നമ്മുടെ കൂടെ പഠിച്ചവരില്‍ മിടുക്കികളായ പെണ്‍കുട്ടികളൊക്കെ ഇന്ന് എവിടെയാണ്?

By Web TeamFirst Published Nov 16, 2018, 4:02 PM IST
Highlights

ഇവരിൽ എല്ലാം പതിൻമടങ്ങു മിടുക്കികളും, പഠിക്കാൻ മിടുക്കരും ആയിരുന്ന പെൺകുട്ടികൾ ആരും തന്നെ ഇവരുടെ അത്രയും കരിയർ ഗ്രാഫിൽ എത്തിയിട്ടില്ല എന്നും കണ്ടു.

ഇവരിൽ എല്ലാം പതിൻമടങ്ങു മിടുക്കികളും, പഠിക്കാൻ മിടുക്കരും ആയിരുന്ന പെൺകുട്ടികൾ ആരും തന്നെ ഇവരുടെ അത്രയും കരിയർ ഗ്രാഫിൽ എത്തിയിട്ടില്ല എന്നും കണ്ടു. എന്‍റെ ജൂനിയർ ആയി പഠിച്ച ഐ.ഐ.ടിയിൽ നിന്നും പി.എച്ച.ഡി ഒക്കെ കഴിഞ്ഞ വളരെ സമർത്ഥ ആയിരുന്ന ഒരു കുട്ടിയെപ്പറ്റി ഒരു സുഹൃത്തിനോട് അന്വേഷിച്ചു.

"വയസ്സ് ഇരുപത്തി രണ്ടായില്ലേ? ഇനി കല്യാണം, പഠനം ഒക്കെ അതു കഴിഞ്ഞു മാത്രം."
"അമേരിക്കയ്ക്ക് പോകുന്നെങ്കിൽ പൊക്കോളൂ, പക്ഷെ അത് കല്യാണം കഴിഞ്ഞു മാത്രം, പെൺകുട്ടികൾ ഒറ്റയ്ക്ക് പോവുകയോ?" യാഥാസ്ഥിതിക ആയ ആ അമ്മ പറഞ്ഞു. അമേരിക്കയിലെ യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്‍റില്‍ സ്കോളർഷിപ്പോടെ പ്രവേശനം കിട്ടിയപ്പോൾ ഇന്ദ്രാ നൂയിയുടെ അമ്മ പറഞ്ഞതാണ്. അച്ഛൻ വളരെ പുരോഗമന ചിന്താഗതിക്കാരൻ ആയതുകൊണ്ടും, ഒരു കാര്യത്തിനും ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു കാണരുത് എന്ന ആശയം ഉള്ള ആളും ആയതിനാൽ ഇന്ദ്രയെ അമേരിക്കയിൽ ഉപരിപഠനത്തിന് പോകുവാൻ സമ്മതിച്ചു.

ഇന്ദ്രാ നൂയിയെപ്പറ്റി കേട്ടിട്ടില്ലേ?
ഫോബ്‌സ് മാഗസിൻ "ലോകത്തിലെ 100 കരുത്തുറ്റ സ്ത്രീകളില്‍" ഒരാളായി 2004 മുതൽ സ്ഥിരമായി തിരഞ്ഞെടുക്കപ്പെട്ട ആൾ. കൂടാതെ 2015 -ലെ ഫോര്‍ച്ച്യൂണ്‍ ലിസ്റ്റിൽ ലോകത്തിലെ കരുത്തുറ്റ സ്ത്രീ ആയും തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ പെപ്സിക്കോയുടെ ആഗോള സിഇഒ ആയി ജോലി നോക്കുന്നു. പെപ്സിക്കോയിൽ ഇന്ദ്രാ നൂയി ചുമതല ഏറ്റെടുക്കുമ്പോൾ വരുമാനം $35 billion ആയിരുന്നത് 2017 ആയപ്പൊഴേക്കും $63.5 billion ആയി മാറി.

പിടിവാശി കാരണം എത്രത്തോളം ഇന്ദ്രാ നൂയിമാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം?

1976 -ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എസ്.സി കെമിസ്ട്രി ബിരുദം നേടി, തുടർന്ന് കൽക്കട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്‍റിൽ നിന്നും പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ, തുടര്‍ന്നാണ്‌ അമേരിക്കയിലെ യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്‍റിൽ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം കരസ്ഥമാക്കുന്നത്. ഇന്ന്, ലോകം മുഴുവൻ അറിപ്പെടുന്ന ബിസിനസ് ഐക്കൺ ആണ് ഇന്ദ്രാ നൂയി.

ഉപരി പഠനത്തിനായി പോകാൻ ഒരുങ്ങുന്ന ഓരോ പെൺകുട്ടിക്കും അഭിമുഖീകരിക്കേണ്ട ഒരു പ്രശ്‌നമാണ് മുകളിൽ പറഞ്ഞത്. മാതാപിതാക്കളുടെ പിടിവാശി കാരണം എത്രത്തോളം ഇന്ദ്രാ നൂയിമാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം?

