
ഓക്‌ലൻഡ്: ആഴ്ചകളില്‍ ആറ് ദിവസമെങ്കിലും ജോലി ചെയ്യുന്നവരാണ് മിക്കവരും. ഇല്ലെങ്കില്‍ അഞ്ച് ദിവസമെങ്കിലും. അത് മാറി ഓരോ ആഴ്ചയും നാല് ദിവസം മാത്രം ജോലി ചെയ്താലോ? അല്ലെങ്കിലും ഈ അഞ്ച് ദിവസം ജോലി ചെയ്യുന്നത് കമ്പനിക്കോ, ജോലിക്കാര്‍ക്കോ നല്‍കുന്നത് വളരെ പൊസിറ്റീവായ എന്തെങ്കിലും കാര്യങ്ങളാണോ?
ഏതായാലും, ന്യൂസിലാന്‍ഡിലെ ഒരു കമ്പനി ജോലി ദിവസം ആഴ്ചയില്‍ നാലാക്കി കുറച്ചു. പ്രോസ്പെക്ട് ഗാര്‍ഡിയന്‍ എന്ന കമ്പനിയാണ് ഇത് നടപ്പിലാക്കിയത്. പൂര്‍ണമായും നടപ്പിലാക്കുന്നതിന് മുമ്പ് ഈ വര്‍ഷം ആദ്യം ട്രയലും നോക്കിയിരുന്നു.
അതില്‍ നിന്നാണ് മനസിലായത്, നാല് ദിവസം മാത്രം ജോലി ചെയ്യുമ്പോള്‍ ജോലിക്കാരില്‍ സമ്മര്‍ദ്ദം കുറവാണ്, നന്നായി ജോലിയും ചെയ്യുന്നുണ്ട് എന്ന്. പക്ഷെ, അഞ്ച് ദിവസത്തെ ശമ്പളവും നല്‍കും. ഇങ്ങനെ മൂന്ന് ദിവസത്തെ ഓഫിന് ശേഷം ഓഫീസിലെത്തുന്നവര്‍ കൂടുതല്‍ ജോലി ചെയ്യുന്നതായും മനസിലായി.
കമ്പനിയുടെ സ്ഥാപകന്‍ ആന്ഡ്രൂസ് ബര്‍ണസ് പറയുന്നത്, ഇതിലൂടെ കമ്പനിയുടെ പ്രൊഡക്ടിവിറ്റി കൂടി എന്നാണ്.
പുതിയ ജനറേഷന് ആഴ്ച മുഴുവന്‍ ഓഫീസിലിരുന്ന് ജോലി ചെയ്യാനൊന്നും വലിയ താല്‍പര്യമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമീപകാലത്ത് നടത്തിയ ഒരു പഠനം പറയുന്നത്, പുതിയ ജോലിക്കാര്‍ പഴയ ജോലിക്കാരെ അപേക്ഷിച്ച് കൂടുതല്‍ സമയം ഓഫീസില്‍ ചെലവഴിക്കാന്‍ താല്‍പര്യമില്ലാത്തവരാണെന്നാണ്.
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവിന്‍റെ കണക്കനുസരിച്ച്, ബ്രിട്ടനില്‍ 2016-17 വര്‍ഷത്തില്‍ 125 ലക്ഷം ജോലി ദിവസങ്ങളോളമാണ് ജോലി സംബന്ധമായ വിഷാദവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം നഷ്ടമായത്.
ഏതായാലും പുതിയ പരിഷ്കരണം ജോലിക്കാരെ കൂടുതല്‍ ആവേശത്തിലാക്കുകയും നന്നായി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയും കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്.