കേന്ദ്ര ബജറ്റ് 2021: നിർമല സീതാരാമന്റെ ബജറ്റിൽ ചർച്ചയാകാൻ സാധ്യതയുളള അഞ്ച് പ്രധാന വിഷയങ്ങൾ

By Web TeamFirst Published Jan 31, 2021, 12:58 PM IST
Highlights

പകർച്ചവ്യാധി മൂലം ബാങ്കിംഗ് സമ്പ്രദായത്തിൽ നിഷ്ക്രിയ വായ്പകളുടെ കാര്യത്തിൽ കുത്തനെയുളള വർധനയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. കൊവിഡ് ധനകാര്യ പ്രതിസന്ധികളും സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. ആരോ​ഗ്യ സംരംക്ഷണവുമായി ബന്ധപ്പെട്ട് ചെലവിടൽ‌ വർധിപ്പിക്കാനും സർക്കാരിന്റെ സ്വകാര്യവത്കരണം വേ​ഗത്തിലാക്കാനുമുളള നടപടികൾ ബജറ്റിലുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 

ആരോഗ്യ സംരക്ഷണ ചെലവ്

അടുത്ത നാല് വർഷത്തിനുള്ളിൽ ആരോ​ഗ്യ മേഖലയിലെ ചെലവാക്കൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ നാല് ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ബജറ്റിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാധ്യതയുണ്ട്.

പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് നിലവിലെ വരുമാനത്തിന്റെ 1%, കോർപ്പറേറ്റ് നികുതി എന്നിവയിൽ നിന്ന് ആരോഗ്യനികുതി വർദ്ധിപ്പിക്കാനും സർക്കാരിന് കഴിയും.
 
സ്വകാര്യവൽക്കരണ ലക്ഷ്യങ്ങൾ

ഊർജ്ജം, ഖനനം, ബാങ്കിംഗ് എന്നിവയിലെ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിലൂടെയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പോലുള്ള വൻകിട കമ്പനികളുടെ ഓഹരി വിൽക്കുന്നതിൽ നിന്നും 40 ബില്യൺ ഡോളർ സമാഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യ‌ം നേടിയെടുക്കാനുളള നയ നടപടികൾ ബജറ്റിലുണ്ടായേക്കും. 

ബാഡ് ബാങ്ക്

പകർച്ചവ്യാധി മൂലം ബാങ്കിംഗ് സമ്പ്രദായത്തിൽ നിഷ്ക്രിയ വായ്പകളുടെ കാര്യത്തിൽ കുത്തനെയുളള വർധനയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
 
സമ്പദ് വ്യവസ്ഥയിൽ വായ്പ വർദ്ധിപ്പിക്കുന്നതിനും പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിൽക്കുന്നതിനും മുമ്പ് അവയുടെ മൂല്യനിർണ്ണയം മെച്ചപ്പെടുത്തുന്നതിനെ ലക്ഷ്യമിട്ട്, സർക്കാരിന് ഒടുവിൽ "ബാഡ് ബാങ്ക്" സൃഷ്ടിക്കാനുളള നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊതുമേഖല ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികൾ കൈകാര്യം ചെയ്യാനും കുറയ്ക്കാനും ബാഡ് ബാങ്ക്  രൂപീകരണത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പൊതുമേഖല ബാങ്കുകളുടെ പ്രകടനം മെച്ചപ്പെടുത്താനും നടപടികൾ സഹായിക്കും. 

വികസന ധനകാര്യ സ്ഥാപനം

രാജ്യത്ത് 1.02 ട്രില്യൺ ഡോളർ വിലമതിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാൽ, വരുമാന പരിമിതികളും ബാങ്കുകളുടെ വായ്പാ പുസ്തകങ്ങളും കണക്കിലെടുക്കുമ്പോൾ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നത് ഒരു വെല്ലുവിളിയാകാം. ഗ്രീൻ ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നതിനായി നിർമല സീതാരാമൻ ഒരു വികസന ധനകാര്യ സ്ഥാപനത്തെ ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

ഇറക്കുമതി തീരുവ

സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 50 ലധികം ഇനങ്ങളിൽ ഇറക്കുമതി തീരുവ 5 ശതമാനം മുതൽ10 ശതമാനം വരെ ഉയർത്തുന്നത് സർക്കാർ പരിഗണിക്കുന്നു. ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള മോദിയുടെ "ആത്മ നിർഭർ ഭാരത്" കാമ്പയിനിന്റെ ഭാഗമാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കം.

click me!