നക്സല്‍ ആക്രമണത്തില്‍ ഒരു കൈ നഷ്ടമായി; എന്നിട്ടും തളരാന്‍ തയ്യാറാവാത്ത പെണ്‍കുട്ടി

Published : Jan 08, 2019, 06:20 PM IST
നക്സല്‍ ആക്രമണത്തില്‍ ഒരു കൈ നഷ്ടമായി; എന്നിട്ടും തളരാന്‍ തയ്യാറാവാത്ത പെണ്‍കുട്ടി

Synopsis

''ഞാനുണര്‍ന്നു. എന്‍റെ വലതുകൈ തകര്‍ന്നിരുന്നു. അത് പൊട്ടി താഴേക്ക് തൂങ്ങിക്കിടന്നു. എനിക്കൊന്നും അനുഭവപ്പെട്ടില്ല. കാരണം ശരീരം മരവിച്ചിരിക്കുകയായിരുന്നു. എന്‍റെ ജീവിതം അവിടെവച്ച് മാറി.'' ശ്രേയ പറയുന്നു. 

2010 മേയ് 28... ശ്രേയയ്ക്ക് അന്ന് 22 വയസ്. ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിയായിരുന്നു അവള്‍. കൊല്‍ക്കത്തയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ജ്ഞാനേശ്വരി ട്രെയിനില്‍ മുംബൈയിലേക്ക് തിരികെ വരികയായിരുന്നു അവള്‍. ഏറ്റവും മുകളിലെ ബര്‍ത്തിലായിരുന്നു അവള്‍. ഉറങ്ങി തുടങ്ങിയിരുന്നു. 

സമയം രാത്രി 1.30 ആയിക്കാണും. അവള്‍ തെറിച്ച് ഫൂട്ട്ബോര്‍ഡിലേക്ക് വീണു. പശ്ചിമബംഗാളിലെ, പടിഞ്ഞാറന്‍  മിഡ്നാപൂര്‍ ജില്ലയിലായിരുന്നു അപ്പോള്‍ ട്രെയിന്‍. ശ്രേയയുടെ ബോധം മറഞ്ഞു. അവളുടെ അമ്മയും സഹോദരനും ഉണ്ടായിരുന്നു അതേ കംപാര്‍ട്മെന്‍റില്‍. ട്രെയിനില്‍ ഒരു ഗുഡ്സ് ട്രെയിന്‍ വന്നിടിച്ചു. അതൊരു നക്സല്‍ ആക്രമണം ആയിരുന്നു. 

''ഞാനുണര്‍ന്നു. എന്‍റെ വലതുകൈ തകര്‍ന്നിരുന്നു. അത് പൊട്ടി താഴേക്ക് തൂങ്ങിക്കിടന്നു. എനിക്കൊന്നും അനുഭവപ്പെട്ടില്ല. കാരണം ശരീരം മരവിച്ചിരിക്കുകയായിരുന്നു. എന്‍റെ ജീവിതം അവിടെവച്ച് മാറി.'' ശ്രേയ പറയുന്നു. 

കരയുന്നവരെയെല്ലാം ആരൊക്കെയോ വന്ന് രക്ഷപ്പെടുത്തി. പക്ഷെ, ശ്രേയക്ക് കരയാനാകുന്നുണ്ടായിരുന്നില്ല. അവള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവളുടെ സഹോദരന്‍ സൗരഭ് പുറത്തേക്കോടി. കാണുന്നവരോടൊക്കെ അവന്‍റെ സഹോദരി കുടുങ്ങിക്കിടക്കുകയാണെന്നും അവളെ രക്ഷിക്കണമെന്നും കരഞ്ഞുകൊണ്ട് യാചിച്ചു. പലരും അതിന് തയ്യാറായില്ല. നക്സലുകളെ പേടിച്ചിട്ടായിരുന്നു അത്. രക്ഷാപ്രവര്‍ത്തകരെത്തിയില്ല. പക്ഷെ, കാണുന്നവരോടെല്ലാം സൗരഭ് യാചിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ആര്‍മി ഓഫീസറെത്തി. അയാള്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി. അവളെ എടുത്ത് മാറ്റിക്കിടത്തി. അടുത്ത ഏഴ് മണിക്കൂര്‍ അവളും പ്ലാറ്റ്ഫോമിന്‍റെ അറ്റത്ത് കിടന്നു രക്ഷാപ്രവര്‍ത്തനത്തിനുള്ള വണ്ടി എത്തുന്നതുവരെ. ലോക്കോ പൈലറ്റിനും ഭയമുണ്ടായിരുന്നു. നക്സലുകള്‍ അവരെ അക്രമിക്കുമെന്ന്. അവളുടെ കരങ്ങള്‍ കൂട്ടിയോജിപ്പിക്കാനുള്ള സാധ്യത ആ ഏഴ് മണിക്കൂറിനുള്ളില്‍ ഇല്ലാതായി. 

