ചൊവ്വാഴ്ച്ചയും രക്ഷയില്ലാതെ രൂപ; വന്‍ ഇടിവ് നേരിട്ട് ഇന്ത്യന്‍ കറന്‍സി

By Web TeamFirst Published Sep 25, 2018, 11:37 AM IST
Highlights

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.63 എന്ന നിലയിലായിരുന്നു. ഇതുവരെ ഈ വര്‍ഷം അമേരിക്കന്‍ നാണയത്തിനെതിരായി 14 ശതമാനത്തിന്‍റെ ഇടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്. 

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് ഇന്നും ശുഭവാര്‍ത്തയില്ല. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് തുടരുന്നു. രാവിലെ ഡോളറിനെതിരെ 33 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 72.96 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇതോടെ ഡോളറിനെതിരെ 73 എന്ന സര്‍വ്വകാല താഴ്ന്ന നിരക്കിലേക്ക് രൂപ എത്തുമോ എന്ന് പോലും വിനിമയ വിപണി ഭയപ്പെട്ടു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 72.80 എന്ന നിലയിലാണ്. 

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.63 എന്ന നിലയിലായിരുന്നു. ഇതുവരെ ഈ വര്‍ഷം അമേരിക്കന്‍ നാണയത്തിനെതിരായി 14 ശതമാനത്തിന്‍റെ ഇടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്.  ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായ വര്‍ദ്ധനയാണ് രൂപയുടെ മൂല്യമിടിയാന്‍ മുഖ്യകാരണമായത്. 

ഒപെക് രാജ്യങ്ങള്‍ യുഎസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടില്ല എന്ന തോന്നല്‍ ആഗോള വിപണിയിലുണ്ടായതോടെ ക്രൂഡിന്‍റെ വില ബാരലിന് 80.69 എന്ന നിലയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ഡോളറാണ് എണ്ണവില വര്‍ദ്ധിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ രൂപയുടെ മൂല്യമിടിയില്‍ ചലനങ്ങളുണ്ടാക്കി. രാവിലെ വ്യാപാരത്തില്‍ സെന്‍സെക്സും നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. 2,000 കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് താരിഫ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചൈന 6,000 കോടി ഡോളര്‍ മൂല്യമുളള യുഎസ് ഇറക്കുമതിക്ക് കൂടി താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നതോടെ ഇറക്കുമതി വിപണിയിലുണ്ടായ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധനവാണ് രൂപയെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നത്. വ്യാപാര  യുദ്ധം കടുക്കുന്നതോടെ രൂപയുടെ മൂല്യത്തില്‍ ഇനിയും തകര്‍ച്ച നേരിടാന്‍ സാധ്യയുള്ളതായാണ് വിപണി നിരീക്ഷകരുടെ പക്ഷം.  

click me!