ഞാൻ പഴയ സ്കൂൾ കോളേജ് സഹപാഠികളുടേതായി ആറോളം വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണ്. കഴിഞ്ഞ ദിവസം ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഒക്കെ ഇപ്പോഴത്തെ പ്രൊഫഷനെപ്പറ്റി ഒന്ന് വെറുതെ നോക്കി. ആൺകുട്ടികളിൽ മൾട്ടി നാഷണൽ കമ്പനികളുടെ ആര്‍ ആന്‍ഡ് ഡി മാനേജർമാരുണ്ട്, സ്റ്റാർട്ട് -അപ്പ് കമ്പനികളുടെ സിഇഒമാരുണ്ട്, കൺസൾട്ടന്‍റ് ഡോക്ടർമാർ ഉണ്ട്, എഞ്ചിനീയറിംഗ് കോളേജിന്‍റെ പ്രിൻസിപ്പൽ ഉണ്ട്, ഒരു പ്രശസ്ത സിനിമാ നടൻ ഉണ്ട്, ഫർമാ കമ്പനി സിഇഒ മാർ ഉണ്ട് എന്നിങ്ങനെ അന്ന് വലിയ ഉഴപ്പൻമാരെന്നു പേര് കേട്ട പലരും ഉന്നത സ്ഥാനങ്ങളിൽ.

ഇവരിൽ എല്ലാം പതിൻമടങ്ങു മിടുക്കികളും, പഠിക്കാൻ മിടുക്കരും ആയിരുന്ന പെൺകുട്ടികൾ ആരും തന്നെ ഇവരുടെ അത്രയും കരിയർ ഗ്രാഫിൽ എത്തിയിട്ടില്ല എന്നും കണ്ടു. എന്‍റെ ജൂനിയർ ആയി പഠിച്ച ഐ.ഐ.ടിയിൽ നിന്നും പി.എച്ച.ഡി ഒക്കെ കഴിഞ്ഞ വളരെ സമർത്ഥ ആയിരുന്ന ഒരു കുട്ടിയെപ്പറ്റി ഒരു സുഹൃത്തിനോട് അന്വേഷിച്ചു.

'ധിക്കാരി' എന്ന് വിളിച്ചവർക്ക് കാലം മറുപടി കൊടുത്തു കൊള്ളും

ബാക്കി അവന്‍റെ ഭാഷയിൽ, "ഞാൻ നീതുവിനെ (യഥാർത്ഥ പേരല്ല) ഫോൺ ചെയ്തു, 'കുറെ നാൾ ആയി വിവരം ഒന്നും ഇല്ലല്ലോ? ഇപ്പോൾ എന്തു ചെയ്യുന്നു?' നീതുവിന്‍റെ മറുപടി "അങ്ങനെ ചോദിച്ചാൽ, ദേ ഇപ്പോൾ ഞാൻ പശുവിനു കാടി വെള്ളം ഉണ്ടാക്കുകയാണ്. കുട്ടികളെ സ്കൂളിൽ വിട്ടു, ഇവിടെ അടുത്തൊരു സ്വകര്യ കോളേജിൽ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ട്, പശുവിനു വെള്ളം കൂടി കൊടുത്തിട്ട് കോളേജിൽ പോകും. ഭർത്താവ് വിദേശത്ത്. ഇങ്ങനെയാണ് എന്‍റെ വർക്ക് ലൈഫ് ബാലൻസ്"

അവസരങ്ങളുടെ കാര്യത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വലിയ വ്യത്യാസം ഉണ്ട് എന്നത് ഒരു യാഥാർഥ്യം ആണ്. പെൺകുട്ടികളോട് പറയാനുള്ളത്, പഠിക്കുവാനും, ഉയർന്ന ജോലി നേടുവാനും കല്യാണം ഒരു തടസ്സം ആയി നിന്നാൽ, മാതാപിതാക്കളെ ഇന്ദ്രാ നൂയിയുടെ കഥ പറഞ്ഞു കേൾപ്പിക്കണം. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരണം. 'ധിക്കാരി' എന്ന് വിളിച്ചവർക്ക് കാലം മറുപടി കൊടുത്തു കൊള്ളും.

കല്യാണം ഇത്തിരി താമസിച്ചാലും മലയൊന്നും ഇടിഞ്ഞു വീഴില്ല. ആദ്യം കരിയർ, അല്ലെങ്കിൽ വിദേശത്ത് ഉപരിപഠനം, സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി, അതിന്‍റെ ഇടയിൽ നിങ്ങൾക്ക് ചേർന്ന ആരെയെങ്കിലും കണ്ടുമുട്ടും, ഇഷ്ടമായാൽ അവരെ വിവാഹം കഴിക്കാമല്ലോ?

"നിങ്ങൾ ആരെ കല്യാണം കഴിക്കുന്നു എന്നുള്ളതും ഏറ്റവും പ്രധാനപ്പെട്ട ഒരു കരിയർ ചോയ്‌സ് ആണ്" എന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഷെറിൽ സാൻഡ്ബെർഗ് ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു. ശരിയല്ലേ, പ്രത്യേകിച്ചും നമ്മുടെ ചുറ്റുപാടിൽ? ഉപരിപഠനം അല്ലെങ്കിൽ ഉയർന്ന ജോലി ഇവയിൽ ഒന്നും വീട്ടുകാരുടെ നിർബന്ധിച്ചുള്ള കല്യാണം നിങ്ങളുടെ സ്വപ്നങ്ങളുടെ ഘാതകർ ആകരുത്.

നാളത്തെ ആയിരം ഇന്ദ്രാ നൂയിമാരിൽ ഒരാളാവട്ടെ നിങ്ങളും.

click me!