ഒന്നരമാസത്തെ തുടരെയുള്ള സര്‍ജറികള്‍... അവള്‍ ബെഡ്ഡില്‍ തന്നെ ആയിരുന്നു. അപ്പോഴേക്കും ഡോക്ടര്‍മാര്‍ കൈ നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവളെ കൊണ്ടുവന്നിരുന്നു. അതവള്‍ സംയമനത്തോടെ മനസിലാക്കി. 

കയ്യില്ലാത്ത ഒരു ആര്‍ക്കിടെക്ചര്‍ എന്ത് ചെയ്യാനാണ് എന്ന് പലതവണ അവള്‍ അവളോട് തന്നെ ചോദിച്ചു. പക്ഷെ, തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. കരയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഞാന്‍ മനസിലാക്കിയിരുന്നു. 

ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്നും അവള്‍ തീരുമാനിച്ചിരുന്നു. വലതുകൈക്ക് ചെയ്യാനാകുന്നതെല്ലാം ഇടതുകൈക്കും കഴിയും എന്നവള്‍ സ്വയം പറഞ്ഞു തുടങ്ങി. അവള്‍ ഇടതുകൈകൊണ്ട് എഴുതാനും കാലുകളും ഉപയോഗിച്ച് വരയ്ക്കാനും തുടങ്ങി. അങ്ങനെ മുംബൈ യൂണിവേഴ്സിറ്റിയില്‍ അവള്‍ തീസീസും സമര്‍പ്പിച്ചു. 

ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരുപാട് പേര്‍ചേര്‍ന്ന് അപ്പോഴേക്കും അവള്‍ക്കൊരു കൃത്രിമക്കയ്യും നല്‍കിയിരുന്നു. ഇപ്പോഴും എനിക്ക് പറ്റാത്ത കാര്യങ്ങളുണ്ട്. എന്‍റെ മുടി കെട്ടാന്‍ പോലും എനിക്ക് കഴിയില്ല. പക്ഷെ, അതിനനുസരിച്ച് എന്‍റെ മുടി ഞാന്‍ ബോയ് കട്ടിലേക്ക് മാറ്റി. 

പിന്നീട്, അവള്‍ സംഗീതത്തിന്‍റെ ലോകത്തും എത്തിച്ചേര്‍ന്നു. തന്‍റെ മുറിവുകളുണക്കാന്‍ അവള്‍ പാടി. 

ഇന്ന്, അവള്‍ ആര്‍ക്കിടെക്ടുമായി ബന്ധപ്പെട്ട ക്ലാസുകളെടുക്കുന്നു. പരിശീലനം നല്‍കുന്നു, ചില നേരത്ത് മോട്ടിവേഷണല്‍ സ്പീക്കറാകുന്നു. ചിലപ്പോള്‍ ഒരു സെമസ്റ്ററൊക്കെ കഴിയുമ്പോഴാണ് അവളുടെ കൈകളില്‍ ഒന്ന് കൃത്രിമമാണെന്ന് വിദ്യാര്‍ത്ഥികള്‍ പോലും തിരിച്ചറിയുന്നത്. താന്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് അത് എന്ന് ശ്രേയ പറയുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രേയയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ താന്‍ മുടി വെട്ടാറില്ല. വളര്‍ത്തുകയാണ്. ഭര്‍ത്താവ് പ്രതീക് അത് ഒതുക്കിക്കെട്ടാന്‍ തന്നെ സഹായിക്കുന്നുവെന്ന് ശ്രേയ പറയുന്നു. രണ്ട് വ്യത്യസ്ത ഐഐടികളിലെ മിടുക്കരായ രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു ശ്രേയയും പ്രതീകും. ഗവേഷണത്തിന്‍റെ ഭാഗമായുള്ള ഇന്‍ഡോ-ജര്‍മ്മന്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഇരുവരും കണ്ടുമുട്ടുന്നത്. 

ഇപ്പോള്‍ തന്‍റെ കരുത്ത് പ്രതീക് കൂടി ആണെന്ന് ശ്രേയ പറയുന്നു. ഒരിക്കലും താന്‍ ഒരു കൈ ഇല്ലാത്തവളാണ് എന്ന് തോന്നിയിട്ടില്ല. പകരം എന്തൊക്കെയോ കഴിവുകളുള്ള ഒരു സ്ത്രീയാണ് ഞാന്‍ എന്ന് സ്വയം വിശ്വസിക്കുന്നുവെന്നും ശ്രേയ പറയുന്നു.   

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു