സാമൂഹിക രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി; കേരളത്തിന് നികുതി വിഹിതം കുറക്കാന്‍ കേന്ദ്രം കണ്ടെത്തിയ കാരണം

By Web TeamFirst Published Feb 2, 2020, 8:27 AM IST
Highlights

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാനമായ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നികുതി വിഹിതം കുറയാന്‍ കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു.

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കേന്ദ്രം കേരളത്തിന് നല്‍കേണ്ട കേരളത്തിന് നികുതി വിഹിതം കുറയാനുള്ള കാരണം, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമഗ്ര മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെന്ന് വിദഗ്ധര്‍. 17,872 കോടിയില്‍ നിന്ന് 15,236 കോടിയായാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ നികുതി വിഹിതം കുറച്ചത്. കേരളത്തിന് നികുതി വിഹിതം കുറയാനുള്ള കാരണമായി കേന്ദ്രം വിലയിരുത്തിയത് കേരളം കൈവരിച്ച നേട്ടങ്ങളാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മുന്‍ ബജറ്റുകളില്‍ നികുതി വിഹിതം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കുറി ഈ രീതിയില്‍ നിന്ന് മാറ്റം വരുത്തി, ഓരോ സംസ്ഥാനങ്ങളുടെയും സാമൂഹിക രംഗത്തെ വളര്‍ച്ച കൂടി കേന്ദ്രം പരിഗണിച്ചു. ധനകാര്യ കമ്മീഷനാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. 12ാം ധനകാര്യ കമ്മീഷന്‍ പ്രകാരം 1971 മുതല്‍ അവസാന ധനകാര്യ വരെ ജനസംഖ്യ അടിസ്ഥാനത്തിലാണ് നികുതി വിഹിതം തീരുമാനിച്ചത്.

1971-2011 കാലയളവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ജനസംഖ്യയില്‍ വലിയ രീതിയില്‍ വളര്‍ച്ചയുണ്ടായി. അതേസമയം, കേരളത്തിന്‍റെ ജനസംഖ്യ വളര്‍ച്ചാനിരക്ക് താരതമ്യേന കുറവായിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യ വിഹിതം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍. അതുകൊണ്ട് തന്നെ അവരുടെ നികുതി വിഹിതത്തില്‍ വര്‍ധനയുണ്ടായി. എന്നാല്‍, കേരളത്തിന്‍റെ വിഹിതം 2.5 ശതമാനത്തില്‍ നിന്ന് 1.93 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാനമായ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും നികുതി വിഹിതം കുറയാന്‍ കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വ ശിക്ഷ അഭിയാന്‍ പ്രകാരം പുതിയ സ്കൂളുകള്‍ തുറക്കാന്‍ കേരളത്തിന് 413 കോടി അനുവദിച്ചു. എന്നാല്‍, 206 കോടി(49.84%) മാത്രമേ കേരളത്തിന് ചെലവാക്കാനായുള്ളൂ. അതേസമയം തമിഴ്നാട്, മധ്യപ്രദേശ്, ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 100 ശതമാനവും ചെലവഴിച്ചു. 1990 മുതല്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണിതെന്നും പറയുന്നു.

തൊഴിലുറപ്പ് പദ്ധതിയൊഴികെയുള്ള പദ്ധതികളിലെല്ലാം കേരളത്തിനുള്ള വിഹിതം കുറയുന്നത് പ്രകടമാണ്. സമഗ്ര ശിക്ഷ, ദേശീയ ആരോഗ്യ ദൗത്യം, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി എന്നിവയിലെല്ലാം കേരളത്തിനുള്ള വിഹിതം കുറവാണ്. ജനസാന്ദ്രതയും ഉയര്‍ന്ന ഭൂമിവിലയും പാരിസ്ഥിതിക അവബോധവും കേരളത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സമായും കേന്ദ്രം വിലയിരുത്തുന്നു. 
 

click me!