Latest Videos

പ്രതിഷേധം ശക്തമാകുന്നു, ചൈനീസ് ഉൽപ്പന്നങ്ങളുടെ വിപണി വിഹിതം കുറയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ

By Web TeamFirst Published Jun 20, 2020, 8:43 PM IST
Highlights

മറ്റൊരു ദേശീയ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ചൈനീസ് ചരക്കുകളുടെ ബഹിഷ്ക്കരത്തിന് കൂടുതൽ പ്രചാരണം നൽകാനായി 'ഭാരതീയ സമാൻ-ഹമാര അഭിമാൻ' എന്ന പേരിൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു.

ദില്ലി: ചൈനീസ് ചരക്കുകൾ ബഹിഷ്കരിക്കാനുള്ള രാജ്യവ്യാപക പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. ചൈനീസ് നിർമിത വസ്തുക്കളുടെ വിൽപ്പന നിയന്ത്രിക്കാൻ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് വ്യാപാരി സംഘടനകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

ചൈനയിൽ നിന്നുള്ള മൊത്തം ഇറക്കുമതിയിൽ, ചില്ലറ വ്യാപാര മേഖലയിലേക്ക് എത്തുന്ന ഉൽപ്പന്നങ്ങളുടെ ഏകദേശം മൂല്യം 17 ബില്യൺ യുഎസ് ഡോളറാണ്. ഇതിൽ കൂടുതലും കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, മൊബൈൽ, ഇലക്ട്രിക്, ഇലക്ട്രോണിക് വസ്തുക്കൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവയാണ് ഉൾപ്പെടുന്നത്. 

"ചൈനീസ് ഉൽപ്പന്നങ്ങളു‌ടെ വിഹിതം കുറയ്ക്കാനും പുതിയ ഓർഡറുകൾ നൽകുന്നത് ഒഴിവാക്കാനും ഞങ്ങൾ അംഗങ്ങളെ ഉപദേശിക്കുന്നു. ചൈനീസ് ഉൽ‌പ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ഇ-കൊമേഴ്‌സ് കമ്പനികളെ നിയന്ത്രിക്കാനും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, ” ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ വ്യാപർ മണ്ഡൽ അസോസിയേഷൻ ജനറൽ സെക്രട്ടറി വി കെ ബൻസൽ പറഞ്ഞു.

ചൈനീസ് ചരക്കുകളുടെ വ്യാപാരം പരമാവധി ഒഴിവാക്കാൻ അം​ഗങ്ങൾക്ക് നിർദ്ദേശം നൽകിയതായി കോൺഫെഡറേഷൻ ഓഫ് വെസ്റ്റ് ബംഗാൾ ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുശീൽ പോദ്ദാർ പറഞ്ഞു.

മറ്റൊരു ദേശീയ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ചൈനീസ് ചരക്കുകളുടെ ബഹിഷ്ക്കരത്തിന് കൂടുതൽ പ്രചാരണം നൽകാനായി 'ഭാരതീയ സമാൻ-ഹമാര അഭിമാൻ' എന്ന പേരിൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു.

3,000 ചൈനീസ് ഉൽ‌പ്പന്നങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന 450 ലധികവരുന്ന ചരക്ക് വിഭാ​ഗങ്ങളു‌ടെ പട്ടിക സിഎഐടി‌ പുറത്തിറക്കി. ചൈനയിലെ ഉൽ‌പന്നങ്ങൾ അംഗീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സെലിബ്രിറ്റികൾക്ക് സിഎഐടി ഒരു തുറന്ന കത്തും എഴുതിയിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിപണി വിഹിതത്തിൽ വലിയ ഇടിവുണ്ടാകുമെന്നാണ് വിപണി വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

click me!