സ്വർണത്തിന്റെ ബാങ്ക് നിരക്ക് ഉയരുന്നു: അന്താരാഷ്‌ട്ര വിപണിയിൽ കുതിച്ചുകയറി മഞ്ഞലോഹം

By Anoop PillaiFirst Published Jun 29, 2020, 1:20 PM IST
Highlights

അന്താരാഷ്ട്ര സ്വർണ വില ഏറ്റവും ഉയർന്നത് 2011 ഓഗസ്റ്റ് 21 ന് ആയിരുന്നു, 1,908 ഡോളറായിരുന്നു നിരക്ക്. 

കേരളത്തിലെ സ്വർണവില ഇപ്പോഴും റെക്കോർഡ് നിരക്കിൽ തുടരുകയാണ്. ​ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂൺ 27 ശനിയാഴ്ച ഉച്ചയോടെയാണ്​ സ്വർണ നിരക്ക് റെക്കോർഡ് തകർത്ത് മുന്നേറ്റം നടത്തിയത്. ജൂൺ 27 ന് രാവിലെ ​ഗ്രാമിന് 4475 രൂപയും പവന് 35,800 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം പുരോ​ഗമിച്ചിരുന്നത്. 

അന്താരാഷ്ട്ര സ്വർണ വില ടോയ് ഔൺസിന് 1,769 ഡോളറും രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 75.58 ലുമാണ്. 

24 ct. സ്വർണത്തിനുള്ള ബാങ്ക് നിരക്ക് വിപണിയിൽ കിലോഗ്രാമിന് അൻപത് ലക്ഷം രൂപ കടന്നു. ആഗോള സ്വർണ വില ഡോളർ നിരക്കിൽ ഏഴര വർഷത്തെ ഉയർന്ന വിലയിലാണിപ്പോഴുളളതെന്നും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

കേരളത്തിൽ ആറ് മാസത്തിനുളളിൽ 24% വർദ്ധനയാണ് സ്വർണ വിലയിലുണ്ടായത്‌. ജനുവരി ഒന്നിന് ഗ്രാമിന് 3,625 രൂപയും പവന് 29000 രൂപയുമായിരുന്നു നിരക്ക്. ​ഗ്രാമിന് മുകളിൽ 865 രൂപയും പവന് 6,920 രൂപയുമാണ് വർധനയുണ്ടായത്. 

രൂപ മുന്നേറുന്നു 

വിനിമയ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ നിരക്ക് 75.58 ലേക്ക് കരുത്താർജിച്ചത് സ്വർണ വിലയിൽ വലുതായി പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ മാസം ഡോളറിനെതിരെ 78 ന് മുകളിലായിരുന്നു രൂപയുടെ മൂല്യം.

അന്താരാഷ്ട്ര സ്വർണ വില ഏറ്റവും ഉയർന്നത് 2011 ഓഗസ്റ്റ് 21 ന് ആയിരുന്നു, 1,908 ഡോളറായിരുന്നു നിരക്ക്. അന്ന് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 44.60 ലായിരുന്നതിനാൽ കേരളത്തിൽ സ്വർണ വില ഗ്രാമിന് 3,030 രൂപയും പവൻ വില 24,240 രൂപയിലുമായിരുന്നുവെന്ന് അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

2010 ജനുവരിയിൽ 1,096 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണയിലെ സ്വർണ നിരക്ക്. ആ വർഷം ഡിസംബറിൽ ഇത് 1,420 ഡോളറിലേക്ക് ഉയർന്നു. 2015 ജനുവരി ആയപ്പോഴേക്കും നിരക്ക് 1,188 ഡോളറിലേക്ക് എത്തി. ഡിസംബറിൽ ഇത് 1,060 ലേക്ക് ഇടിയുകയും ചെയ്തിരുന്നു. പിന്നീട് 2020 ജനുവരിയോടെ നിരക്ക് 1,528 ഡോളറിലേക്ക് വീണ്ടും കുതിച്ചുകയറി. 

2010 ൽ അമേരിക്കൻ ഡോളറിനെതിരെ രൂപയുട‌െ മൂല്യം 45.73 രൂപയായിരുന്നു. 2015 ആയപ്പോഴേക്കും വിനിമയ നിരക്കിൽ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി, നിരക്ക് 75 ന് മുകളിലേക്ക് പോയി. 2018 ആയപ്പോഴേക്കും മൂല്യത്തിൽ രൂപ മെച്ചപ്പെട്ടു. വിനിമയ മൂല്യം 64 ലേക്ക് എത്തി. എന്നാൽ, കൊറോണ പ്രതിസന്ധികൾ പിന്നാലെ നിലവിൽ വീണ്ടും രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും 75 ന് താഴേക്ക് ഇടിഞ്ഞു. 
 

click me!