സ്വർണത്തിന്റെ ഓൺലൈൻ വ്യാപാരം പൊടിപൊടിക്കുന്നു; റെക്കോർഡ് തകർത്ത് മുന്നേറി സ്വർണ വില !

By Anoop PillaiFirst Published Apr 11, 2020, 3:16 PM IST
Highlights

കൊവിഡ് -19 ന്റെ പശ്ചാത്തലത്തലുളള ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിലെ ജ്വല്ലറികളെല്ലാം നിലവിൽ അടഞ്ഞുകിടക്കുകയാണ്.  

കോവിഡ് 19 ഭീതിയിൽ ആഗോള വിപണികളെല്ലാം നിശ്ചലമായി, സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരിതത്തിലേക്ക്‌ നീങ്ങുമ്പോഴും സ്വർണ വില ഉയരങ്ങളിലേക്ക് കയറുകയാണ്. മൾട്ടി കമ്മോഡിറ്റിസ് എക്സേഞ്ച് (MCX) വഴി ഓൺലൈൻ വ്യാപാരം മാത്രമാണ് ഇപ്പോൾ ലോകമെമ്പാടും നടക്കുന്നത്. ഓൺലൈൻ വ്യാപാരം വിപണിയിൽ പൊടിപൊടിക്കുകയാണ് ! ഡീമാറ്റ് അക്കൗണ്ട് ഉള്ള ആർക്കും ചെയ്യാവുന്നതാണ് ഓൺലൈൻ വ്യാപാരം.

വൻകിട നിക്ഷേപകർ ഉൾപ്പെടയുള്ളവർ നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ വ്യാപാരമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം.
വില ഉയരുമ്പോൾ ലാഭമെടുത്ത് താൽക്കാലികമായി നിക്ഷേപകർ പിൻവലിയുകയും, വില കുറയുമ്പോൾ വീണ്ടും നിക്ഷേപിക്കുകയും ചെയ്ത് ലാഭമെടുക്കുന്ന പ്രവണത വിപണിയിൽ തുടരുകയാണ്. ഇത് വരും ദിവസങ്ങളിൽ കൂടി വരുമെന്നാണ് വിപണി വിദ​ഗ്ധർ പറയുന്നത്. 

അന്താരാഷ്ട്ര വില ടോയ് ഔൺസിന് 1690 ഡോളറും രൂപയുടെ വിനിമയ നിരക്ക് 76.16 മാണിപ്പോൾ. വിപണികളില്ലാത്തതിനാലും, ബാങ്ക് നിരക്കോ, മുംബൈ മാർക്കറ്റ് വില നിലവാരമോ ലഭ്യമല്ലാത്ത സാഹചര്യത്തിലും സ്വർണത്തിന്റെ കൃത്യമായ വില നിശ്ചയിക്കാൻ കഴിയുന്നില്ല. ഇന്ന് സ്വർണത്തിന് കേരളത്തിലെ നിരക്ക് 50 രൂപ ഉയർന്ന് ​ഗ്രാമിന് 4,150 രൂപയിലേക്ക് എത്തിയിരുന്നു. പവന് വില 33,200 രൂപയാണ്. സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

കൊവിഡ് -19 ന്റെ പശ്ചാത്തലത്തലുളള ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിലെ ജ്വല്ലറികളെല്ലാം നിലവിൽ അടഞ്ഞുകിടക്കുകയാണ്.  

"സ്വർണ വില പ്രവചനാതീതമായി ഈ കൊവിഡ് കാലത്ത് മുന്നോട്ടു കുതിക്കുക തന്നെയാണ്. സമ്പൂർണ അടച്ചിടലിന് ശേഷം വിപണികൾ തുറക്കുമ്പോൾ മഞ്ഞലോഹത്തിന് റെക്കോർഡ് വില തന്നെയാകാനാണ് സാധ്യത", ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

കേരളത്തിൽ തുടർന്നേക്കാവുന്ന നിയന്ത്രണങ്ങളിൽ നിന്നും സ്വർണ വ്യാപാര മേഖലയെ ഒഴിവാക്കണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജനങ്ങളുടെ സാമ്പത്തിക ദുരിതമോചനത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാത്തിടത്തോളം, സ്വർണം വിറ്റ് അത്യാവശ്യകാര്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സ്വർണ വ്യാപാരശാലകൾ തുറന്നു പ്രവർത്തിക്കേണ്ടതാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. 
 

click me!