ഇറ്റാലിയൻ ടെലിവിഷൻ ഷോയിൽ 9 വയസ്സുകാരിയുടെ വിവാഹത്തെ ന്യായീകരിച്ച പാകിസ്ഥാൻ ഇമാമിനെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഉത്തരവ് പ്രകാരം നാടുകടത്തി. ടെലിവിഷൻ പരിപാടിയിലെ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇമാമിന്റെ പരാമർശം പുറത്തുവന്നത്. പൊതു ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 25-കാരനായ അലി കാഷിഫിനെതിരെ നടപടിയെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

റ്റാലിയൻ ടെലിവിഷൻ ഷോയിൽ 9 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ ന്യായീകരിച്ച പാകിസ്ഥാൻ ഇമാമിനെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നാടുകടത്തി. പോലീസുകാർ പാക് ഇമാമിനെ മിലാനിലെ മാൽപെൻസ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ടെലിവിഷനിലൂടെ ശൈശവ വിവാഹത്തെ പരസ്യമായി ന്യായീകരിച്ചതിനാണ് ഇയാളെ നാടുകടത്തിയത്.

രഹസ്യ ഓപ്പറേഷൻ

ഇറ്റാലിയൻ ടെലിവിഷൻ പരിപാടിയായ ഫ്യൂരി ദാൽ കോറോയിൽ സംപ്രേഷണം ചെയ്ത ഒരു രഹസ്യ സെഗ്‌മെന്‍റിൽ ഒരു റിപ്പോർട്ടർ, ഇസ്ലാമിക വിദ്യാഭ്യാസത്തിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥിയായി വേഷം മാറി നടത്തിയ അനേഷണത്തിലാണ് കേസ് പുറത്ത് വന്നത്. സംഭാഷണത്തിനിടെ ഒമ്പത് വയസ്സുള്ള പെൺകുട്ടികൾക്ക് 30 ഉം 40 ഉം പ്രായമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാമെന്ന് പാക് ഇമാം അലി കാഷിഫ് അവകാശപ്പെട്ടു. ഈ വാർ‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് 25 -കാരനായ ഇമാം അലി കാഷിഫിനെ ഇറ്റലിയിൽ നിന്നും പുറത്താക്കിയത്.

നാടുകടത്താൻ ഉത്തരവ്

റീട്ടെ 4 പ്രോഗ്രാമിൽ പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ ഇത് പൊതുജന രോഷത്തിന് കാരണമായി. തുടർന്ന് വടക്കൻ ഇറ്റലിയിലെ ബ്രെസിയയിലെ പോലീസ് കമ്മീഷണറായ പൗലോ സാർട്ടോറി, ചാനൽ 4 ലെ ഫ്യൂറി ദാൽ കോറോ എന്ന പരിപാടിയിലെ സ്റ്റിംഗ് ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചു. റിപ്പോർട്ടർ ഇസ്ലാം മതം സ്വീകരിക്കാൻ താൽപ്പര്യമുള്ള ഒരു ഇറ്റാലിയൻ പൗരനായി വേഷമിടുകയും വിവാഹ ആചാരങ്ങളെക്കുറിച്ച് പരിപാടിക്കിടെ ചോദ്യങ്ങൾ ചോദിക്കുകയുമായിരുന്നു. ഈ സമയത്താണ് 9 -കാരിയായ പെൺകുട്ടിയെ 40 -കളിലുള്ള ഒരാൾക്ക് വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് ഇമാം അവകാശപ്പെട്ടത്. ആദ്യ ആർത്തവം നടന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാമെന്നും ഇയാൾ അവകാശപ്പെട്ടു. ഇമാമിന്‍റെ പരാമർശം വളരെ സെന്‍സിറ്റീവാണെന്നും ഇത് പൊതു ക്രമസമാധാനത്തിന് എതിരാണെന്നും അധികാരികൾ വിധിയെഴുതി.

ദേശീയ സുരക്ഷാ നിയമം

ഈ മാസം ആദ്യമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 25 -കാരനായ പാക് ഇമാം അലി കാഷിഫ്, ആറ് വർഷമായി ഇറ്റലിയാണ് താമസം. എന്നിട്ടും ദേശീയ സുരക്ഷാ നിയമം അടിസ്ഥാനമാക്കിയാണ് ഇയാളെ നാടുകടത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 'സമൂഹത്തിന് അപകടകാരി' എന്ന് കണ്ടെത്തുകയോ അതല്ലെങ്കിൽ പൊതുജീവിതത്തിന് ഭീഷണിയായി കരുതുകയോ ചെയ്യുന്ന ഏതൊരു വിദേശിയെയും രാജ്യത്തിന് പുറത്താക്കാൻ ദേശീയ സുരക്ഷാ നിയമം സർക്കാരിന് അധികാരം നൽകുന്നു.