എൽഐസി മെഗാ ഐപിഒ മെയ് മാസത്തിൽ മാത്രം? വിപണിയിലെ ആശങ്ക അകലാൻ കാത്ത് കേന്ദ്രം

By Web TeamFirst Published Mar 14, 2022, 10:21 PM IST
Highlights

മെയ് മാസം കഴിഞ്ഞും ഐപിഒ നീണ്ടുപോവുകയാണെങ്കിൽ എൽഐസി ഇതിനായി വീണ്ടും സെബിയിൽ അപേക്ഷ സമർപ്പിക്കേണ്ടി വരും

ദില്ലി: റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് നിരന്തരം തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതീക്ഷയുടെ പൂത്തിരി കത്തുന്നത് കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നിട്ട് മാത്രമേ എൽഐസി ഐപിഒയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയുള്ളൂ. മാർച്ചിൽ നടക്കുമെന്ന് പ്രതീക്ഷിച്ച ഐപിഒ ഇതോടെ അടുത്ത മെയ് മാസത്തിൽ മാത്രമേ നടക്കൂവെന്ന് വ്യക്തമായി.

മെയ് മാസം കഴിഞ്ഞും ഐപിഒ നീണ്ടുപോവുകയാണെങ്കിൽ എൽഐസി ഇതിനായി വീണ്ടും സെബിയിൽ അപേക്ഷ സമർപ്പിക്കേണ്ടി വരും. എൽഐസിയിലെ അഞ്ച് ശതമാനം ഓഹരി വിറ്റ് 65400 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. 2020 ഫെബ്രുവരിയിലാണ് ഇതിനുള്ള ആദ്യ ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ കൊവിഡ് മൂലം കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ വൈകി.

ഈ ഐപിഒ നീണ്ടുപോകുന്നത് ഏഷ്യയിലെ ഓഹരി വിപണികൾക്ക് യുദ്ധത്തെ തുടർന്നുണ്ടായ വലിയ തിരിച്ചടികളിൽ ഒന്നാണ്. ലോകമാകെയുള്ള ഇൻഷുറൻസ് ഐപിഒകളിലെ തന്നെ വലിയ ഒന്നായിരിക്കും ഇത്. യുഎസ് ഫെഡറൽ റിസർവ് പണനയം ശക്തിപ്പെടുത്തുന്നത് ഇന്ത്യയിലെ ഓഹരി വിപണികളിൽ ചെലുത്തുന്ന സ്വാധീനം കൂടെ കേന്ദ്രസർക്കാരിന് അറിയേണ്ടതുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിലാണ് ഐപിഒ നടക്കുന്നതെങ്കിൽ ജിഡിപിയിലെ ധനക്കമ്മി 6.4 ശതമാനത്തിൽ നിർത്താനും കേന്ദ്രസർക്കാരിന് സാധിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വലിയ വരുമാനമായി ഇത് മാറുകയും ചെയ്യും.

click me!