പലിശാ നിരക്കില്‍ വന്‍ കുറവിന് സാധ്യത: നിര്‍ണായക തീരുമാനം കേന്ദ്ര ബാങ്കില്‍ നിന്നും ഉണ്ടായേക്കും

By Web TeamFirst Published Nov 30, 2019, 1:08 PM IST
Highlights

സർവ് ബാങ്ക് ഈ വർഷം ഡിസംബറിൽ ആറാം തവണയും പലിശനിരക്ക് കുറച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് സര്‍വേയും അഭിപ്രായപ്പെടുന്നത്. 
 

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ സാധ്യത. ഡിസംബര്‍ മാസം മൂന്നാം തീയതി ആരംഭിക്കുന്ന പണനയ അവലോകന യോഗത്തിലാകും നിര്‍ണായക തീരുമാനം ഉണ്ടാകുക. 

ജിഡിപിയില്‍ ഇടിവുണ്ടായതോടെ റിപ്പോ നിരക്കുകള്‍ കുറച്ച് വിപണിയില്‍ പണ ലഭ്യത ഉയര്‍ത്താനാകും ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്‍റെ ശ്രമം. ഇതിലൂടെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം ചേരുക. ഡിസംബര്‍ അഞ്ചിന് ഗവര്‍ണര്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും. 25 ബേസിസ് പോയിന്‍റ്സിന്‍റെ കുറവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

നിലവിൽ ഇന്ത്യയുടെ സെൻ‌ട്രൽ ബാങ്കായ റിസർവ് ബാങ്ക് ഈ വർഷം നിരക്ക് 135 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 

ഡിസംബര്‍ അഞ്ചിന് നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശാ നിരക്കില്‍ 25 ബേസിസ് പോയിന്‍റ്സ് കുറയ്ക്കാന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഫെബ്രുവരിയില്‍ 15 പോയിന്‍റിന്‍റെ കുറവും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്. 

ഡിസംബറിലെ പണനയ അവലോകന യോഗം കഴിയുന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനത്തിലേക്കും ഫെബ്രുവരിയോടെ നിരക്ക് 4.75 ശതമാനത്തിലേക്കും താഴ്ന്നേക്കുന്നാണ് കണക്കാക്കുന്നത്. റിസർവ് ബാങ്ക് ഈ വർഷം ഡിസംബറിൽ ആറാം തവണയും പലിശനിരക്ക് കുറച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് സര്‍വേയും അഭിപ്രായപ്പെടുന്നത്. 

click me!