സൗന്ദര്യമത്സരത്തിനിടെ ലൈംഗിക ചൂഷണം; സംഘാടകര്‍ക്ക് പറയാനുള്ളത്

By Web TeamFirst Published Aug 8, 2018, 4:16 PM IST
Highlights

നാളുകളുടെ നിശബ്ദതയ്ക്കു ശേഷം സംഘാടകര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തവയാണെന്ന് സംഘാടകര്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിരന്തരമായ ലൈംഗികാരോപണങ്ങള്‍ക്ക് മറുപടിയുമായി മിസ് ഘാന സൌന്ദര്യമത്സരത്തിന്‍റെ സംഘാടകര്‍. ഘാനയിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യമത്സരത്തിലൊന്നാണ് മിസ് ഘാന സൌന്ദര്യ മത്സരം. എന്നാല്‍, മത്സരത്തിനെത്തുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പ്രമുഖരുമായും സ്പോണ്‍സര്‍മാരുമായും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. സംഘാടകര്‍ ഇതിനോട് മൌനം പാലിക്കുകയായിരുന്നു. ഇന്നാ പാട്ടിയാണ് സി.ഇ.ഒ. 

നാളുകളുടെ നിശബ്ദതയ്ക്കു ശേഷം സംഘാടകര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തവയാണെന്ന് സംഘാടകര്‍ തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോപണമുന്നയിച്ചവരില്‍ ഏതെങ്കിലുമൊരാള്‍ അത്തരത്തില്‍ ചൂഷണം ചെയ്ത ഏതെങ്കിലും ഒരു പ്രമുഖ വ്യക്തിയുടെയെങ്കിലും പേര് പറയാന്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.   

'' ആധുനികയുഗത്തിലും ചില സ്ത്രീകള്‍ സ്വയം ഉപഭോഗവസ്തുവായിട്ടാണ് കാണുന്നത്. സൗന്ദര്യമുണ്ട്, പക്ഷെ തലച്ചോറില്ലാത്തവരാണ് തങ്ങളെ തന്നെ ലൈംഗിക ഉപകരണമായി കാണുന്നത്. '' എന്നും സംഘാടകര്‍ കുറ്റപ്പെടുത്തി. ഒരിക്കല്‍ പോലും മിസ് ഘാന മത്സരവേദി ലൈംഗികചൂഷണത്തിനുള്ള ഇടമായി ഉപയോഗിച്ചിട്ടില്ലെന്നും സംഘാടകര്‍ പറഞ്ഞു. 

കഴിഞ്ഞ ആഴ്ച, മിസ് ഘാന 2017 ആയിരുന്ന മാര്‍ഗരറ്റ് ഡാറി (നിലവിലെ മിസ് ഘാന) തന്‍റെ സൗന്ദര്യന്ദര്യപട്ടം തിരികെ നല്‍കിയിരുന്നു. തന്‍റെ അനുഭവം അത്ര നല്ലതായിരുന്നില്ല, അതിനാലാണ് സ്ഥാനം രാജിവച്ചതെന്നും അവരറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി മുന്‍ സൗന്ദര്യറാണിമാരില്‍ പലരും സംഘാടകര്‍ക്കെതിരെ ഇത്തരം ആരോപണമുന്നയിച്ചു. പല പ്രമുഖരുമായും സ്പോണ്‍സര്‍മാരുമായും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. 

click me!