നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ദോശ ചുടാമോ?

Published : Aug 21, 2017, 12:03 PM ISTUpdated : Oct 04, 2018, 04:47 PM IST
നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ദോശ ചുടാമോ?

Synopsis

നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ദോശ ചുടാമോ? വാട്ട്‌സാപ്പ് കാലത്ത് നമുക്ക് സുപരിചിതമായ ചോദ്യമാണിത്. എന്താണ് ഇതിന് അടിസ്ഥാനം. നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ദോശ (ചപ്പാത്തി, പത്തിരി, അപ്പം) ചുടാമോ?  അപകടം ഇല്ലാതെ എങ്ങിനെ ഉത്തരവാദിത്വത്തോടെ നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്യാം? 

ഇക്കാര്യം പറയുന്നതിനു മുമ്പേ, നമുക്ക് ചില അടിസ്ഥാന കാര്യങ്ങള്‍ നോക്കാം.

നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉണ്ടായവിധം
റോയ് പ്ലന്‍കറ്റ് (Roy Plunket) എന്ന ശാസ്ത്രജ്ഞനും, സഹപ്രവര്‍ത്തകരും DuPont കമ്പനിയുടെ ഗവേഷണ ലാബില്‍ ജോലി ചെയ്യുന്നവരായിരുന്നു. 1938 ല്‍ ഫ്രിഡ്ജുകളിലും, ഫ്രീസറുകളിലും ഉപയോഗിക്കാനുള്ള tterafluoroethylene gas (TFE C2F4) കണ്ടു പിടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അവര്‍.

ഒരു ദിവസം റോയ് പ്ലങ്കറ്റ് ലബോറട്ടറിയില്‍ TFE ഉണ്ടാക്കാനായി chloroform ഉം hydrogen fluoride ഉം മിക്‌സ് ചെയ്തു വച്ചിട്ട് വൈകുന്നേരം വീട്ടില്‍ പോയി. രാവിലെ തിരികെ വന്നു നോക്കിയപ്പോള്‍ ടാങ്കിന്റെ അടിയില്‍ ഒരു കട്ടിയുള്ള പാട കാണപ്പെട്ടു.

കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം ഇത് പോളി ഫ്‌ളൂറോഎതിലീന്‍ (polytterafluoroethylene), അല്ലെങ്കില്‍ PTFE ആണെന്ന് കണ്ടെത്തി. ഇതിന് അപൂര്‍വ്വമായ വഴുതലുള്ള പ്രതലം ആണെന്നും കണ്ടെത്തി. ഈ പദാര്‍ത്ഥം പിന്നീട് 1941 ല്‍ പേറ്റന്റ് ചെയ്യപ്പെട്ടു. ഇതിനെയാണ് Teflon (polytterafluoroethylene) എന്ന് പറയുന്നത്.

അങ്ങിനെയാണ് നോണ്‍ സ്റ്റിക് പ്രതലത്തില്‍ ഉപയോഗിക്കുന്ന പോളി ടെട്രാഫ്‌ളൂറോ എതിലീന്‍ (polytterafluoroethylene), അല്ലെങ്കില്‍ PTFE ആദ്യമായി കണ്ടെത്തിയത്.

PTFE യെ ആദ്യമായി അലുമിനിയം പ്രതലത്തില്‍ സ്ഥിരതയുള്ളതായി ചേര്‍ക്കാം എന്ന് കണ്ടെത്തിയത് മാര്‍ക്ക് ഗ്രിഗറി എന്ന ഫ്രഞ്ച് എഞ്ചിനീയര്‍ ആണ്. മാര്‍ക്ക് ഗ്രിഗറിയും അദ്ദേഹത്തിന്റെ പത്‌നി കോളറ്റും കൂടിയാണ് 1956 ആദ്യമായി നോണ്‍ സ്റ്റിക് പാത്രങ്ങള്‍ വിപണിയില്‍ എത്തിച്ചത്. അവരുടെ കമ്പനിയുടെ പേര് Tefal/ Tfal എന്നാണ്. ഇപ്പോഴും ഈ കമ്പനിയുടെ പാത്രങ്ങള്‍ വിപണിയില്‍ ഉണ്ട്.

