
ക്രിസ്റ്റെൻ വിസ്ബാൽ നിർമ്മിച്ച വെങ്കല പ്രതിമയാണ് 'ധീരയായ പെൺകുട്ടി'. ന്യൂയോർക്കിലെ വോൾ സ്ട്രീറ്റിലെ പ്രസിദ്ധമായ കാളക്കൂറ്റന്‍റെ പ്രതിമയെ പേടിയേതുമില്ലാതെ നോക്കിനിൽക്കുന്ന പെൺകുട്ടിയുടെ പ്രതിമയാണിത്. ആ പ്രതിമയെ അതുപോലെ അനുകരിച്ച് രണ്ട് മണിക്കൂര്‍ നിന്ന് ന്യൂയോര്‍ക്കിലെ പ്രശസ്തമായ പരസ്യ കമ്പനിയില്‍ ജോലി നേടിയിരിക്കുകയാണ് ജാഡെ ഡിലാനി എന്ന ഇരുപത്തിമൂന്നുകാരി.
2017 ലെ വനിതാ ദിനത്തിന്‍റെ തലേന്നാണ് പ്രതിമ സ്ഥാപിച്ചത്. ലിംഗ അസമത്വം, കോർപ്പറേറ്റ് ലോകത്തെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം എന്നിവയിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് ഇവിടെ ഈ പ്രതിമ സ്ഥാപിച്ചത്. ഗോള്‍ഡന്‍ പെയിന്‍റില്‍ മുഴുവനായും മുങ്ങിയാണ് ജാഡെ രണ്ട് മണിക്കൂര്‍ ഈ പ്രതിമ പോലെ നിന്നത്. ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്‍റെ സഹായത്തോടെയായിരുന്നു പ്രതിമയിലേക്കുള്ള മാറ്റം. പ്രതിമയെ അനുകരിക്കുന്നതിന് തൊട്ടുമുമ്പ് മാനേജിങ് ഡയറക്ടര്‍ക്ക് അവള്‍ മെസ്സേജുമയച്ചു. കമ്പനിയുടെ മുമ്പില്‍ ധീരയായ പെണ്‍കുട്ടിയുടെ പ്രതിമയായി നില്‍പ്പുണ്ടെന്നും പരസ്യകമ്പനിയിലെ ജോലിയില്‍ സ്ത്രീകള്‍ക്കും എത്രമാത്രം സാധ്യതയുണ്ടെന്നും അതിനും ധൈര്യമുണ്ടെന്നും കാണിക്കാനാണ് ഈ രൂപമാറ്റമെന്നും അവള്‍ മെസ്സേജില്‍ വ്യക്തമാക്കി.
അങ്ങനെ അവളുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും തൃപ്തരായ കമ്പനി 'ജൂനിയര്‍ കണ്‍സെപ്ച്ച്വല്‍ ക്രിയേറ്റീവ്' എന്ന പ്രധാനപോസ്റ്റിലേക്ക് അവള്‍ക്ക് ജോലി നല്‍കി. രണ്ട് മാസത്തെ പരിശീലനത്തിനു ശേഷമാണ് നിയമനം. അവള്‍ മിടുക്കിയാണെന്നും പരിശീലന കാലയളവില്‍ തന്നെ കഴിവു തെളിയിച്ചുവെന്നും mcCann Bristol മാനേജിങ് ഡയറക്ടര്‍ ആന്‍ഡി റെയിഡ് പറയുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം