സൂര്യന്‍ ഉച്ചിയില്‍ എത്തിയിട്ടും കുട്ടനാട്ടിലെ കായല്‍ മഴയെ പുതച്ചു മൂടി കിടക്കുന്ന ഇടവപാതിയിലെ ഒരു ദിവസം. മഴയുടെ പുതപ്പില്‍ നിന്നും കണ്ണ് തിരുമ്മി പുന്നമടകായലിലെ ഓളങ്ങള്‍ വിരഹാര്‍ദ്രമായി എന്നോട് യാത്ര പറയുകയാണ് ...
അനന്തപത്മനാഭന്റെ കാല്‍ തൊട്ടു വന്ദിച്ചു സ്വപ്നങ്ങളുടെ നഗരമായ മുംബൈയുടെ തീരത്തേക്ക് കുതിക്കുന്ന നേത്രാവതി എക്‌സ്പ്രസ്സിന്റെ മുന്നറിയിപ്പ് കാതുകളില്‍ പെരുമ്പറ കൊട്ടിയപ്പോഴാണ് റെയില്‍വേ സ്‌റ്റേഷനിലെ നിമിഷങ്ങള്‍ മിനുട്ടുകളിലേക്കു കുടിയേറിയതറിയുന്നത്.. എന്നെയും വഹിച്ചു കൊണ്ടുപോകാനുള്ള മടികൊണ്ടാവാം നേത്രാവതിയും വരാന്‍ വൈകുന്നത്.മഴ അപ്പോഴും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പെയ്തു കൊണ്ടേ ഇരിക്കുന്നു. ദൂരയാത്രക്കുള്ള വലിയതും ചെറുതുമായ ബാഗുകളും, ബാഗിനെ ചുറ്റിപറ്റി അതിന്റെ ആള്‍ക്കാരും അക്ഷമരായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. റെയില്‍ പാളത്തില്‍ രണ്ടു മൈനകള്‍ മഴയത്തു ചിറകു കുടഞ്ഞു അലഞ്ഞു നടക്കുന്നു. അതില്‍ ഒന്നിന്റെ കാലിനു ഒരു മുടന്ത് ഉള്ളപോലെ ഒറ്റകാലില്‍ ചാടി നടക്കുന്നു. അവസാനം ക്ഷമയുടെ നെല്ലിപ്പടി പൊട്ടിച്ചു കൊണ്ടി അലറി പാഞ്ഞു വരുന്നു ഒറ്റയാനെപോലെ തീവണ്ടി.
റിസര്‍വേഷന്‍ ടിക്കറ്റ് ആയതു കൊണ്ട് ആളുകള്‍ കുറവായിരിക്കും എന്ന ധാരണ പൊളിച്ചു മാറ്റി ജനറല്‍ കംപാര്‍ട്ട്‌മെന്റ് പോലെ തോന്നിപ്പോയ ആ പെട്ടിക്കൂട്ടില്‍ കഷ്ടിച്ച് ഇരിക്കാന്‍ മാത്രം ഒരിടം കിട്ടി. പകുതി തുറന്ന ജനലഴികളിലൂടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കായലുകള്‍ ദൂരേക്ക് ഓടി മറയുന്നു. മഴത്തുള്ളികള്‍ തെമ്മാടിയെ പോലെ തുള്ളിച്ചാടി സീറ്റിലേക്ക് തെറിച്ചു വീഴുന്നു. ജനലിനരികെ ഇരിക്കുന്ന അഞ്ചു വയസ്സുകാരന്റെ നിഷേധം വകവെക്കാതെ അമ്മയുടെ കൈകള്‍ ജനലുകള്‍ അടച്ചു.
'ചിക്കന്‍ ബിരിയാണി, വെജ് ബിരിയാണി'എന്ന് മന്ത്രം പോലെ ഉരുവിട്ട് കൊണ്ട് വെയിറ്റര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറ്റക്കാരെ പോലെ വരുന്നു. അത് കേട്ടിട്ടാവാം വിശപ്പിന്റെ വിളികള്‍ വയറില്‍ മുട്ടി വിളിക്കുന്നു. സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു. ചിക്കന്‍ ഒരു ബലഹീനതയായതുകൊണ്ടും വിശപ്പിന്റെ അതിപ്രസരം കൊണ്ടും ഒരു ചിക്കന്‍ ബിരിയാണി വാങ്ങി. വെള്ളിക്കടലാസുകൊണ്ട് പൊതിഞ്ഞ സുന്ദരമായ പായ്ക്ക് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി.
പൊതിയഴിച്ച് ഒരു സ്പൂണ്‍ കഴിച്ചതേ ഉള്ളൂ, വായിലെ രസമുകുളങ്ങള്‍ പുറം തിരിഞ്ഞിരുന്നു.
പൊതിയഴിച്ച് ഒരു സ്പൂണ്‍ കഴിച്ചതേ ഉള്ളൂ, വായിലെ രസമുകുളങ്ങള്‍ പുറം തിരിഞ്ഞിരുന്നു. വിശപ്പ് മറന്നു ഞാന്‍ അതിനെ സുന്ദരമായി പായ്ക്ക് ചെയ്തു ബാഗില്‍ ഭദ്രമായി വെച്ചു. ഏതൊക്കെയോ സ്‌റ്റേഷനുകള്‍ വന്നും പോയും ഇരിക്കുന്നു. പഴയ മുഖങ്ങള്‍ ഇറങ്ങി പോകുന്നു. പുതിയ മുഖങ്ങള്‍ കയറി വരുന്നു. ഇതിനിടക്ക് ഒരു വിന്‍ഡോ സീറ്റ് സ്വര്‍ഗം പോലെ ഒഴിഞ്ഞു കിട്ടി.അടച്ചിട്ട ജനലുകള്‍ പതുക്കെ തുറന്നു. മഴയുടെ പരിഭവം കുറച്ചു കുറഞ്ഞ പോലെ ഉണ്ട്. ഇളം വെയില്‍ മഴയത്ത് കുളിക്കാന്‍ മടിച്ചു മടിച്ചു ഇറങ്ങി വരുന്നു, ഈറന്‍ ഉടുത്ത മരങ്ങളും വീടുകളും കണ്ണിലൂടെ ഓടിപ്പാഞ്ഞ് പോയികൊണ്ടിരിക്കുന്നു. കണ്ണുകള്‍ക്കു കുളിരു പകര്‍ന്ന് കൊണ്ട് വഴി നീളെ മനോഹരമായ മഴക്കാഴ്ചകള്‍ മാത്രം.
ഭാരതപ്പുഴയുടെ ചെറിയ കഷ്ണങ്ങള്‍ അങ്ങിങ്ങായി കാണാന്‍ തുടങ്ങി. വണ്ടി ഷൊര്‍ണ്ണൂര്‍ എത്താറായി എന്ന് മനസ്സിലായി. സമയം നാല് മണി കഴിഞ്ഞിരിക്കുന്നു. വയറ്റില്‍ നിന്നും വീണ്ടും വിശപ്പിന്റെ വിളി ഉയരുന്നു. ബാഗിനുള്ളിലെ ബിരിയാണിയും വയറും തമ്മില്‍ കുശലങ്ങള്‍ പറയാന്‍ തുടങ്ങി. എന്തായാലും കഴിക്കാം എന്ന് വിചാരിച്ചു. ബാഗില്‍ നിന്നും പാക്കറ്റ് എടുത്തു പതുക്കെ തുറന്നതും എന്നോടെന്തോ പിണങ്ങിയ പോലെ കൈയ്യില്‍ നിന്നും വഴുതി മുഴവന്‍ ബിരിയാണിയും എന്റെ കുപ്പായത്തെയും സീറ്റിനെയും അഭിഷേകം ചെയ്തു താഴെ മുഴുവന്‍ നിലത്തും ചിതറി വീണു. ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരുടെയും മുഖത്തേക്കൊന്ന് ദയനീയമായൊന്നു നോക്കി. പലരുടെയും മുഖത്ത് പല ഭാവങ്ങള്‍ മിന്നിമറയുന്നു. ഒരു ദിവസം മുഴുവനും യാത്ര ചെയ്യനുള്ളവരും ഉണ്ട് അക്കൂട്ടത്തില്‍. എങ്ങിനെ ഞാന്‍ ഇത് എല്ലാവരുടെയും കാലിന്‍ ചുവട്ടില്‍ പോയി വൃത്തിയാക്കും എന്ന് വിചാരിച്ച് ആദ്യം എന്റെ ബാഗിലെയും കുപ്പായത്തിലെയും ബിരിയാണി അവശിഷ്ടങ്ങള്‍ പതുക്കെ കളയാന്‍ തുടങ്ങി. എല്ലാവരുടെയും കണ്ണുകള്‍ എന്നെ ഉഴിയുന്നു. താഴെ കോഴിക്കാല്‍ എന്നെ പരിഹസിച്ചു ചിരിക്കുന്നു.
അതിനെ ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ട് ക്രൂരമായി കൊന്നു നരകത്തിലേക്ക് അയച്ചു. ഇനി എന്ത് ചെയ്യും എന്ന ചിന്തയില്‍ ഞാന്‍ താഴെ ഇരുന്ന് പേപ്പര്‍ കൊണ്ട് ഓരോന്നും എടുക്കാന്‍ തുടങ്ങി. എന്റെ നിസ്സഹായാവസ്ഥ കണ്ടു ദൈവം ഭൂമിയിലേക്കിറങ്ങി വന്ന പോലെ ഒരാള്‍ അതാ മുന്നോട്ടു വരുന്നു .' നല്ല ബിരിയാണി ആയിരുന്നല്ലേ, ഇപ്പോഴും നല്ല മണം, കാണുമ്പോ വിഷമം തോന്നുന്നുണ്ട് എന്താ ചെയ്യാ, സാരല്യ'. അയാളുടെ സമാധാനിപ്പിക്കല്‍ കുറച്ചൊന്നു ആശ്വാസം തന്നു. എന്റെ കണ്ണുകളിലെ ദയനീയാവസ്ഥ അയാളില്‍ എന്നോട് സഹതാപം ഉണ്ടാക്കിയിരിക്കാം. 'മാറിയിരിക്കു, ഞാന്‍ ശരിയാക്കിതരാം'.