എന്തുകൊണ്ടാണ് Teflon (PTFE /polytterafluoroethylene) നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്നത്?

Teflon എന്നത് ഒരു ബ്രാന്‍ഡ് നെയിം ആണ് കേട്ടോ. Dupont കമ്പനിയുടെ ഭാഗമായ Chemours എന്ന കമ്പനിയുടെ PTFE /polytterafluoroethylene ഉല്‍പ്പന്നങ്ങളെ ആണ് Teflon എന്ന് പറയുന്നത്. PTFE വെള്ളം പിടിക്കാത്ത ഒരു മെറ്റീരിയല്‍ ആണ്, ഈ പ്രതിഭാസത്തെ ഭൗതികശാസ്ത്രത്തില്‍ hydrophobic എന്ന് പറയും. ഇതുകൊണ്ടാണ് നോണ്‍ സ്റ്റിക് എന്ന് പറയുന്നത്.

വെള്ളം ചേര്‍ന്ന ആഹാരം, എണ്ണ ഇവയൊന്നും ഈ പ്രതലത്തില്‍ പറ്റിപ്പിടിക്കില്ല. കാര്‍ബണും, ഫ്‌ളൂറിനും കൊണ്ടാണ് ഇത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

ഫ്‌ളൂറിന്റെ eletcronegativtiy മൂലമുള്ള ഫ്‌ളൂറോ കാര്‍ബണുകളില്‍ ഉള്ള London dispersion forces എന്ന പ്രതിഭാസമാണ് വെള്ളം പിടിക്കാതെ ഇരിക്കുവാനുള്ള കാരണം.

ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് ഘര്ഷണം കുറവാണ്. തന്നെയുമല്ല, കാര്‍ബണും, ഫ്‌ളൂറിനും ചേര്‍ന്നുള്ള ബലവത്തായ ഘടനയുള്ള ഈ പദാര്‍ത്ഥം മറ്റുള്ള കെമിക്കലുകളും ആയി സാധാരണ ഗതിയില്‍ രാസപ്രവര്‍ത്തനം നടത്തില്ല. തീര്‍ന്നില്ല, ഇവയ്ക്ക് മറ്റുള്ള പോളിമറുകളെ അപേക്ഷിച്ചു താരതമ്യേന ഉയര്‍ന്ന ചൂടില്‍ വിഘടിക്കാതെ നിലനില്‍ക്കുവാനും സാധിക്കും.

അപ്പോള്‍ എന്താണ് പ്രശ്‌നം?
ഏകദേശം 350 C ക്കു മുകളില്‍ ചൂടാക്കുമ്പോള്‍ PTFE /polytterafluoroethylene കോട്ടിങ്ങുകള്‍ വിഘടിക്കാന്‍ തുടങ്ങും.ഉപോല്പന്നങ്ങള്‍ (byproducts) ആയ Perfluorooctanoic acid (PFOA) കള്‍ ഉണ്ടാവും. ഇവ ആരോഗ്യത്തിനു ഹാനികരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട് ( PFOA is associated with tumors and developmental problems in animals, and experts are concerned about its possible effects on humans). എന്നാല്‍ താപനില ഇതിലും കൂടിയാല്‍ മറ്റു പലതരത്തിലുള്ള ഫ്‌ളൂറോ ഉപോല്പന്നങ്ങള്‍ ഉണ്ടാകുകയും, ഇതിന്റെ തുടര്‍ച്ചയായ ശ്വസനം മാരകമായ അസുഖങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യാം.

