മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എല്ലാ മേഖലയെയും സ്വകാര്യവൽക്കരിക്കാനുള്ള ബ്ലൂ പ്രിന്റാണ് ബജറ്റെന്നും, മദ്യനികുതി കുറച്ചത് കൂടുതൽ ആളുകളെ മദ്യത്തിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കിഫ്‌ബി പദ്ധതികൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കേന്ദ്രത്തെ എതിർത്ത് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ലെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന ഒന്നും ബജറ്റിൽ ഇല്ല. റവന്യൂ കമ്മി കഴിഞ്ഞ വർഷം കുറവില്ലായിരുന്നു. മദ്യത്തിന്റെ കാര്യത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ പ്രസ്താവന മുഖ്യമന്ത്രിയിൽ നിന്നുണ്ടായി. പഴങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യത്തിന് വൈനിൻ്റെ നികുതി ആയിരുന്നു. നികുതി കുറയ്ക്കുന്നത് മൂലം സംസ്ഥാനത്തിന് വരുമാനം വരുമായിരിക്കും. പക്ഷേ കൂടുതൽ ആളുകളെ കെമിക്കൽ മദ്യത്തിലേക്ക് ആകർഷിക്കുന്നതിന് തുല്യമായിരിക്കും. യഥാർത്ഥത്തിൽ വിദേശമദ്യത്തിന് നികുതി കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ത്രീ സുരക്ഷാ പദ്ധതിയിൽ വിഹിതം കുറഞ്ഞു. ഖജനാവ് നിറയ്ക്കാൻ ഒന്നും കൊണ്ടുവന്നിട്ടില്ല. എല്ലാ മേഖലയെയും സ്വകാര്യവൽക്കരിക്കാനുള്ള ബ്ലൂ പ്രിന്റ് ആണ് ഈ ബജറ്റ്. കിഫ്‌ബിയിൽ നിന്ന് ഫണ്ട്‌ കൊടുത്താൽ അത് തിരിച്ചു കിട്ടും. കിഫ്‌ബിയുടെ കാര്യത്തിൽ അടിയന്തരമായി തീരുമാനം എടുക്കണം. കിഫ്‌ബി യുടെ കീഴിലുള്ള പദ്ധതികൾ പൂർത്തീകരിക്കാനും മുന്നോട്ടു കൊണ്ടുപോകാനും കൃത്യമായ രീതിയിൽ പ്രവർത്തനം നടത്തണം. കഴിഞ്ഞ ആറുമാസമായി ഒന്നും നടന്നില്ലെന്നും അതുതന്നെ പ്രതിസന്ധിയാണെന്നും ബാല​ഗോപാൽ പറഞ്ഞു.