പെട്രോളിനെക്കാള്‍ തീവില, ജനങ്ങള്‍ ഉള്ളി ക്യൂവില്‍; ലക്ഷാധിപതികളാവാന്‍ കള്ളന്മാര്‍ !

Published : Sep 25, 2019, 05:21 PM ISTUpdated : Sep 26, 2019, 12:05 PM IST
പെട്രോളിനെക്കാള്‍ തീവില, ജനങ്ങള്‍ ഉള്ളി ക്യൂവില്‍; ലക്ഷാധിപതികളാവാന്‍ കള്ളന്മാര്‍ !

Synopsis

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്ളിയുടെ സ്റ്റോക്ക് വളരെ കുറഞ്ഞ തലത്തിലേക്ക് എത്തിയതായി ബാംഗ്ലൂരിലെ വ്യാപാരികള്‍ പറയുന്നു. രാജ്യത്തെ ഉള്ളി വിതരണം ഇപ്പോള്‍ ഏതാണ്ട് തകര്‍ന്ന മട്ടാണ്. ഉള്ളി പ്രതിസന്ധി രാജ്യത്ത് ഇനിയും ഒരു മാസത്തോളം നീണ്ടു നിന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ഉള്ളിക്കള്ളന്മാരെ സൂക്ഷിക്കുക ! ചിലപ്പോള്‍ ഇത്തരത്തിലൊരു ബോര്‍ഡ് ഉടന്‍ തന്നെ രാജ്യത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടേക്കാം. ഉള്ളി (വലിയ ഉള്ളി) വില എല്ലാ പരിധികളും ലംഘിച്ച് കൂടിയതോടെ രാജ്യത്ത് ഉള്ളിക്കള്ളന്മാരും സജീവമാകുകയാണ്. കഴിഞ്ഞ ദിവസം ബീഹാറിലെ വെയര്‍ഹൗസില്‍ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഉള്ളിയാണ് മോഷണം പോയത്. പാറ്റ്നയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ഫത്തുവയിലെ സോനാരു കോളനിയില്‍ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. 

സമാനമായ സംഭവം മഹാരാഷ്ട്രയിലെ നാസിക്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറാണ് സവാള  മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. കല്‍വന്‍ തലുകയിലെ സംഭരണശാലയില്‍ 117 പ്ലാസ്റ്റിക് കൊട്ടകളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയത്.  

ദില്ലിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ വിലയാണ് ഒരു കിലോ ഉള്ളിക്ക്. 74 രൂപയാണ് ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില. എന്നാല്‍, ദില്ലിയിലെ ഉള്ളിവില കിലോയ്ക്ക് 75 -80 രൂപയാണ്. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉള്ളി വില ഉയരുന്നത് സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്.

ഉള്ളിയുടെ വിലയും ഇന്ത്യന്‍ ജനങ്ങളുടെ മനോഭാവവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുളളത്. അതിനാല്‍ തന്നെ രാജ്യത്ത് ഉള്ളിവില ഉയരുന്നത് രാഷ്ട്രീയമായി വലിയ ചലനങ്ങള്‍ക്ക് കാരണമായേക്കാം. ഉള്ളി വിലയിലുണ്ടായ വര്‍ധന ഇന്ത്യന്‍ ഉപഭോക്താക്കളെ വിഷമിപ്പിച്ചു തുടങ്ങിയതായും ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനത്തില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കാരണവും സര്‍ക്കാര്‍ നടപടിയും

