
ഹൈദരാബാദ്: നോട്ട് അസാധുവാക്കലിന്‍റെ നേട്ടമായി സർക്കാർ പ്രഖ്യാപിച്ച കറൻസി രഹിത ഗ്രാമങ്ങളിൽ നോട്ടിടപാട് തിരിച്ചെത്തുന്നു. ഇടപാടുകൾക്ക് പണമീടാക്കിയതും സാങ്കേതിക സൗകര്യങ്ങളുടെ അഭാവവുമാണ് ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് പിന്തിരിയാൻ ഈ ഗ്രാമങ്ങളിലുളളവരെ പ്രേരിപ്പിക്കുന്നത്.
ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുളള ഇബ്രാഹിംപൂരിൽ കഴിഞ്ഞ ഏപ്രിൽ മാസം വരെ കറന്‍സിരഹിത ഇടപാട് സജീവമായിരുന്നു. പെട്ടിക്കട മുതൽ റേഷൻ കടവരെ കാർഡ് ഉപയോഗിച്ചല്ലാതെ വേറെ പണമിടപാടില്ലായിരുന്നു. ആന്ധ്രാ ബാങ്ക് സഹായത്തോടെ സ്വൈപ്പിങ് മെഷീനുകളെത്തിച്ച് ഇടപാട് തുടങ്ങി. എന്നാല്‍ ഇപ്പോൾ ഇബ്രാഹിംപൂരിലെ കാഴ്ചകള്‍ മാറി. കടകളിൽ നോട്ടുമായെത്തുന്നവരെയാണ് കാണുന്നത്. സ്വൈപ്പിങ് മെഷീനൊന്നും കാണാനില്ല. എല്ലാം തിരിച്ചേൽപ്പിച്ചെന്ന് കച്ചവടക്കാര്‍ പറയുന്നു. ആദ്യ മൂന്ന് മാസം സർവീസ് ചാർജില്ലായിരുന്നു. പിന്നെ ബാങ്കുകൾ പിഴിയാൻ തുടങ്ങിയതോടെ നിവൃത്തിയില്ലാതായി. മാസം സർവീസ് ചാർജായി 1400 രൂപ കൊടുക്കേണ്ടി വരുമ്പോൾ ലാഭമൊന്നുമുണ്ടാവില്ലെന്നും അതിനാല്‍ സ്വൈപ്പിങ് മെഷീൻ തിരിച്ചുനൽകിയെന്ന് കച്ചവടക്കാര്‍ പറയുന്നു.
പി ഒ എസ് ഇല്ലാതായെങ്കിലും ഭീം ആപ്പ് ഉപയോഗിച്ചുളള ഇടപാടുകൾ തുടങ്ങിയിട്ടുണ്ടെന്നും തങ്ങളുടേത് ഇപ്പോഴും കറൻസി ഇടപാട് തീരെ ഇല്ലാത്ത ഗ്രാമം ആണെന്നുമാണ് ഇബ്രാഹിംപൂർ ഗ്രാമമുഖ്യൻ പറയുന്നത്. ഇബ്രാഹിംപൂരിനെപ്പോലെ മധ്യപ്രദേശിലെ ബധിരി, ഹരിയാനയിലെ ജതിപ്പൂർ, ഛത്തീസ്ഗഡിലെ ജറിജ തുടങ്ങിയ കറൻസി രഹിത ഗ്രാമങ്ങളും പേര് നിലനിർത്താനുളള പെടാപ്പാടിലാണ്. സാങ്കേതിക പ്രശ്നങ്ങളും മറ്റ് സ്ഥലങ്ങളുമായി നോട്ടിടപാട് നടത്തേണ്ടതിന്‍റെ അനിവാര്യതയുമാണ് ഇവയ്ക്ക് വെല്ലുവിളിയാകുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.