ഓര്‍മ്മയിലിപ്പോഴും പാടുന്നുണ്ട്, ആ റേഡിയോ...

By My beloved SongFirst Published Dec 17, 2018, 4:47 PM IST
Highlights

അഞ്ചാംക്ലാസില്‍ താരാട്ടുപാട്ടുകളുടെ ശേഖരണ ബുക്കിലാണ് പിന്നീടീ പാട്ട് ഇടം നേടുന്നത്. അങ്ങനെ കേള്‍ക്കുമ്പോഴെല്ലാം അത് ഇഷ്ടമുള്ള വെറുമൊരു പാട്ടായി തുടര്‍ന്നു. രണ്ട് വര്‍ഷം മുന്നേ യൂട്യൂബില്‍ 'ആലില മഞ്ചലില്‍' എന്നടിച്ചുവിട്ടു. സെര്‍ച്ച് ലിസ്റ്റില്‍ പാട്ടിനു മുന്നേ 'സൂര്യഗായത്രി ' എന്ന സിനിമ വന്നപ്പോള്‍ പടമൊന്ന് കണ്ടാല്‍ തരക്കേടില്ലെന്ന് തോന്നി-രോഷ്‌ന ആര്‍ എസ് എഴുതുന്നു

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത് 

പഴയ വീടിന്റെ അട്ടത്ത് ഇപ്പോള്‍ പൊടിപൊടിച്ചു കിടക്കുന്ന റേഡിയോവഴിയാണ് ഞാനാലില മഞ്ചലിലാടാന്‍ തുടങ്ങുന്നത്. ടീവീം മൊബൈലുമൊന്നും കണ്ടിട്ടു കൂടിയില്ലാത്ത കാലമായിരുന്നു. അന്നൊക്കെ എല്ലാരും വെറുതെ ഒന്നിച്ചിരിക്കുമ്പോള്‍ വീടിന്റെ ഏതെങ്കിലും ഒരു കോര്‍ണറില്‍ റേഡിയോ മൂളിക്കൊണ്ടിരിക്കും. കേള്‍ക്കുന്നത് മെലഡിയോ അടിച്ചുപൊളിയോ ഇനി പരസ്യപാട്ടാണേല്‍ക്കൂടി അതിനൊത്ത് ചുവടു വച്ചിരുന്നു ആ  അംഗനവാടിക്കാലം. 

അങ്ങനൊരീസം 'അന്തിവെയില്‍ പൊന്നുരുകും' എന്ന പാട്ടിനുശേഷം വന്നത് 'ആലില മഞ്ചലില്‍ നീയാടുമ്പോള്‍' ആയിരുന്നു. അന്ന് കയ്യിലൊരു പാവപിടിച്ച് ഞാന്‍ പാട്ടിനൊപ്പം ആടിക്കളിച്ചതിനെപ്പറ്റി ആരോ പറഞ്ഞതോര്‍ക്കുന്നു. 

അഞ്ചാംക്ലാസില്‍ താരാട്ടുപാട്ടുകളുടെ ശേഖരണ ബുക്കിലാണ് പിന്നീടീ പാട്ട് ഇടം നേടുന്നത്. അങ്ങനെ കേള്‍ക്കുമ്പോഴെല്ലാം അത് ഇഷ്ടമുള്ള പാട്ടായി തുടര്‍ന്നു. രണ്ട് വര്‍ഷം മുന്നേ യൂട്യൂബില്‍ 'ആലില മഞ്ചലില്‍' എന്നടിച്ചുവിട്ടു. സെര്‍ച്ച് ലിസ്റ്റില്‍ പാട്ടിനു മുന്നേ 'സൂര്യഗായത്രി ' എന്ന സിനിമ വന്നപ്പോള്‍ പടമൊന്ന് കണ്ടാല്‍ തരക്കേടില്ലെന്ന് തോന്നി. മോഹന്‍ലാല്‍, ഉര്‍വ്വശി, നെടുമുടി വേണു, പാര്‍വ്വതി എന്നിവരുടെ അഭിനയവും രവീന്ദ്രസംഗീതവും ദാസേട്ടന്റെയും ചിത്രേച്ചിയുടെയും പാട്ടുകളും...! 

ഇത്രയും കാണുന്നതോടെ മുമ്പ് വളരെ കൂളായി രസിച്ചൊരു പാട്ട് വികാരങ്ങളെ പുറത്തേക്കൊരു തള്ളിച്ചയായി കുടഞ്ഞിടുന്നു.

രുക്കുവിന്റെയും ബാലസുബ്രഹ്മണ്യത്തിന്റെയും മകന്റെ ജനനത്തെ കാണിക്കുന്ന ഈ പാട്ട് പിന്നീട് ചെറിയ ശകലമായി ക്ലൈമാക്‌സിനോടടുത്തും വരുന്നുണ്ട്. റാഗിങ് നിമിത്തം മരണപ്പെട്ട മകന്റെ ഓര്‍മ്മകള്‍ കാട്ടുകയാണവിടെ. ഇത്രയും കാണുന്നതോടെ മുമ്പ് വളരെ കൂളായി രസിച്ചൊരു പാട്ട് വികാരങ്ങളെ പുറത്തേക്കൊരു തള്ളിച്ചയായി കുടഞ്ഞിടുന്നു. കണ്ണുനീരൊഴുകുന്നുണ്ട്. ഒപ്പം ചങ്കുവേദനേം. 

ആലില മഞ്ചലില്‍ എന്നത് ഇന്നെനിക്ക് വെറുമൊരു പാട്ടല്ല.പഴയ റേഡിയോയെ ഓര്‍മിപ്പിക്കുന്ന, ഇഷ്ടങ്ങളെ പുതുക്കുന്ന, വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുകയും എന്തിനെന്നില്ലാതെ കരയിക്കുകയും ചെയ്യുന്ന ഒരു പാട്ട്.! 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!