ദില്ലി:പൊതുമേഖല എയര്‍ലൈന്‍ കന്പനിയായ എയര്‍ഇന്ത്യയെ ഏറ്റെടുക്കുവാന്‍ നാല് സ്വകാര്യ എയര്‍ലൈന്‍ കന്പനികള്‍ രംഗത്തുണ്ടെന്ന് ഏവിയേഷന്‍ കണ്‍സല്‍ട്ടിംഗ് കന്പനിയായ കാപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെറ്റ് എയര്‍വേഴ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര എയര്‍ലൈന്‍സ് എന്നീ സ്വകാര്യ എയര്‍ലൈന്‍ കന്പനികളാണ് എയര്‍ഇന്ത്യയെ ഏറ്റെടുക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുള്ളത്.
ഏറ്റെടുക്കാനുള്ള താത്പര്യം അറിയിച്ചു കൊണ്ട് ഇന്‍ഡിഗോ മാത്രമാണ് ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടുള്ളത്. ടാറ്റ ഗ്രൂപ്പിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും തുല്യപങ്കാളിത്തമുള്ള വിസ്താര എയര്‍ലൈന്‍സാണ് ഇടപാടില്‍ താത്പര്യം അറിയിച്ച മറ്റൊരു കന്പനി.
വിറ്റൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എയര്‍ലൈന്‍ രംഗത്ത് എയര്‍ഇന്ത്യയുടെ വളര്‍ച്ച തുടരുമെന്നാണ് കാപയുടെ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. അടുത്ത വര്‍ഷത്തോടെ എയര്‍ഇന്ത്യ യാത്രക്കാരുടെ എണ്ണം ഒന്നരക്കോടി കവിയുമെന്ന് കാപ പറയുന്നു.
2018 മാര്‍ച്ചില്‍ അവസാനിക്കുമെന്ന സാന്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വ്യോമയാന രംഗം 35 കോടി വരെ നഷ്ടം നേരിട്ടേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്‍ഡിഗോ,സ്പൈസ് ജെറ്റ്, ഗോ എയര്‍, ജെറ്റ് എയര്‍വേഴ്സ് എന്നിവര്‍ ലാഭം നേടുന്പോള്‍ എയര്‍ഏഷ്യ,വിസ്താര എന്നീ കന്പനികളാവും നഷ്ടടത്തിലാവുക.