നാസയ്ക്ക് ചന്ദ്രനില്‍ പോകാന്‍ വേണം ഇന്ത്യന്‍ കമ്പനിയുടെ 'ഡിസൈന്‍' !

Published : Jun 05, 2019, 04:33 PM ISTUpdated : Jun 05, 2019, 04:47 PM IST
നാസയ്ക്ക് ചന്ദ്രനില്‍ പോകാന്‍ വേണം ഇന്ത്യന്‍ കമ്പനിയുടെ 'ഡിസൈന്‍' !

Synopsis

ഇതില്‍ ഓര്‍ബിറ്റ് ബിയോണ്‍ഡിന്‍റെ വാഹന നിര്‍മാണ ദൗത്യമാകും ആദ്യം പൂര്‍ത്തിയാകുക. ഓര്‍ബിറ്റ് ബിയോണ്ടും നാസയുമായുളള കരാര്‍ പ്രകാരം 2020 സെപ്റ്റംബറില്‍ വാഹനത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കണം. നാസയുടെ കൊമേഴ്ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സിഎല്‍പിഎസ്) പ്രോഗ്രാമില്‍ പങ്കെടുത്ത ഒന്‍പത് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഓര്‍ബിറ്റ് ബിയോണ്‍ഡ്.  

21 -ാം നൂറ്റാണ്ടിലെ നാസയുടെ ചന്ദ്ര ദൗത്യത്തിനുളള ആദ്യ പര്യവേക്ഷണ വാഹനത്തിന്‍റെ ഡിസൈനും നിര്‍മാണവും നടക്കുക ഇന്ത്യയിലാകും. പര്യവേക്ഷണ വാഹനത്തിന്‍റെ നിര്‍മാണത്തിന് പുറം കരാര്‍ നല്‍കാനുളള നാസയുടെ തീരുമാനമാണ് നിര്‍മാണകരാര്‍ ഇന്ത്യന്‍ കമ്പനിക്ക് ലഭിക്കാനിടയാക്കിയത്. നാസ 25 കോടി ഡോളറിനാണ് ചന്ദ്രനിലേക്കുളള യാത്ര ദൗത്യവാഹനം വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കാനും റോബോട്ടുകളെ ചന്ദ്രനിലേക്ക് അയക്കാനുളള പ്രാഥമിക പരീക്ഷണ പരിപാടികള്‍ക്കുമാണ് നാസ ലക്ഷ്യമിടുന്നത്. മൊത്തം മൂന്ന് കമ്പനികള്‍ക്കാണ് നാസ പര്യവേക്ഷണ വാഹന നിര്‍മാണത്തിനുളള പുറംകരാര്‍ നല്‍കിയിരിക്കുന്നത്. ആസ്ട്രോബോട്ടിക്ക്, ഇന്‍റുറ്റീവ് മിഷ്യന്‍സ്, ഓര്‍ബിറ്റ് ബിയോണ്‍ഡ് എന്നീ കമ്പനികള്‍ക്കാണ് 2021 ലെ ചന്ദ്ര ദൗത്യത്തിനുളള കരാര്‍ ലഭിച്ചിരിക്കുന്നത്. 

ഇതില്‍ ഓര്‍ബിറ്റ് ബിയോണ്‍ഡിന്‍റെ വാഹന നിര്‍മാണ ദൗത്യമാകും ആദ്യം പൂര്‍ത്തിയാകുക. ഓര്‍ബിറ്റ് ബിയോണ്ടും നാസയുമായുളള കരാര്‍ പ്രകാരം 2020 സെപ്റ്റംബറില്‍ വാഹനത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കണം. ശേഷിക്കുന്ന രണ്ട് കമ്പനികള്‍ക്കും കരാര്‍ 2021 വരെയാണ്. നാസയുടെ കൊമേഴ്ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സിഎല്‍പിഎസ്) പ്രോഗ്രാമില്‍ പങ്കെടുത്ത ഒന്‍പത് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഓര്‍ബിറ്റ് ബിയോണ്‍ഡ്. ഓര്‍ബിറ്റ് ബിയോണ്‍ഡ് കണ്‍സോര്‍ഷ്യം ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഈ കണ്‍സോര്‍ഷ്യത്തിലെ ടീംഇന്‍ഡസ് എന്ന ഇന്ത്യന്‍ കമ്പനിയാണ് പര്യവേക്ഷണ വാഹനം രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മിക്കുന്നതും. 

