വിലക്കയറ്റത്തിന് കാരണമാകുന്ന നികുതി വർധന നടപ്പാക്കില്ല, നിയമപ്രശ്നങ്ങൾ ഉണ്ടായേക്കും: മന്ത്രി

By Web TeamFirst Published Jul 27, 2022, 3:53 PM IST
Highlights

സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ചില്ലറയായി വിൽകുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി ഇല്ലെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന ജി എസ് ടി വകുപ്പ് പുനഃസംഘനയ്ക്ക് മന്ത്രിസഭയുടെ അനുമതി കിട്ടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2018ൽ രൂപീകരിച്ച ഉന്നത തല സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കും. നികുതി ദായക സേവനം, ഓഡിറ്റ്, ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നികുതി ഏർപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ചില്ലറയായി വിൽകുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്റ്റോറുകളിൽ ഇന്ന് നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാർ ബില്ലുകൾ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. ചെറുകിട സംരംഭകരെ ജി എസ് ടിയുടെ അധിക ബാധ്യതയിൽ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞതെന്നും നിയപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

സുപ്രീംകോടതി വിധി കൂടി പരിശോധിച്ചു കാര്യങ്ങൾ ചെയ്യാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വിഷയം ജി എസ് ടി കൗൺസിലുമായി ഇനിയും ചർച്ച നടത്തും. ജി എസ് ടി നടപ്പാക്കില്ല എന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളിൽ ജി എസ് ടിയുടെ പേരിൽ വില കൂട്ടിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകൾ ജി എസ്‌ ടി ചുമത്തിയാൽ ജനത്തിന് പരാതിപ്പെടാമെന്ന് മന്ത്രി പറഞ്ഞു.

അളവ് തൂക്ക വിഭാഗം ഉദ്യോഗസ്ഥർ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കരുത്. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാകും എന്നാണ് കരുതുന്നത്. മിൽമ ബ്രാൻഡ് ആണ്. അതുകൊണ്ടാണ് ജി എസ് ടി ഉൾപ്പെടുത്തിയത്. അക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

click me!