മഴ അവിടെയും എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഭംഗി വാക്കിനു പറഞ്ഞതായിരിക്കുമോ? എന്തായാലും ഞാന്‍ 'വേണ്ട' എന്ന് പറഞ്ഞു. പിന്നെയും അയാള്‍ പറയുന്നു,' സാരമില്ലാ ഇതൊക്കെ എല്ലാര്‍്ക്കും പറ്റുന്ന അബദ്ധങ്ങള്‍ അല്ലേ'. പിന്നെ എല്ലാരോടുമായി 'ഇത് നമ്മള്‍ കഴിക്കുന്ന അന്നമല്ലേ, അമേധ്യമൊന്നുമല്ലല്ലോ' എന്ന പ്രസ്താവനയും. മനസ്സില്‍ അയാള്‍ക്ക് ഞാന്‍ നൂറു നൂറു സ്തുതി ഗീതങ്ങള്‍ പാടി. ഒരു കെട്ടു പേപ്പറുമായി അയാള്‍ വന്നു, എന്നോട് മാറിയിരിക്കാന്‍ പറഞ്ഞു. അല്‍പനേരം കൊണ്ട് ഒരു വറ്റു പോലും ബാക്കിയില്ലാതെ മുഴുവന്‍ തുടച്ചു മാറ്റി. വെറും ഒരു കാഴ്ചക്കാരിയായി ഞാന്‍ ഇതെല്ലാം നോക്കി ഇരിക്കുമ്പോഴും എങ്ങിനെ ഇയാളോട് നന്ദി പറയുമെന്നും, വെറും ഒരു നന്ദി എന്ന ഔപചാരിക വാക്ക് കൊണ്ട് മാത്രം പറഞ്ഞാല്‍ തീരില്ലല്ലോ ഇയാളോടുള്ള കടപ്പാട് എന്നും ആലോചിക്കുകയായിരുന്നു. എല്ലാം പുറത്തേക്കു കളഞ്ഞ അയാള്‍ പിന്നെ 'ഞാന്‍ ഒന്നുമറിഞ്ഞില്ല രാമനാരായണ' എന്ന പോലെ അയാളുടെ സീറ്റില്‍ പോയി ഇരുന്നു. അപ്പോഴും എന്റെ മുഖത്തെ ജാള്യത മറക്കാന്‍ ഞാന്‍ എന്നില്‍ കഴിയാവുന്നതൊക്കെ ചെയ്തു കൊണ്ടിരുന്നു ..
എനിക്ക് ഇറങ്ങാന്‍ ഉള്ള സ്‌റ്റേഷനും അടുത്ത് വരുന്നു. ഭാരതപ്പുഴ ചിരിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്യാന്‍ തുടങ്ങി. അങ്ങിനെ നാലുമണിക്കൂര്‍ യാത്ര അവസാനിക്കാന്‍ പോകുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ബിരിയാണിയും അത് പോലെ തന്നെ ആ സഹയാത്രികനും. എവിടേക്ക് പോകുന്നു എന്നോ എവിടെ നിന്ന് വന്നു എന്നോ അറിയാത്ത സഹയാത്രികന്‍. ഏതോ മനോരാജ്യത്തില്‍ മുഴുകിയിരിക്കുന്ന അയാളോട് മൂകമായി യാത്ര പറഞ്ഞു എന്റെ ലഗേജുമായി ഞാന്‍ വാതിലിനടുത്തേക്ക് നീങ്ങി.വണ്ടി കിതച്ചു കൊണ്ട് ഒരു ഞെരക്കത്തോടെ സ്‌റ്റേഷനില്‍ നിന്നു.
മഴ അവിടെയും എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.മഴയുടെ കൂടെ നടന്നു നീങ്ങുമ്പോഴും എന്റെ മനസ്സില്‍ ആ നല്ല സഹയാത്രികനോടുള്ള സ്‌നേഹവും ആദരവുമായിരുന്നു. കൂടെ ഈ ലോകത്തില്‍ ഇപ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായങ്ങള്‍ ചെയ്യുന്ന ദേവദൂതന്മാര്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുകയായിരുന്നു.
ഇനി എന്നെങ്കിലും കാണുകയാണെങ്കില്‍ തന്നെയും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മറന്നുപോയൊരു മുഖം. പക്ഷെ ആ ഓര്‍മ്മക്ക് ഇപ്പോഴും എന്റെ മനസ്സില്‍ പത്തര മാറ്റ് തിളക്കം തന്നെ.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?