വണ്ടിപ്പെരിയാര്‍: ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫോണ്‍ ചെയ്ത്, എ.ടി.എം വിവരങ്ങള്‍ മനസ്സിലാക്കി അങ്കണവാടി ടീച്ചറിന്റെ പണം തട്ടിയതായി പരാതി. വണ്ടിപ്പെരിയാര്‍ സ്വദേശിനി ഷീബക്കാണ് 39,000 രൂപ നഷ്ടമായത്
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഷീബയുടെ ഫോണിലേക്ക് രാവിലെ 10.30ഓടു കൂടി ഒരു ഫോൺ കോൾ എത്തി. ഇളയ പെൺകുട്ടിയാണ് ഫോൺ എടുത്തത്. സംസാരം ഇഗ്ലീഷിലായതിനാൽ പ്ലസ് വൺ വിദ്യാർത്ഥിയായ ജേഷ്ഠന് സഹോദരി ഫോൺ കൈമാറി. എസ്.ബി.ഐ.യുടെ എറണാകുളത്തെ ഹെഡ് ഓഫീസിൽ നിന്നുമാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ചു. ആധാറുമായി ലിങ്ക് ചെയ്യാനാണെന്നും ഇല്ലാത്ത പക്ഷം അക്കൗണ്ട് ക്യാൻസലാവുമെന്നും പറഞ്ഞു. ആധാര്‍ നമ്പറും ചോദിച്ചു. നമ്പർ കൈമാറിയതോടെ എ.ടി.എം.കാർഡിലെ പിൻഭാഗത്തെ നമ്പർ ചോദിച്ചു. രഹസ്യകോഡ് ലഭിച്ചതോടെ കൂടുതൽ ചോദ്യങ്ങൾക്ക് മുൻപ് തന്നെ ഫോൺ ബന്ധം വിശ്ചേദിക്കുകയും ചെയ്തു. പിന്നീട് രണ്ട് തവണകളിലായി 39,000 രൂപ അക്കൗണ്ടിൽ നിന്നും പിന്‍വലിച്ചെന്ന് ഫോണിൽ മെസേജ് വന്നതോടെയാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. കഴിഞ്ഞ ദിവസം എസ്.ബി.ഐയുടെ വണ്ടിപ്പെരിയാര്‍ ശാഖയിലും പോലീസ് സ്റ്റേഷനിലും ഇവർ പരാതി നൽകി.