കമ്പനിയുടെ ഡയറക്ടര്‍ ആകണോ?, പഠിച്ച് പരീക്ഷ പാസാകണമെന്ന് മോദി സര്‍ക്കാര്‍: പരീക്ഷ ഈ രീതിയില്‍

By Web TeamFirst Published Jun 13, 2019, 3:25 PM IST
Highlights

രാജ്യത്തെ കമ്പനികളുമായി ബന്ധപ്പെട്ട് നടക്കുന്ന വായ്പ തട്ടിപ്പ്, ഭരണതലത്തിലെ പ്രതിസന്ധികള്‍, മാനേജ്മെന്‍റ് തലത്തില്‍ നടക്കുന്ന അധാര്‍മിക പ്രവണതകള്‍, കഴിവില്ലായ്മ, അഴിമതി തുടങ്ങിയവയില്‍ നിന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ മുക്തമാക്കുകയാണ് കമ്പനികാര്യ മന്ത്രാലയത്തിന്‍റെ ലക്ഷ്യം. 


രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയില്‍ കടക്കെണിയും പ്രതിസന്ധിയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിതനാകാന്‍ ഇനി മുതല്‍ പരീക്ഷ പാസാകണം. കമ്പനികാര്യ മന്ത്രാലയമാണ് പുതിയ പരിഷ്കരണം കൊണ്ടുവരുന്നത്. 

രാജ്യത്തെ കമ്പനികളുമായി ബന്ധപ്പെട്ട് നടക്കുന്ന വായ്പ തട്ടിപ്പ്, ഭരണതലത്തിലെ പ്രതിസന്ധികള്‍, മാനേജ്മെന്‍റ് തലത്തില്‍ നടക്കുന്ന അധാര്‍മിക പ്രവണതകള്‍, കഴിവില്ലായ്മ, അഴിമതി തുടങ്ങിയവയില്‍ നിന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ മുക്തമാക്കുകയാണ് കമ്പനികാര്യ മന്ത്രാലയത്തിന്‍റെ ലക്ഷ്യം. സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് കമ്പനിക്കുള്ളില്‍ അമിതമായ ഉത്തരവാദിത്തങ്ങളില്ല എന്ന തോന്നല്‍ തിരുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കോര്‍പ്പറേറ്റ് അറിവ് അവര്‍ക്ക് നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം, അവരുടെ ഉത്തരവാദിത്തങ്ങള്‍, ചുമതലകള്‍ എന്നിവ മനസ്സിലാക്കിക്കൊടുക്കണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനികാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഓണ്‍ലൈന്‍ രീതിയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷയുടെ സിലബസില്‍ ഇന്ത്യന്‍ കമ്പനി ലോ, എത്തിക്സ്, മൂലധന വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും പാഠങ്ങളും തുടങ്ങിയവയാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കമ്പനികളുടെ ഡയറക്ടര്‍മാരായി നിയമിതരാകുന്നവര്‍ക്ക് പരീക്ഷ പാസാകാന്‍ നിശ്ചിത സമയപരിധി അനുവദിക്കും. ആ സമയപരിധിക്കുള്ളില്‍ പരീക്ഷ പാസാകണം. ഇല്ലെങ്കില്‍ കമ്പനികാര്യ നിയമപ്രകാരം സ്ഥാനം നഷ്ടപ്പെടും. 

നിശ്ചിത കാലം കമ്പനിയുടെ ബോര്‍ഡില്‍ ഡയറക്ടര്‍മാരായി തുടരുന്നവര്‍ക്ക് പരീക്ഷയില്‍ നിന്ന് ഇളവ് അനുവദിക്കും. എന്നാല്‍, സര്‍ക്കാര്‍ രാജ്യത്തെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്കായി തയ്യാറാക്കുന്ന ഡേറ്റാ ബേസില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയിലെ കമ്പനികാര്യ നിയമങ്ങള്‍ അനുസരിച്ച് ലിസ്റ്റഡ് കമ്പനികളുടെ ബോര്‍ഡ് അംഗങ്ങളില്‍ മൂന്നില്‍ ഒന്ന് സ്വതന്ത്ര ഡയറക്ടമാരായിരിക്കണം. ഇവരുടെ പ്രവര്‍ത്തനം കമ്പനിയുടെ ഭരണനേതൃത്വത്തിന്‍റെ സ്വാധീനത്തിന് പുറത്തായിരിക്കണം, ന്യൂനപക്ഷ ഓഹരി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം.   

click me!