
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
മനസിനുള്ളില്‍ ജീവിത സ്വപ്നങ്ങള്‍ കാര്‍മേഘം പോലെ തെന്നി പായുമ്പോള്‍, ചെന്നെത്തുന്ന, അതിജീവനത്തിന്റെ തീക്ഷ്ണമായ കനലുകളെരിയുന്ന ഒരു മഹാ നെരിപ്പോടാണ് പ്രവാസം. വികസനത്തിന്റേയും, പ്രതീക്ഷകളുടേയും നിലയ്ക്കാത്ത ചിലമ്പൊലി ശബ്ദമായി പ്രവാസ ജീവിതം പ്രകീര്‍ത്തിക്കപ്പെടുമ്പോഴും , ആഘോഷങ്ങളും ഉത്സവങ്ങളും ഉറ്റവരോടൊത്ത് ആസ്വദിക്കാന്‍ കഴിയാതെ ഓര്‍മകളുടെ നെരിപ്പോട് പുകച്ച് ആശകളുടെ ശവമഞ്ചം പേറി നടക്കുന്നവരാണ് പ്രവാസികള്‍. ഉറ്റവര്‍ക്ക് തണലേകാന്‍ ചുട്ടുപൊള്ളുന്ന ചൂടിലും, കഠിന തണുപ്പിലും ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചവരുടെ കാല്‍പാടുകള്‍ പതിഞ്ഞ ഭൂമിയാണ് അവിടം .പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായി തന്നെ എരിഞ്ഞില്ലാതെയാകുന്നു. എന്നാല്‍, ഇതു മാത്രമല്ല പ്രവാസം. വിശ്വാസ വഞ്ചനയുടെയും ചതിയുടെയും തട്ടിപ്പുകളുടെയും പണക്കൊതിയുടെയും മറ്റൊരു അധോലോകവും കൂടിയുണ്ട് അതിന്. ഒരു മലയാളിയുടെ വി്വൊസ വഞ്ചനയുടെ ഇരയായി ജീവിതം ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട മരിയ എന്ന ഫിലിപ്പീനി യുവതിയുടെ അനുഭവം പറയുമ്പോള്‍, എന്റെ സുഹൃത്ത് സുഹറ ഊന്നിപ്രഞ്ഞത് ഇക്കാര്യമാണ്. ചതികൊണ്ടു മാത്രം സമൃദ്ധിയുടെ ജീവിതം കൈയെത്തിപ്പെട്ട മലയാളികള്‍ ഒരുപാടുണ്ട് ഗള്‍ഫിലെന്ന് അവള്‍ അന്ന് പറഞ്ഞു.
സുഹറ സൗദി അറേബ്യയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ നഴ്‌സാണ്. അവളുടെ കൂടെ ജോലി ചെയ്യുന്ന 40 കാരിയായ ഫിലിപ്പൈന്‍ ക്രിസ്ത്യന്‍ യുവതിയായിരുന്നു മരിയ. ഒരിക്കല്‍ ഒരു ആക്‌സിഡന്റില്‍ പെട്ട് ചികിത്സക്കായി ആ ഹോസ്പിറ്റലില്‍ എത്തിപ്പെട്ടതാണ് 42 കാരനായ മുനീര്‍ എന്ന മലയാളി യുവാവ്.
കുറച്ചു ദിവസത്തെ ആശുപത്രി വാസത്തില്‍, മുനീറിന്റെ നര്‍മം കലര്‍ന്ന സംസാരവും, പെരുമാറ്റവും മരിയയെ മുനീറിലേക്കടുപ്പിച്ചു. ആശുപത്രി വിടുമ്പോഴേക്കും അവര്‍ വലിയ സുഹൃത്തുക്കളായി മാറി. പിന്നീട് എല്ലാ ദിവസവും അവന്‍ മരിയയെ കാണാന്‍ വരും.സുഹൃദ് ബന്ധം വളര്‍ന്ന് വളര്‍ന്ന് പ്രണയത്തിലെത്തി. ഭാര്യയും, രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു മുനീര്‍. തന്റെ ഭാര്യ ഒരു സംശയ രോഗിയാണെന്നും തന്നെക്കുറിച്ച് ഇല്ലാ കഥകള്‍ പറഞ്ഞ് നടക്കുകയാണ് അവളുടെ ഹോബിയെന്നും അസംതൃപ്തമായ കുടുംബ ജീവിതമാണ് തങ്ങളുടേതെന്നും അടുത്ത തവണ നാട്ടില്‍ പോയാല്‍ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും എന്നിട്ട് വിവാഹം കഴിക്കുമെന്നും മുനീര്‍ മരിയയെ പറഞ്ഞ് ധരിപ്പിച്ചു.
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണാണെന്നും മതം മാറാന്‍ അവള്‍ സമ്മതിച്ചിട്ടുണ്ടെന്നും കഫീലിനെ ബോധ്യപ്പെടുത്തി അവന്‍ അവളെ പലപ്പോഴും കൂടെ താമസിപ്പിച്ചു. വിവാഹ ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കാം എന്ന് പറഞ്ഞ് അതുവരെയുള്ള അവളുടെ സമ്പാദ്യങ്ങളൊക്കെ കൊടുത്തു നാട്ടില്‍ 50 സെന്റ് സ്ഥലം അവളുടെ പേരില്‍ വാങ്ങി. പിന്നീട് എല്ലാ മാസവും അവളുടെ ചിലവ് കഴിച്ചുള്ള ബാക്കിയുള്ള ശമ്പളത്തുക മുഴുവന്‍ അവള്‍ വീട് പണിക്കായി മുനീറിനെ ഏല്‍പിക്കും. അങ്ങിനെ മരിയയുടെ കാശ് കൊണ്ട് അവന്‍ നാട്ടില്‍ കൊട്ടാരം പോലുള്ള വീട് പണിതു. വീട് പണി പൂര്‍ത്തിയായപ്പോള്‍ വീട്ടിലേക്കാവശ്യമായ ഫര്‍ണീച്ചറും, മറ്റെല്ലാ സാമഗ്രികളും അവര്‍ രണ്ടു പേരും കൂടി പര്‍ച്ചേസ് ചെയ്ത് . മൂന്ന് വലിയ ബോക്‌സുകളിലാക്കി നാട്ടിലേക്കയച്ചു. അതിനൊപ്പം മുനീറും നാട്ടിലേക്ക് പോയി. നാട്ടില്‍ ചെന്നിട്ട് എല്ലാം ഒന്നു സെറ്റ് ചെയ്തിട്ട് തിരിച്ചു വന്ന് മരിയയേയും കൂട്ടി പോകാം എന്ന് വാഗ്ദാനം നല്‍കിയാണ് അവനവിടുന്ന് ഫ്‌ലൈറ്റ് കയറിയത് .
നാട്ടിലെത്തിയ മുനീര്‍ മരിയക്ക് ഫോണ്‍ ചെയ്തു. പൗരത്വത്തിന്റെ കാര്യങ്ങള്‍ ശരിയാക്കുകയാണെന്നും, അതിന് കുറച്ച് സമയമെടുക്കും, എല്ലാം ശരിയാക്കിയിട്ട് കൊണ്ടു പോകാന്‍ വരുമെന്നും അവന്‍ അവളെ അറിയിച്ചു. അവനില്‍ നിന്ന് കേട്ടറിഞ്ഞ നാടും, വീടും കാണാന്‍ സ്വപ്നത്തിന്റെ ചിറകിലേറി അവള്‍ കാത്തിരുന്നു.
ദിവസങ്ങളും , മാസങ്ങളും കടന്നു പോയി. മുനീറിന്റെ ഫോണ്‍ കോളുകള്‍ വരാതെയായി. വിളിച്ച നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു . അവനെ കുറിച്ചുള്ള ഒരു വിവരവും അറിയാതെയായപ്പോള്‍ അവള്‍ സുഹറയേയും കുട്ടി മുനീര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ പോയി. അവന്റെ സുഹൃത്തായിരുന്ന അഷ്‌റഫില്‍ നിന്ന് നാട്ടിലെ അഡ്രസ് സംഘടിപ്പിച്ചു. ആ അഡ്രസ് വെച്ച് സുഹറയുടെ വീട്ടുകാര്‍ മുഖേന അന്വേഷണം നടത്തി. അവര്‍ മുനീറിന്റെ നാട്ടില്‍ പോയി. ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു അവര്‍ക്കവിടെ നിന്ന് അറിയാന്‍ കഴിഞ്ഞത്.
സ്ഥലവും , വീടുമൊക്കെ മുനീര്‍ തന്റെ സ്വന്തം പേരിലായിരുന്നു വാങ്ങിയതും ഉണ്ടാക്കിയതും. അവര്‍ മുനീറിന്റെ വീട്ടില്‍ പോയി അവനെ കണ്ടു . ആരില്‍ നിന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നും സ്വന്തം സമ്പാദ്യമാണെന്നും അവന്‍ വാദിച്ചു. സുഹറയുടെ വീട്ടുകാര്‍ കേസ് കൊടുത്തു. പക്ഷേ മുനീറിന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവന്‍ കേസ് ഒതുക്കി തീര്‍ത്തു. ഒരു രേഖയുടെയും പിന്‍ബലമില്ലാതെയായിരുന്നു അവളുടെ സമ്പാദ്യം മുഴുവനും അവള്‍ അവന് നല്‍കിയിരുന്നത്. അത് കൊണ്ട് തന്നെ നിയമ നടപടികള്‍ക്കൊന്നും അവരെ സഹായിക്കാനായില്ല .
ആട്ടിന്‍ തോലണിഞ്ഞ ചെന്നായയായിരുന്നു അവനെന്ന് അറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. നാളിതുവരെ സമ്പാദിച്ചു വെച്ചതും, ഒരുക്കിവെച്ചിരുന്ന സ്വപ്നങ്ങളും മോഹങ്ങളും കണ്‍മുന്നില്‍ തകര്‍ന്നടിയുന്നത് അവള്‍ വേദനയോടെ നോക്കി നിന്നു.
തന്റെയും തന്നെ ആശ്രയിച്ച് കഴിയുന്നവരുടേയും ജീവിതത്തിനടിത്തറപാകാന്‍ സ്വപ്ന സൗധത്തിന്റെ പണിപ്പുരയില്‍ ബാധ്യതകളുടെ മാറാപ്പും തോളിലേറ്റി ,ആതുര സേവന രംഗത്തെ വെള്ളരിപ്രാവായി കടല്‍ കടന്നിറങ്ങിയപ്പോള്‍ അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അവളുടേതായുള്ളതെല്ലാം നഷ്ടപ്പെട്ട്, വഞ്ചനയുടെ അനുഭവം മനസില്‍ പമ്പരം പോലെ കറങ്ങുന്ന ഒരു നൊമ്പരമായി തന്റെ പ്രവാസം മാറുമെന്ന് .
കയ്‌പേറിയ പ്രവാസ ജീവിതത്തിന്റെ തിക്താനുഭവങ്ങളും, വിരഹ വേദനയുടെ ഭാണ്ഡവും പേറി പ്രവാസ ജീവിതത്തോട് യാത്ര പറഞ്ഞ് കണ്ണീരോടെ അവള്‍ നാട്ടിലേക്ക് ഫ്‌ലൈറ്റ് കയറി.
ഇപ്പോള്‍ അവര്‍ എന്ത് ചെയ്യുന്നുവെന്നോ , എന്താണ് അവസ്ഥയന്നോ അറിയില്ല. പ്രവാസ ദുരിതങ്ങളുടെ ജീവിക്കുന്ന ഓര്‍മയായി ഇന്നും അവരവിടെ കഴിയുന്നുണ്ടാവാം.
സ്ത്രീകള്‍ക്ക് ഈ നാടുകളില്‍ വളരെയേറെ സുരക്ഷിതത്വം ഉണ്ട് എന്ന പ്രതീക്ഷയിലും ധാരണയിലും മോഹന സ്വപ്നങ്ങളുമായി മരുഭൂവിലേക്ക് പറന്നിറങ്ങുമ്പോള്‍ , ഇതുപോലെ വഞ്ചിതരാകുന്ന ആയിരകണക്കിന് 'മരിയ'മാര്‍, പുറം ലോകം അറിയാതെയും അറിഞ്ഞും ഇന്നും കഴിയുന്നുണ്ട് പ്രവാസ ലോകത്ത്.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.