ആരോ​ഗ്യ രം​ഗത്തെ ചെലവിടൽ ഇരട്ടിയാക്കും, പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ

By Web TeamFirst Published Jan 26, 2021, 9:19 PM IST
Highlights

1.06 കോടി കൊറോണ വൈറസ് കേസുകൾ ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് അമേരിക്കയ്ക്ക് ശേഷമുളള ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്.

ദില്ലി: വരുന്ന നാല് വർഷത്തിനുള്ളിൽ ആരോ​ഗ്യ മേഖലയിലെ ചെലവിടൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ നാല് ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുളള പ്രഖ്യാപനങ്ങൾ വരുന്ന കേന്ദ്ര ബജറ്റിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. അടുത്ത സാമ്പത്തിക വർഷത്തിൽ സർക്കാർ ആരോഗ്യ മേഖലയ്ക്കായുളള ചെലവിടൽ ഇരട്ടിയാക്കുമെന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിക്ക് ശേഷം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ സമ​ഗ്ര വികസനത്തിനായുളള പദ്ധതികളുണ്ടാകുമെന്നാണ് സൂചന.

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ സർക്കാർ ആരോഗ്യ ചെലവ് 1.2-1.3 ലക്ഷം കോടി (16.46- 17.83 ബില്യൺ ഡോളർ) ആയി ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കിയതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ധനമന്ത്രി നിർമല സിതാരാമൻ അവതരിപ്പിക്കുമ്പോൾ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കും. പദ്ധതിയുടെ പേര് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. 

പതിറ്റാണ്ടുകളായി ഉയർന്ന വളർച്ച നിരക്ക് പ്രകടിപ്പിച്ച രാജ്യം ആരോഗ്യ സംരക്ഷണത്തിനായി ചെലവിടുന്നത് ജിഡിപിയുടെ തുച്ഛമായ 1.3 ശതമാനം മാത്രമാണ്, ഇത് ബ്രിക്സ് രാജ്യങ്ങളെക്കാളും വികസിത രാജ്യങ്ങളെക്കാളും താഴെയാണ്.

രാജ്യത്തെ താൽക്കാലിക കൊവിഡ് കെയർ സെന്ററുകളും പല ആശുപത്രികളും കിടക്കകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ആവശ്യം നിറവേറ്റാൻ പാടുപെടുകയാണ്. 1.06 കോടി കൊറോണ വൈറസ് കേസുകൾ ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് അമേരിക്കയ്ക്ക് ശേഷമുളള ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്.

ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രം​ഗത്തെ ചെലവിടൽ ജിഡിപിയുടെ നാല് ശതമാനത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത നാലുവർഷത്തെ ടാർ​ഗറ്റ് ചെയ്തുളള ആരോഗ്യ ബജറ്റ് പദ്ധതി ധനമന്ത്രി പുറത്തിറക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ പദ്ധതിക്കായി നിലവിലെ വരുമാനത്തിന്റെ ഒരു ശതമാനത്തിൽ നിന്നും കോർപ്പറേറ്റ് നികുതിയിൽ നിന്നും ധന സമാഹരണം നടത്താനാണ് സർക്കാർ ആലോചന.


 

click me!