സെപ്റ്റംബര്‍ 25 ലെ കണക്കുകള്‍ പ്രകാരം ദില്ലിയിലും മുംബൈയിലും ഉള്ളി വില കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണ്. ദില്ലിയിലെ ചില മാര്‍ക്കറ്റുകളില്‍ 80 ന് മുകളിലും വില്‍പ്പന നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്ത വിലയെ അടിസ്ഥാനമാക്കി കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ് ഉള്ളിക്കിപ്പോള്‍. പ്രധാനമായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ഉണ്ടായ കനത്ത മഴയാണ് വിലക്കയറ്റത്തിന് കാരണമായത്. കനത്ത മഴ കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മഹാരാഷ്ട്രയിലെയും ഉള്ളിപ്പാടങ്ങളില്‍ നിന്നുളള ഉല്‍പാദനത്തില്‍ വലിയ ഇടിവുണ്ടായി. ഇതോടെ ഉള്ളി വിലയില്‍ 300 ശതമാനത്തിന്‍റെ വരെ വര്‍ധനയുണ്ടായി. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്ളിയുടെ സ്റ്റോക്ക് വളരെ കുറഞ്ഞ തലത്തിലേക്ക് എത്തിയതായി ബാംഗ്ലൂരിലെ വ്യാപാരികള്‍ പറയുന്നു. രാജ്യത്തെ ഉള്ളി വിതരണം ഇപ്പോള്‍ ഏതാണ്ട് തകര്‍ന്ന മട്ടാണ്. ഉള്ളി പ്രതിസന്ധി രാജ്യത്ത് ഇനിയും ഒരു മാസത്തോളം നീണ്ടു നിന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉള്ളി വില 80 മുകളിലേക്ക് ഉയര്‍ന്നതോടെ വില നിയന്ത്രണത്തിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമം തുടങ്ങി.

വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിയുടെ കുറഞ്ഞ വില ടണ്ണിന് 850 ഡോളര്‍ എന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉള്ളിക്കയറ്റുമതി കുറയുന്നത് ആഭ്യന്തര വിപണിയിലെ വലിയ ഉള്ളിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ഉള്ളിക്കയറ്റുമതിയില്‍ ഇനിയും കുറവ് വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇറക്കുമതിയെ ആശ്രയിക്കുമെന്ന് മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സവാളയുടെ വില നിയന്ത്രണത്തിന് സംസ്ഥാന -കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു.

വില തോന്നുപോലെ 

കേന്ദ്ര സര്‍ക്കാരിന്‍റെ പക്കല്‍ 50,000 ടണ്‍ സവാള ശേഖരമുണ്ട് ഇതില്‍ 15,000 ടണ്‍ വിതരണം ചെയ്തുകഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. പൂഴ്ത്തിവയ്പ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കേന്ദ്രം കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ സംഭരണ നിയന്ത്രണം അടക്കമുളള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു. 

പൊതുമേഖല സ്ഥാപനങ്ങളായ നാഫെഡ്, നാഷണല്‍ കോ -ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് എന്നിവയെ വിപണിയില്‍ ഇടപെടുവിച്ച് വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ബാംഗ്ലൂര്‍, ചെന്നൈ, ഡെറാഡൂണ്‍ എന്നീ നഗരങ്ങളില്‍ ഉള്ളിവില കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണിപ്പോള്‍. രാജ്യത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ എത്തുന്ന ഉള്ളിയുടെ അളവില്‍ വലിയ കുറവുണ്ട്. സ്റ്റോക്കില്‍ അനുഭവപ്പെടുന്ന ഈ പരിമിധിയാണ് ഉള്ളി വിലവര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. വിപണിയിൽ സവാള കിട്ടാനില്ലാതായതോടെ വ്യാപാരികൾ തോന്നുംപോലെ വില ഈടാക്കുന്നതും സാധാരണക്കാരെ വലയ്ക്കുകയാണ്.

ജനങ്ങള്‍ ക്യൂവിലാണ്...

സവാള വിൽക്കുന്ന കടകൾക്ക് മുന്നിലെ നീണ്ട നിരയും ഉത്തരേന്ത്യയിൽ ഇതോടെ പതിവ് കാഴ്ചയായിട്ടുണ്ട്. അതേ സമയം  വിലക്കയറ്റം നിയന്ത്രിക്കാൻ ന്യായവില കടകളുമായി കേന്ദ്രസർക്കാരും ദില്ലി സർക്കാരും രംഗത്തെത്തിയത് വരും ദിവസങ്ങളില്‍ ദില്ലിയില്‍ വില കുറയാനിടയായേക്കും. ന്യായവില കടകളിൽ കിലോയ്ക്ക്  24 രൂപയ്ക്കാണ് സവാള നൽകുന്നത്. പക്ഷെ മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമേ ഈ വിലയ്ക്ക് സവാള കിട്ടൂ എന്നതാണ് പ്രതിസന്ധിയാണ്. 


 


 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ
സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി