റഷ്യയുടെ വഴിയേ യൂറോപ്യൻ രാജ്യങ്ങൾ; റൂബിൾ നൽകി പ്രകൃതിവാതകം വാങ്ങാൻ തയാറെന്ന് കമ്പനികൾ

By Web TeamFirst Published Apr 27, 2022, 10:49 PM IST
Highlights

റൂബിളിൽ ഇടപാട് നടത്തണമെന്നാവശ്യപ്പെട്ട് പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള വാതക വിതരണം റഷ്യ നിർത്തിവെച്ചിരുന്നു. റഷ്യയുടെ തീരുമാനത്തിന് പിന്നാലെ യൂറോപ്പിൽ വാതകത്തിന്റെ വില 28 ശതമാനം ഉയർന്നു.

മോസ്കോ: പോളണ്ടിലേക്കും ബൾഗേറിയയിലേക്കും പ്രകൃതി വാതകം നൽകുന്നത് റഷ്യ നിർത്തിയതിനെ തുടർന്ന് യൂറോപ്പ് പ്രതിസന്ധിയിൽ. പ്രകൃതി വാതകത്തിന് ആവശ്യകതയും വിലയും ഉയർന്നതോടെ ഗത്യന്തരമില്ലാതെ റഷ്യയുമായി റൂബിളിൽ തന്നെ പണമിടപാട് നടത്താൻ തയ്യാറായി യൂറോപ്യൻ കമ്പനികൾ രംഗത്തെത്തി. നാല് യൂറോപ്യൻ കമ്പനികൾ റഷ്യൻ കറൻസിയായ റൂബിളിൽ പ്രകൃതി വാതകത്തിനായി പണം നൽകിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.

റൂബിളിൽ ഇടപാട് നടത്തണമെന്നാവശ്യപ്പെട്ട് പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള വാതക വിതരണം റഷ്യ നിർത്തിവെച്ചിരുന്നു. റഷ്യയുടെ തീരുമാനത്തിന് പിന്നാലെ യൂറോപ്പിൽ വാതകത്തിന്റെ വില 28 ശതമാനം ഉയർന്നു. ഏതൊക്കെ കമ്പനികളാണ് റൂബിളിൽ ഇടപാട് നടത്താൻ  തയ്യാറായതെന്ന് വാർത്ത പുറത്തുവിട്ട ബ്ലൂബെർഗ് വ്യക്തമാക്കിയിട്ടില്ല. അതേസമയം തങ്ങളുടെ ആവശ്യത്തിന്റെ 80 ശതമാനം വാതകവും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓസ്ട്രിയയ്ക്ക് വാതകം ലഭിക്കുന്നതിൽ ഒരു തടസവും ഉണ്ടായിട്ടില്ല. 

യൂറോപ്പിലെ ഗ്യാസ് ഉപയോഗത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് റഷ്യയാണ്. ഗ്യാസിന് റൂബിൾ നൽകണമെന്ന് റഷ്യ നിലപാടെടുത്തതോടെ, പല രാജ്യങ്ങളും ഉപരോധങ്ങളിൽ നിന്ന് പിൻവലിഞ്ഞിരുന്നു. റഷ്യയിൽ നിന്നുള്ള ഊർജ്ജത്തെയാണ് ജർമ്മനി ആശ്രയിക്കുന്നത്. റഷ്യ ഗ്യാസ് വിതരണം നിർത്തിയാൽ അത് ജർമ്മനിയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.

click me!