എണ്ണ വിലക്കയറ്റവും ഫെഡറൽ നയവും പ്രതിസന്ധിയായി: ഏഷ്യൻ വിപണികൾ സമ്മർദ്ദത്തിൽ, വിദേശ നിക്ഷേപം തിരികെ പോകുന്നു

By Web TeamFirst Published Jul 25, 2021, 7:12 PM IST
Highlights

ഇന്തോനേഷ്യ ഒഴികെയുള്ള എല്ലാ പ്രധാന വളർന്നുവരുന്ന വിപണികളും ഏഷ്യൻ വിപണികളും ഈ മാസം ആദ്യം മുതൽ ഇന്നുവരെ എഫ്പിഐ നിക്ഷേപത്തിന്റെ പുറത്തേക്കുളള ഒഴുക്കിന് സാക്ഷ്യം വഹിച്ചു. 

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജൂലൈയിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 5,689 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചു. വിവിധ ആഭ്യന്തര, ആഗോള ഘടകങ്ങൾ കണക്കിലെടുത്ത് ജാഗ്രത പുലർത്തുന്ന നിലപാടിലേക്ക് എഫ്പിഐകൾ മാറിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 

ജൂലൈ ഒന്ന് മുതൽ 23 വരെയുളള കാലയളവിൽ എഫ്പിഐകൾ 5,689.23 കോടി രൂപ ഇക്വിറ്റികളിൽ നിന്ന് പുറത്തെടുത്തു. ഈ കാലയളവിൽ അവർ 3,190.76 കോടി രൂപ ഡെറ്റ് വിഭാഗത്തിൽ നിക്ഷേപിച്ചു.

അവലോകന കാലയളവിലെ അറ്റ പിൻവലിക്കൽ 2,498.47 കോടി രൂപയാണ്.

സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന വ്യാപാര നില നേടുന്നതിനൊപ്പം വിദേശ നിക്ഷേപകർ പണം നിക്ഷേപിക്കുന്നതിൽ ജാഗ്രത സമീപനത്തിലേക്ക് നീങ്ങിയതായും ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയ്ൻ അ‌ഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളായി അവർ ക്യാഷ് മാർക്കറ്റിൽ തുടർച്ചയായി വിൽപ്പനക്കാരാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‍മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

ഇന്തോനേഷ്യ ഒഴികെയുള്ള എല്ലാ പ്രധാന വളർന്നുവരുന്ന വിപണികളും ഏഷ്യൻ വിപണികളും ഈ മാസം ആദ്യം മുതൽ ഇന്നുവരെ എഫ്പിഐ നിക്ഷേപത്തിന്റെ പുറത്തേക്കുളള ഒഴുക്കിന് സാക്ഷ്യം വഹിച്ചു. യുഎസ് ഫെഡറൽ റിസർവ് നയവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്ത്യയിലേക്കുള്ള എഫ്പിഐ പ്രവാഹത്തെ തുടർന്നും സമ്മർദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്.  

ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യ ആകർഷകമായ നിക്ഷേപ കേന്ദ്രമായി തുടരുന്നുവെന്നും മോണിം​ഗ് സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ- റിസർച്ച് മാനേജറായ ഹിമാൻഷു ശ്രീവാസ്തവ കൂട്ടിച്ചേർത്തു. മാക്രോ പരിസ്ഥിതി മെച്ചപ്പെടുകയും ആഭ്യന്തര സമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, എഫ്പിഐ ഒഴുക്ക് വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!