ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി

By Web TeamFirst Published Feb 6, 2019, 4:22 PM IST
Highlights

ക്രിപ്റ്റോകറന്‍സിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്വാട്രികയുടെ പാസ്‍വേഡ് അറിയാവുന്ന ഏക വ്യക്തി മരിച്ചുപോയ കോട്ടണ്‍ മാത്രമാണ്. ഇതോടെ ക്രിപ്റ്റോകറന്‍സി നിക്ഷേപം പിന്‍വലിക്കാനോ മാറ്റം വരുത്താനോ മറ്റാര്‍ക്കും സാധിക്കാത്ത സ്ഥിതി വന്നു. മുപ്പത് വയസ്സുകാരനായ കോട്ടണ്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ക്രോണ്‍സ് രോഗം ബാധിച്ച് മരിച്ചത്. 

ദില്ലി: ക്രിപ്റ്റോകറന്‍സിയില്‍ ഏകദേശം 180 മില്യണ്‍ കനേഡിയന്‍ ഡോളര്‍ (13.721 കോടി യുഎസ് ഡോളര്‍) ഉടമയുടെ മരണത്തെ തുടര്‍ന്ന് കൈകാര്യം ചെയ്യാന്‍ കഴിയാതെ കുടങ്ങിക്കിടക്കുന്നു. കനേഡിയന്‍ ക്രിപ്റ്റോകറന്‍സി ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്വാട്രികയുടെ ഉടമയായ ജെറാള്‍ഡ് കോട്ടണ്‍ ഡിസംബറില്‍ ഇന്ത്യയില്‍ വച്ച് മരിച്ചതിനെ തുടര്‍ന്നാണ് പണം കൈകാര്യം ചെയ്യാന്‍ കഴിയാതെ നിക്ഷേപകര്‍ പ്രതിസന്ധിയിലായത്. 

ക്രിപ്റ്റോകറന്‍സിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്വാട്രികയുടെ പാസ്‍വേഡ് അറിയാവുന്ന ഏക വ്യക്തി മരിച്ചുപോയ കോട്ടണ്‍ മാത്രമാണ്. ഇതോടെ ക്രിപ്റ്റോകറന്‍സി നിക്ഷേപം പിന്‍വലിക്കാനോ മാറ്റം വരുത്താനോ മറ്റാര്‍ക്കും സാധിക്കാത്ത സ്ഥിതി വന്നു. മുപ്പത് വയസ്സുകാരനായ കോട്ടണ്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ക്രോണ്‍സ് രോഗം ബാധിച്ച് മരിച്ചത്. 

ക്വാട്രികയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസം കോട്ടന്‍റെ മരണ വിവരം പുറം ലോകം അറിഞ്ഞത്. ഇന്ത്യയിലെ ഒരു അനാഥ മന്ദിരത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ബിറ്റ്കോയിന്‍, ലൈറ്റ്കോയിന്‍, എത്തൂറിയം തുടങ്ങിയ ക്രിപ്റ്റോകറന്‍സികളുടെ സുഗമമായ വ്യാപാരമാണ് ക്വാട്രികയിലൂടെ നിക്ഷേപകര്‍ നടത്തിയിരുന്നത്. 

ക്വാട്രികയില്‍ 363,000 രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഭാഗത്ത് നിന്ന് കോട്ടന്‍റെ ഭാര്യ ജെന്നിഫര്‍ റോബര്‍ട്ട്സണ്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. കോട്ടന്‍റെ പ്രധാന കമ്പ്യൂട്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയും എന്നാണ് ജെന്നിഫര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വിശദീകരിക്കുന്നത്. അദ്ദേഹം മരിച്ചതോടെ പ്ലാറ്റ്ഫോമില്‍ നിക്ഷേപിച്ചേക്കുന്ന 180 മില്യണ്‍ കനേഡിയന്‍ ഡോളര്‍ ക്രിപ്റ്റോകറന്‍സി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും ജെന്നിഫര്‍ വിശദീകരിക്കുന്നു. 
 

click me!