'നയം നന്നായാല്‍ മാത്രം ഉയര്‍ന്ന റേറ്റിംഗ്', മോദിയുടെ രണ്ടാമൂഴത്തില്‍ നിലപാട് വ്യക്തമാക്കി ആഗോള റേറ്റിംഗ് ഏജന്‍സി

By Web TeamFirst Published May 26, 2019, 10:38 PM IST
Highlights

ഇന്ത്യന്‍ സര്‍ക്കാര്‍ സാമ്പത്തിക ഏകീകരണ നടപടികള്‍ തുടരാന്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൂഡിസിന്‍റെ സോവര്‍ജിന്‍ റിസ്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് വില്യം ഫോസ്റ്റര്‍ അറിയിച്ചു. താഴ്ന്ന വരുമാനക്കാരെ പിന്തുണയ്ക്കുന്ന കൂടുതല്‍ നയങ്ങളും നടപടികളും പുതിയ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ന്യൂയോര്‍ക്ക്: പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്‍റെ നയ സമീപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നിശ്ചയിക്കുകയെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വസ്റ്റ്മെന്‍റ് സര്‍വീസസ് അറിയിച്ചു. 2017 ലാണ് അമേരിക്ക ആസ്ഥാനമായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ3യില്‍ നിന്നും ബിഎഎ2 വിലേക്ക് ഉയര്‍ത്തിയിരുന്നു. 

ഇന്ത്യയെ സംബന്ധിച്ച വീക്ഷണം സുസ്ഥിരം എന്നതില്‍ നിന്ന് പോസിറ്റീവ് എന്നതിലേക്ക് മൂഡിസ് മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സാമ്പത്തിക ഏകീകരണ നടപടികള്‍ തുടരാന്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൂഡിസിന്‍റെ സോവര്‍ജിന്‍ റിസ്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് വില്യം ഫോസ്റ്റര്‍ അറിയിച്ചു. താഴ്ന്ന വരുമാനക്കാരെ പിന്തുണയ്ക്കുന്ന കൂടുതല്‍ നയങ്ങളും നടപടികളും പുതിയ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇക്കഴിഞ്ഞ ഇടക്കാല ബജറ്റില്‍ സാമ്പത്തിക ഏകീകരണപാതയില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചിരുന്നു. 2019-20 ലെ സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 3.40 ശതമാനമായി പിടിച്ചുനിര്‍ത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക ഉത്തരവാദിത്ത്വ ബജറ്റ് മാനേജ്മെന്‍റ് ആക്ട് പ്രകാരം ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 3.1 ശതമാനമായാണ് ലക്ഷ്യം വയ്ക്കേണ്ടിരുന്നത് എന്നാണ് മൂഡിസിന്‍റെ അഭിപ്രായം. 
 

click me!