ഒടുവില്‍ ചൈനയ്ക്ക് വന്‍ പണികിട്ടി, ഇനിയും അമേരിക്കയുമായി പോര് തുടര്‍ന്നാല്‍ സ്ഥിതി വഷളായേക്കും

By Web TeamFirst Published Jul 15, 2019, 3:48 PM IST
Highlights

'ആഗോള സമ്പദ്‍വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ട്. രാജ്യാതിര്‍ത്തിക്ക് പുറത്തുളള ചാഞ്ചാട്ടവും അനിശ്ചിതത്വവവും വളരുകയാണ്. ഇത് വളര്‍ച്ച നിരക്കിനെ ബാധിക്കുന്നുണ്ട്.' എന്‍ബിഎസ് വക്താവ് മാവോ ഷെങ് യോങ് പറയുന്നു.


ന്യൂയോര്‍ക്ക്: സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ചൈനീസ് വളര്‍ച്ച നിരക്കിന് ഇടിവ് നേരിട്ടു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചപാദമാണിത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയുടെ തളര്‍ച്ചയ്ക്ക് പ്രധാന കാരണം അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധമാണ്. 

വളര്‍ച്ച നിരക്ക് ഇടിഞ്ഞതോടെ അമേരിക്കയുമായി തുടരുന്ന വ്യാപാര യുദ്ധത്തില്‍ തിരിച്ചടി കൊടുക്കാന്‍ ചൈനയ്ക്ക് കഴിയാതെ വരും. ചൈനീസ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 6.2 ശതമാനമാണ് വളര്‍ച്ച നിരക്ക്. ഇത് ഒന്നാം പാദത്തില്‍ 6.4 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.6 ശതമാനമായിരുന്നു. ചൈനീസ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം വളര്‍ച്ച നിരക്ക് ഈ വര്‍ഷം 6.0 മുതല്‍ 6.5 ശതമാനം വരെയായി കുറയും. 

ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് (എന്‍ബിഎസ്) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 'ആഗോള സമ്പദ്‍വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ട്. രാജ്യാതിര്‍ത്തിക്ക് പുറത്തുളള ചാഞ്ചാട്ടവും അനിശ്ചിതത്വവവും വളരുകയാണ്. ഇത് വളര്‍ച്ച നിരക്കിനെ ബാധിക്കുന്നുണ്ട്.' എന്‍ബിഎസ് വക്താവ് മാവോ ഷെങ് യോങ് പറയുന്നു. ഇതോടെ അമേരിക്കയുമായി ഇനിയും പോര് തുടര്‍ന്നാല്‍ ചൈനീസ് സാമ്പദ്‍വ്യവസ്ഥയില്‍ പ്രതിസന്ധി കനത്തേക്കും. 
 

click me!