എന്ന നടനോടുള്ള വിധേയത്വത്തിന്‍റെയും വിവരക്കേടിന്‍റെയും നാണമില്ലായ്മയുടെയും അമ്പരപ്പിക്കുന്ന ഈ ഉദാഹരണം എല്ലാക്കാലവും എല്ലാവരും ഓർത്തിരിയ്ക്കട്ടെ!
 

click me!