കൊവിഡ് രണ്ടാം തരംഗത്തിനിടയിലും കേന്ദ്രത്തിന് ആശ്വാസം; ഏപ്രിലില്‍ റെക്കോഡ് ജിഎസ്ടി വരുമാനം

By Web TeamFirst Published May 1, 2021, 8:05 PM IST
Highlights

കൊവിഡ് രണ്ടാം തരംഗം എല്ലാ മേഖലയെയും പ്രതികൂലമായി ബാധിച്ചപ്പോഴും നികുതി വരുമാനം ഉയര്‍ന്നത് ആശ്വാസ്യകരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യന്‍ വ്യവസായ രംഗം വളരുന്നതിന്റെ അടയാളമായിട്ടും നികുതി വരുമാനം തുടര്‍ച്ചയായി ഉയരുന്നതിനെ സര്‍ക്കാര്‍ കാണുന്നു.
 

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിനിടയിലും കേന്ദ്ര സര്‍ക്കാറിന് ആശ്വാസമായി ജിഎസ്ടി വരുമാനം. ഏപ്രില്‍ മാസത്തില്‍ 1.41 ലക്ഷം കോടിയാണ് സര്‍ക്കാറിന് ജിഎസ്ടി വരുമാനം ലഭിച്ചത്.  ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്യം സാമ്പത്തികമായി തിരിച്ചുവരുന്നതിന്റെ ലക്ഷണമാണ് ജിഎസ്ടി വരുമാനം ഉയരുന്നതിലൂടെ പ്രകടമാകുന്നതെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. മാര്‍ച്ചില്‍ 1.23 ലക്ഷം കോടിയായിരുന്നു വരുമാനം. ഈ മാസം 14 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സേവന കയറ്റുമതിയടക്കമുള്ള ഡൊമെസ്റ്റിക് ട്രാന്‍സാക്ഷനിലും 21 ശതമാനം വര്‍ധനവുണ്ടായി.

കഴിഞ്ഞ ഏഴ്മാസമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ജിഎസ്ടി വരുമാനത്തില്‍ സ്ഥിരമായ വര്‍ധനവ് പ്രകടമാണ്. സാമ്പത്തിക രംഗം തിരിച്ചുവരുന്നതിന്റെ പ്രകടമായ ലക്ഷണമാണിത്. ജിഎസ്ടി രംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ നികുതി വകുപ്പ് നടത്തിയ ശ്രമത്തിന്റെ ഫലമാണ് വരുമാനം വര്‍ധിക്കുന്നതെന്നും ധനമന്ത്രാലയം വ്യക്തമാക്കി. 1,41,384 കോടിയാണ് ഏപ്രിലില്‍ ലഭിച്ചത്. 

കൊവിഡ് രണ്ടാം തരംഗം എല്ലാ മേഖലയെയും പ്രതികൂലമായി ബാധിച്ചപ്പോഴും നികുതി വരുമാനം ഉയര്‍ന്നത് ആശ്വാസ്യകരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യന്‍ വ്യവസായ രംഗം വളരുന്നതിന്റെ അടയാളമായിട്ടും നികുതി വരുമാനം തുടര്‍ച്ചയായി ഉയരുന്നതിനെ സര്‍ക്കാര്‍ കാണുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

click me!