
ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെയും യു.എ.ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം ബാങ്ക് അക്കൗണ്ടുകളിലെ പണം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്ന തട്ടിപ്പുകള്‍ യു.എ.ഇയില്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ഇലക്ട്രോണിക് രീതിയിലുള്ള നിരവധി തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്റര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് പൊലീസിന്റെ ഔദ്ദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരണം തുടങ്ങി. പ്രമുഖ ബാങ്കുകളുടെ പേരും വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുക്കാര്‍ സന്ദേശം അയക്കുന്നത്. സമ്മാനങ്ങള്‍ ലഭിച്ചുവെന്നും ഇത് അക്കൗണ്ടിലേക്ക് അയക്കുന്നതിനായി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വേണമെന്നുമാണ് ആവശ്യപ്പെടാറുള്ളത്. ഇത്തരം സന്ദേശങ്ങളെ ഗൗരവമായെടുക്കണമെന്നും ഇങ്ങനെ പണം കിട്ടുമെന്ന് വിചാരിച്ച് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴുമുണ്ടെന്നും പൊലീസ് പറയുന്നു. ഇവരെ കബളിപ്പിച്ച് എളുപ്പത്തില്‍ പണം തട്ടാന്‍ തട്ടിപ്പുക്കാര്‍ക്ക് കഴിയും.
അക്കൗണ്ട് / കാര്‍ഡ് വിവരങ്ങള്‍, നെറ്റ് ബാങ്കിങ് പാസ്‍വേഡ്, എ.ടി.എം സി.വി.വി നമ്പര്‍, വണ്‍ ടൈം പാസ്‍വേഡുകള്‍ തുടങ്ങിയ വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ബാങ്കുകള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചോദിച്ച് വിളിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യുകയില്ലെന്നും അങ്ങനെ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ബാങ്കുകള്‍ ഇക്കാര്യങ്ങളില്‍ പ്രത്യേക ബോധവത്കരണം നല്‍കുന്നുണ്ട്. തട്ടിപ്പുകള്‍ നടന്ന സംഭവങ്ങളിലെല്ലാം പണം രാജ്യത്തിന് പുറത്തേക്കാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.