അപ്പോള്‍ ദോശ/അപ്പം ചുടുന്നതോ? 
ദോശ/അപ്പം ചുടാനായി നോണ്‍ സ്റ്റിക് പാനുകള്‍ ആദ്യം 'കല്ലു ചൂടാവാനായി' തീയില്‍ വയ്ക്കാറില്ലേ? ഇങ്ങനെ വയ്ക്കുമ്പോള്‍ താപനില 400500 C ഡിഗ്രി വരെ ഉയരാനുള്ള സാദ്ധ്യത ഉണ്ട്. തന്നെയുമല്ല ഒരേ പാനില്‍ കുറെയധികം സമയം ദോശ ചുടുന്നതു കൊണ്ട് മുകളില്‍ പറഞ്ഞ വാതകങ്ങള്‍ ശ്വാസത്തില്‍ കലരാനുള്ള സാദ്ധ്യത ഉണ്ട്. കൂടാതെ, വിഘടിച്ച ഫ്‌ളൂറോ കാര്‍ബണുകള്‍ ആഹാരത്തോട് ചേര്‍ന്ന് ശരീരത്തിന്റെ അകത്ത് എത്താനും സാദ്ധ്യത ഉണ്ട്. ഒരു കാരണവശാലും നോണ്‍സ്റ്റിക് പാത്രങ്ങള്‍ തനിയെ (ആഹാരമില്ലാതെ) ചൂടാക്കരുത്.

വെള്ളം ചേര്‍ത്ത് ആഹാരം കുക്ക് ചെയ്താലോ?
അത് സുരക്ഷിതം ആണ് എന്ന് പറയാം. ആഹാരം പാത്രത്തില്‍ ഉള്ളപ്പോള്‍ ചൂട് കുറെ ആഹാരം ആഗിരണം ചെയ്യുകയും, ഉയര്‍ന്ന താപനിലയിലേക്ക് പാത്രം എത്താതെ ഇരിക്കുകയും ചെയ്യും.

കറികള്‍ ഒക്കെ വയ്ക്കുമ്പോള്‍ അതില്‍ വെള്ളം (തിളനില 100 C) അല്ലെങ്കില്‍ എണ്ണ (തിളനില 150 C to 200 C) ഉള്ളതു കൊണ്ട് അധിക താപനില ആകാതെ ഇരിക്കുന്നതു കൊണ്ട് പാത്രവും ഇതിനോട് അടുത്ത താപനിലയില്‍ ആയിരിക്കും.

സ്‌കൂള്‍ ശാസ്ത്രമേളയില്‍ കുട്ടികള്‍ പത്രക്കടലാസു കൂട്ടി അതില്‍ വെള്ളം ഒഴിച്ച് അതില്‍ മുട്ട ചൂടാകുന്നത് (പുഴുങ്ങുന്നത്) കണ്ടിട്ടില്ലേ? വെള്ളം പത്രക്കടലാസിനുള്ളില്‍ ഉള്ളതു കൊണ്ട് പേപ്പറിനു അടിയില്‍ ഒരു മെഴുകുതിരിയോ അല്ലെങ്കില്‍ ഗ്യാസ് ഫ്‌ളയിമോ കൊണ്ട് ചൂടാക്കിയാല്‍ പേപ്പറില്‍ തീ പിടിക്കാനുള്ള താപനില എത്തുകയില്ല. അതേപോലെയാണ് ഇവിടെയും.

ചുരുക്കത്തില്‍ പാത്രത്തില്‍ ആഹാരം/ വെള്ളം ഉണ്ടെങ്കില്‍ നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്യുന്നത് അപകടകരം അല്ല എന്ന് പറയാം.