പരാജയപ്പെട്ട ദൗത്യം

2010 ലാണ് ടീംഇന്‍ഡസ് എന്ന കമ്പനി രൂപീകൃതമാകുന്നത്. ഗൂഗിള്‍ ലൂണാര്‍ എക്സ് പ്രൈസ് മത്സരത്തിന്‍റെ ഭാഗമായാണ് ഈ കമ്പനി രൂപീകൃതമായത്. റോബോര്‍ട്ടിനെ ചന്ദ്രനിലേക്ക് അയക്കുകയായിരുന്നു മത്സരത്തിലെ ദൗത്യം. മൂന്ന് കോടി ഡോളറായിരുന്നു മത്സരത്തിന്‍റെ സമ്മാനത്തുക. എന്നാല്‍, നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ മത്സരം റദ്ദാക്കി. ഇസ്രയേലിന്‍റെ സ്പെയ്സ് ഐഎല്‍ ഈ വര്‍ഷം ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

ബഹിരാകാശ ദൗത്യത്തില്‍ അന്താരാഷ്ട്ര സഹകരണം സാധാരണമാണ് അതിനുളള ഉത്തമ ഉദാഹരണമാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം. അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍ തുടങ്ങിയ 15 രാജ്യങ്ങളുടെ സഹകരണത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം നിര്‍മിച്ചത്. നാസയുടെ യാത്ര വാഹനമായ ഓറിയോണിന് ക്രിട്ടിക്കല്‍ മൊഡ്യൂള്‍ നിര്‍മിച്ച് നല്‍കിയത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ്. നാസയും ഇന്ത്യയുടെ ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് പുതിയ റഡാര്‍ ഉപഗ്രഹത്തിന്‍റെ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നാസയുടെ സിഎല്‍പിഎസ് വഴി ശാസ്ത്ര ഉപകരണങ്ങള്‍ ചന്ദ്രനിലേക്ക് അയക്കുന്നത് ലോകത്തിന്‍റെ ഏഴ് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ്. 

പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്ക്... 

ഇപ്പോഴും നാസ പര്യവേഷണ വാഹനങ്ങള്‍ നിര്‍മിക്കാന്‍ പുറം കരാര്‍ നല്‍കാറില്ല. ലോക്ഹീഡ് മാര്‍ട്ടിന്‍, കാള്‍ടെക്സ് ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോറട്ടറി തുടങ്ങിയവരുമായി ഇപ്പോഴും ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മറ്റുളളവരെ ഞെട്ടിച്ചുകൊണ്ടുള്ള ഈ നടപടി. ചന്ദ്രദൗത്യത്തില്‍ ഡിസൈനും നിര്‍മാണവും ഉള്‍പ്പടെ പൂര്‍ണമായ പുറം കരാറാണ് നാസ മൂന്ന് കമ്പനികള്‍ക്കും നല്‍കിയിരിക്കുന്നത്. 

'അവരാണ് ബഹിരാകാശ വാഹനം വിക്ഷേപണം നടത്തുന്നത്, അതിന്‍റെ സുഗമമായ ലാന്‍ഡിംഗും അവരുടെ ഉത്തരവാദിത്തമാണ്. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഞങ്ങളുടെ ഉപകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന എന്ന് ഉറപ്പാക്കേണ്ടതും അവരുടെ ചുമതലയാണ്.' നാസയുടെ പര്യവേക്ഷണ പരിപാടിയുടെ മേധാവിയായ സ്റ്റീവ് ക്ലാര്‍ക്ക് പറഞ്ഞു. ഓര്‍ബിറ്റ് ബിയോണ്‍ഡ് കണ്‍സോര്‍ഷ്യത്തില്‍ യുഎസ് കമ്പനികളായ ഹണിബീ റോബോട്ടിക്സ്, അഡ്വാര്‍സ്ഡ് സ്പേസ്, സെറസ് റോബോട്ടിക്സ്, അപ്പോളോ ഫ്യൂഷന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. ഈ കമ്പനികള്‍ക്കാണ് പേലോര്‍ഡുകളുടെ ഇന്‍സ്റ്റലേഷന്‍, ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണ വാഹത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങിയ ചുമതലകള്‍. 

ഇസ്രയേലിന്‍റെ സ്പേസ് ഐഎലിന്‍റെ ഏപ്രിലിലെ ലാന്‍ഡിംഗിലൂടെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി വാഹനമിറക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുളളതാണ്. എന്നാല്‍, സ്റ്റീവ് ക്ലാര്‍ക്ക് ചന്ദ്ര ദൗത്യത്തിന് വാഹന നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന കമ്പനികളെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