ഇനി എല്ലാവര്‍ക്കും പൈപ്പ് വെള്ളം, മോദി സര്‍ക്കാരിന്‍റെ മനസ്സില്‍ ഈ വന്‍ പദ്ധതി തയ്യാറാകുന്നു

By Web TeamFirst Published Jun 17, 2019, 3:06 PM IST
Highlights

'കുടിവെള്ളം സംഭരണ പരിപാടിയുടെ അഭാവത്തില്‍ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരാണ്' പദ്ധതി സംബന്ധിച്ച് നിതി ആയോഗ് യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളില്‍ ഒന്നാണ് രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളമെത്തിക്കുകയെന്നത്. ഇതിന്‍റെ ഭാഗമായാണ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലായി ചിതറിക്കിടന്ന ജലവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഏകീകരിച്ച് ജലശക്തി മന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം പല സംസ്ഥാനങ്ങളെയും പിടികൂടിയിരുന്നു. ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതിന്‍റെ ഭാഗമായ പ്രാരംഭ പദ്ധതിയുടെയോ പൂര്‍ണ പദ്ധതിയുടെയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. 

രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വൈദ്യുതി എത്തിക്കാനുളള സൗഭാഗ്യ പദ്ധതി അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പൈപ്പ് ജല വിതരണത്തിന് ഇത് ഉപകാരപ്രദമാകും. കുടിവെള്ള സംഭരണം മുതല്‍ നദീ ശുചീകരണം വരെയുളള വകുപ്പുകളാണ് ജലശക്തി മന്ത്രാലത്തിന്‍റെ പരിധിയില്‍ ഇപ്പോഴുളളത്. സര്‍ക്കാരിന്‍റെ മുന്നിലുളള നദീ സംയോജനം അടക്കമുളള പദ്ധതികളിലൂടെ കാര്‍ഷിക മേഖല അടക്കമുളളവയുടെ ജല ആവശ്യകത പരിഹരിക്കുകയും സര്‍ക്കാര്‍ മുന്നിലെ ലക്ഷ്യങ്ങളാണ്.

2030 ല്‍, ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് നിതി ആയോഗിന്‍റെ റിപ്പോട്ട് വ്യക്തമാക്കുന്നത്. ഇതോടെ, ജിഡിപിയുടെ ആറ് ശതമാനം ജലത്തിന് വേണ്ടി രാജ്യത്തിന് ചെലവഴിക്കേണ്ടി വരുമെന്നാണ് നിതി ആയോഗ് പ്രവചിച്ചത്. രാജ്യവ്യാപക പൈപ്പ് ജലവിതരണം പൂര്‍ത്തിയാക്കാന്‍ 2024 ആണ് നിതി ആയോഗും കേന്ദ്ര സര്‍ക്കാരും ടാര്‍ഗറ്റ് ഇയറായി നിര്‍ണയിച്ചിരിക്കുന്നത്. 'കുടിവെള്ളം സംഭരണ പരിപാടിയുടെ അഭാവത്തില്‍ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരാണ്' പദ്ധതി സംബന്ധിച്ച് നിതി ആയോഗ് യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

click me!