ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ ​ഗൾഫ് സ്വാധീനം വർധിക്കുന്നു: ആഫ്രിക്കൻ വിഹിതം ഇടിഞ്ഞു

By Web TeamFirst Published Aug 22, 2020, 7:40 PM IST
Highlights

ഇന്ത്യയിലെ എണ്ണ ഇറക്കുമതി ജൂലൈയിൽ ഒൻപത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു, പ്രതിദിനം ഏകദേശം മൂന്ന് ദശലക്ഷം ബാരലായി ഇറക്കുമതി കുറഞ്ഞു. 

ദോഹ: ഗള്‍ഫ് മേഖലയില്‍ നിന്നുളള ക്രൂഡ് ഇറക്കുമതിയില്‍ വന്‍ വര്‍ധന. ജൂലൈ മാസത്തില്‍ ഗള്‍ഫ് സെക്ടറില്‍ നിന്നുളള എണ്ണ ഇറക്കുമതി 71.5 ശതമാനമായി ഉയര്‍ന്നു. 26 മാസത്തിനിടെ ഗള്‍ഫ് സെക്ടറില്‍ നിന്നുളള ഏറ്റവും ഉയര്‍ന്ന എണ്ണ ഇറക്കുമതി വിഹിതമാണിത്. എന്നാല്‍, ആഫ്രിക്കയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ജൂലൈ മാസത്തില്‍ വന്‍ ഇടിവും റിപ്പോര്‍ട്ട് ചെയ്തു. 

ആഫ്രിക്കയില്‍ നിന്നുളള എണ്ണ ഇറക്കുമതി പോയമാസം അഞ്ച് ശതമാനമാണ്. 14 വര്‍ഷത്തിനിടയിലെ ആഫ്രിക്കന്‍ മേഖലയുടെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. കുറഞ്ഞ ഇന്ധന ആവശ്യകതയും തുച്ഛമായ ശുദ്ധീകരണ മാർജിനുകളും ആഫ്രിക്കൻ ബാരലുകളേക്കാൾ മിഡിൽ ഈസ്റ്റേൺ ഗ്രേഡുകൾക്ക് മുൻഗണന ലഭിക്കാൻ കാരണമായതായി വിശകലന വിദഗ്ധർ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, ഇറക്കുമതിയിലൂടെയാണ് എണ്ണ ആവശ്യത്തിന്റെ 83 ശതമാനത്തിലധികം നിറവേറ്റുന്നത്. 

"ഏപ്രിൽ മുതൽ ഇന്ത്യൻ റിഫൈനർമാർ ക്രൂഡ് വാങ്ങലുകളിൽ ഓരോ പൈസയും ലാഭിക്കാൻ ശ്രമിക്കുന്നു, ശുദ്ധീകരണ മാർജിനുകൾ തുച്ഛമാണെന്നതാണ് കാരണം, ഇന്ധന ആവശ്യം തകർന്നു. റിഫൈനറുകളുടെ പ്രവർത്തനം വെട്ടിക്കുറയ്ക്കാൻ അവർ നിർബന്ധിതരാകുന്നു, ”റെഫിനിറ്റിവിലെ അനലിസ്റ്റ് എഹ്സാൻ ഉൽ ഹക്ക് പറഞ്ഞു.

"മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതി ചരക്ക് ചെലവ് ലാഭിക്കാൻ സഹായിക്കുന്നു. ഇന്ത്യയിലെത്താൻ 20 ദിവസത്തിൽ കൂടുതൽ എടുക്കുന്ന വിലകൂടിയ ബ്രെന്റായ ആഫ്രിക്കൻ എണ്ണ വാങ്ങുന്നതിന് പകരം മിഡിൽ ഈസ്റ്റേൺ നിർമ്മാതാക്കളുമായുള്ള കരാർ പ്രകാരമുളള പ്രതിജ്ഞാബദ്ധമായ അളവ് ഉയർത്താൻ റിഫൈനർമാർ തീരുമാനിച്ചു, ”ഹക്ക് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ എണ്ണ ഇറക്കുമതി ജൂലൈയിൽ ഒൻപത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു, പ്രതിദിനം ഏകദേശം മൂന്ന് ദശലക്ഷം ബാരലായി ഇറക്കുമതി കുറഞ്ഞു. കുറഞ്ഞ ഇന്ധന ആവശ്യകത അറ്റകുറ്റപ്പണികൾക്കായി യൂണിറ്റുകൾ അടയ്ക്കാൻ റിഫൈനർമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

click me!