ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 6.7 ശതമാനമായി കുറഞ്ഞു. 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്. ജനുവരി–മാർച്ചിൽ 6.8 ശതമാനമായിരുന്നു. ഈ വർഷം ജിഡിപി 6.5 ശതമാനം എത്തണമെന്നാണ് ചൈനീസ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. വര്‍ധിക്കുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കാനായിരുന്നു തീരുമാനം. ആഭ്യന്തര വളര്‍ച്ചാ നിരക്ക് നല്ല സൂചനകളാണു നൽകുന്നത്. കഴിഞ്ഞവർഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ചൈന 6.8 ശതമാനം വളര്‍ച്ചയാണ് നേടിയത്.
അതേ സമയം അമേരിക്കയുമായുള്ള വ്യാപാരയുദ്ധം അരിയും, മരുന്നും മുടക്കാതിരിക്കാന്‍ ഇന്ത്യന്‍ സഹായം ചൈന തേടിയതായി സൂചനയുണ്ട്. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ചൈന എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അരി ഇറക്കുമതിക്ക് മുന്നോടിയായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും രഹസ്യമായാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തി അരിയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കിയത്. അരിക്കു പുറമേ ഇന്ത്യയില്‍നിന്ന് പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. ലോകത്ത് അരിയും പഞ്ചസാരയും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ചൈന. അരി കയറ്റുമതിയില്‍ ലോകത്ത് മുന്നിൽ ഇപ്പോള്‍ ഇന്ത്യയാണ്.