What Einstein Told His Cook: Kitchen Science Explained എന്ന പുസ്തകം എഴുതിയ അമേരിക്കയിലെ പിറ്റ്‌സ് ബര്‍ഗ് സര്‍വകലാശാലയിലെ കെമിസ്ട്രി പ്രൊഫസര്‍ Dr. Robert L. Wolke, പറയുന്ന് ശ്രദ്ധിക്കൂ: 

'They're safe as long as they're not overheated. When they are, the coating may begin to break down (at the molecular level, so you wouldn't necessarily see it), and toxic particles and gases, some of them carcinogenic, can be released. 'There's a whole chemitsry set of compounds that will come off when Teflon is heated high enough to decompose. Many of these are fluorine-containing compounds, which as a class are generally toxic.' But fluoropolymers, the chemicals from which these toxic compounds come, are a big part of the coating formula — and the very reason that foods don't stick to nonstick. '

അതായത് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ അമിതമായി ചൂടാക്കിയില്ലെങ്കില്‍ സുരക്ഷിതമാണ്. പക്ഷെ, അവ അമിതമായി ചൂടാക്കിയാല്‍ ടോക്‌സിക് ആയ പാര്‍ട്ടിക്കിളുകളും, വാതകങ്ങളും ഉണ്ടാകുന്നതിനു പുറമെ, ക്യാന്‍സറിനു കാരണമായ വാതകങ്ങളും ഇവ പുറത്തുവിടാം.

അപ്പോള്‍ മുട്ട ഓംലെറ്റ് ഉണ്ടാക്കുന്നതോ?
മുട്ട പൊരിക്കാന്‍ രണ്ടു മൂന്നു മിനിറ്റ് മതിയാകുമല്ലോ? ഇത്രയും കുറഞ്ഞ സമയം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അടുപ്പില്‍ വയ്ക്കുന്നതു കൊണ്ട്, ഇവയിലുള്ള കോട്ടിങ് വിഘടിക്കാനുള്ള സാദ്ധ്യത കുറവാണ്.

എന്തൊക്കെ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം?

1) Emtpy pan, (ആഹാരം ഇല്ലാതെ) നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അടുപ്പില്‍ വച്ച് ചൂടാക്കാതെ ഇരിക്കുക.

2) സ്റ്റീല്‍ അല്ലെങ്കില്‍ മെറ്റാലിക് ആയ തവികള്‍ കൊണ്ട് നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ഇളക്കരുത്. മൃദുവായ പ്ലാസ്റ്റിക്, സിലിക്കോണ്‍, തടി തവികള്‍ ഉപയോഗിക്കുക. ലോഹങ്ങള്‍ ഉപയോഗിച്ചാല്‍ കോട്ടിങ് ഇളകി ഭക്ഷണത്തില്‍ കലരാനുള്ള സാദ്ധ്യത ഉണ്ട്.

3) വലിയ ചൂടില്‍ അധിക സമയം നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ആഹാരം പാകം ചെയ്യാതെ ഇരിക്കുക.

4) പാടുകള്‍ വീണതോ പൊളിഞ്ഞതോ ആയ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപേക്ഷിച്ചു പുതിയതു വാങ്ങുക.

കൂടുതല്‍ വായനയ്ക്ക്: 
 1) Teflon Is Great for Politicians, but Is It Safe for Regular People? The New York Times, By ALINA TUGEND OCT. 14, 2006

2) Nervous About Nonstick? Easy to clean and incredibly popular, this cookware is still considered potentially toxic by some experts. GoodHouseKeeping, By Amanda Schaffer, SEP 26, 2007

3) Nicole, Wendee. "PFOA and cancer in a highly exposed community: new findings from the C8 science panel." Environmental health perspectives121.11-12 (2013): A340.

4) Eriksen, Kirsten T., et al. "Perfluorooctanoate and perfluorooctanesulfonate plasma levels and risk of cancer in the general Danish population." Journal of the National Cancer Institute 101.8 (2009): 605-609.

5) Smith, Sandi W., et al. "Risk Belief and Attitude Formation From Translated Scientific Messages About PFOA, an Environmental Risk Associated With Breast Cancer." Health communication 32.3 (2017): 279-287.

6) Golja, Viviana, et al. "Characterisation of food contact non-stick coatings containing TiO2 nanoparticles and study of their possible release into food." Food Additives & Contaminants: Part A 34.3 (2017): 421-433.

...................................

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD.  അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ,  'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്